Image

മാധ്യമപ്രവര്‍ത്തകയ്‌ക്കു നേരെ സദാചാരഗുണ്ടായിസം: അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കത്ത്‌

Published on 05 December, 2019
മാധ്യമപ്രവര്‍ത്തകയ്‌ക്കു നേരെ സദാചാരഗുണ്ടായിസം: അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കത്ത്‌

തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സെക്രട്ടറിയായിരുന്ന എം. രാധാകൃഷ്‌ണന്‍ മാധ്യമപ്രവര്‍ത്തകയുടെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ തുറന്ന കത്തുമായി വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ വിമന്‍ ഇന്‍ മീഡിയ. 

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി രാധാകൃഷ്‌ണന്‍ അപവാദപ്രചരണങ്ങള്‍ നടത്തി. കേസ്‌ ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ നീതി ഉറപ്പാക്കപ്പെടണം എന്ന്‌ വിമന്‍ ഇന്‍ മീഡിയ കത്തിലൂടെ ആവശ്യപ്പെട്ടു.

രണ്ട്‌ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പത്ര-ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരളാ യൂണിയന്‍ ഓഫ്‌ വര്‍ക്കിങ്‌ ജേണലിസ്റ്റ്‌സില്‍ നിന്ന്‌ എം രാധാകൃഷ്‌ണനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

നെറ്റ്വര്‍ക്‌ ഓഫ്‌ വുമണ്‍ ഇന്‍ മീഡിയ, ഇന്ത്യ (എന്‍ഡബ്ല്യൂഎംഐ) മുഖ്യമന്ത്രി പിണറായി വിജയന്‌ എഴുതിയ തുറന്ന കത്ത്‌.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലില്‍ നിന്ന്‌ മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവര്‍ത്തക, സ്വന്തം കുഞ്ഞുങ്ങളുടെ (ഏഴും എട്ടും വയസു മാത്രം പ്രായമുള്ള) മുന്നില്‍ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ സെക്രട്ടറി എം രാധാകൃഷ്‌ണന്‍ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനല്‍ സ്വഭാവം ഞങ്ങള്‍ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാല്‍ അതിനേക്കാള്‍ നടുക്കം ഉണ്ടാക്കുന്നതാണ്‌ ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങള്‍. എഫ്‌.ഐ.ആര്‍ എടുത്ത ജാമ്യമില്ലാ കേസ്‌ നില നില്‍ക്കുമ്പോള്‍ തന്നെ രാധാകൃഷ്‌ണന്‍ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്‌ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച്‌ നിന്ദ്യമായ കഥകള്‍ ഇറക്കിയിട്ടുണ്ട്‌ (അയാള്‍ അയച്ച മെയില്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും).

രാധാകൃഷ്‌ണന്റെയും സത്യം അറിയാന്‍ ശ്രമിക്കാതെ അയാളെ പിന്തുണയ്‌ക്കുന്നവരുടെയും വാദങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങള്‍ വീണ്ടും ഉത്‌കണ്‌ഠപ്പെടുകയാണ്‌.

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴില്‍ എടുക്കുന്നവരാണ്‌ ഞങ്ങള്‍. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്‌ത്രീകള്‍ക്കും വേണ്ടിയാണ്‌.

ഈ കേസ്‌ ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്‌ക്ക്‌ നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നു.


ശനിയാഴ്‌ച രാത്രിയാണ്‌ സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമായ വ്യക്തി വനിതാ മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലെത്തി എന്നതിന്റെ പേരില്‍ രാധാകൃഷ്‌ണന്‍ അതിക്രമിച്ചുകയറുകയും ഉപദ്രവിക്കുകയും ചെയ്‌തത്‌. പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്‌ രാധാകൃഷ്‌ണന്‍ തന്റെ വീട്‌ അതിക്രമിച്ചുകയറിതെന്നാണ്‌ പരാതിക്കാരി പറയുന്നത്‌.

പരാതിക്കാരിയുടെ വീട്ടില്‍ പോയ കാര്യം പ്രസ്‌ക്ലബ്‌ സെക്രട്ടറി രാധാകൃഷ്‌ണന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സമീപത്ത്‌ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ താന്‍ അവിടെ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക