Image

ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയും പ്രതിയായ യുവാവും വിവാഹിതരായിരുന്നു

Published on 09 December, 2019
ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയും പ്രതിയായ യുവാവും വിവാഹിതരായിരുന്നു


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായ യുവതിയെ തീവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന്‌ കാരണം വിവാഹ ഉടമ്‌ബടിയെ ചൊല്ലിയുള്ള തര്‍ക്കമെന്ന്‌ പോലീസ്‌. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15 ന്‌ വിവാഹിതരായിരുന്നുവെന്നും പോലീസ്‌ പറയുന്നു. 

ഈ വിവാഹത്തെ ശിവത്തിന്റെ കുടുംബം എതിര്‍ത്തിരുന്നെങ്കിലും ഇരുവരും ഇതുവകവെയ്‌ക്കാതെയാണ്‌ വിവാഹിതരായതെന്നും പോലീസ്‌ പറയുന്നു.

പിന്നീട്‌ വിവാഹ ഉടമ്‌ബടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന്‌ വഴങ്ങിയില്ല. ഇതാണ്‌ യുവതിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ്‌ പോലീസ്‌ ഭാഷ്യം. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദി കഴിഞ്ഞ ജനുവരി 15 നാണ്‌ പിന്നോക്ക വിഭാഗമായ ലോഹാര്‍ വിഭാഗത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യുന്നത്‌. 

തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്‌ബടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. പീഡന പരാതിയുമായി പോലീസിനേയും കോടതിയേയും സമീപിച്ചതോടെ കൊല്ലാന്‍ ഉറപ്പിച്ചു.

 ആദ്യം യുവതിയുടെ വീട്ടില്‍ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്മാറാന്‍ തയ്യാറാകാതിരുന്ന യുവതി കോടതിയിലേക്ക്‌ പോകാന്‍ ഇറങ്ങിയപ്പോള്‍ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തുകയായിരുന്നു. ശിവം ത്രിവേദി, അച്ഛന്‍ ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ്‌ എന്നിവരാണ്‌ കേസിലെ പ്രതികള്‍.

ഇക്കാര്യങ്ങള്‍ യുവതി തന്നെയാണ്‌ പോലീസിനോട്‌ പറഞ്ഞതെന്നാണ്‌ വിവരം. അതേസമയം പ്രതികള്‍ നല്‍കുന്ന ഒരു പേപ്പറിലും ഒപ്പുവയ്‌ക്കരുതെന്ന്‌ യുവതി മരിക്കുന്നതിന്‌ മുന്‍പ്‌ തന്നോട്‌ പറഞ്ഞതായി സഹോദരനും വെളിപ്പെടുത്തിയിരുന്നു. യുവതി കൊല്ലപ്പെട്ടതോടെ സംഭവത്തില്‍ ആറ്‌ പോലീസുകാരെ സസ്‌പെന്റ്‌ ചെയ്‌തിരുന്നു. 

യുവതിയെ ബലാത്സംഗം ചെയ്‌ത പ്രതികള്‍ തീയിട്ട്‌ കൊലപ്പെടുത്തിയ സമയത്ത്‌ ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്‌ ഇവരെല്ലാം. പ്രതികളുടെ ഭീഷണിയുണ്ടെന്ന്‌ പരാതി നല്‍കിയിട്ടും പോലീസ്‌ സംരക്ഷണം നല്‍കിയില്ലെന്ന്‌ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

അതേസമയം പോലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക