Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -19: കാരൂര്‍ സോമന്‍)

Published on 03 December, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -19: കാരൂര്‍ സോമന്‍)
കാറ്റ് പൊട്ടിച്ച പട്ടം

കടല്‍ക്കാറ്റില്‍ അവളുടെ മുടി മെക്‌സിക്കോയുടെ ഭൂപടം വരച്ചു. അപരിചിതരായ യുവമിഥുനങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന കടപ്പുറത്തൂടെ നടന്നു. കടല്‍ക്കാറ്റില്‍ തലയിലെ തൊപ്പി പറന്നുപോകാതിരിക്കാന്‍ ഒരാള്‍ ശ്രമിച്ചു. ജെസ്സിക്ക പറഞ്ഞു.
 ""നല്ല കാറ്റ് അല്ലേ?''
""അതെ '' സിസ്റ്റര്‍ പ്രതിവചിച്ചു.
""കടലിന് വളരെ മാസ്മരികമായ ശക്തിയാണുള്ളത്. കടല്‍ നമ്മെ സ്‌നേഹിക്കുകയും ഒപ്പം തന്നെ ശിക്ഷിക്കുകയും ചെയ്യുന്നു. നീ ഈ ഇരുണ്ട നാളുകളില്‍ നിന്ന് മോചനം തേടാന്‍ ആഗ്രഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഫാത്തിമയും അന്ധകാരത്തില്‍ നിന്ന് വന്നവളാണ്. ഇന്ന് അവള്‍ എന്റെ ഒപ്പം സഞ്ചരിക്കുന്നു''.
സിസ്റ്ററുടെ വാക്കുകള്‍ ജസീക്കയ്ക്ക് ആത്മധൈര്യമേകി. ഇത്രയും നാളത്തെ ജീവിതംകൊണ്ട് താനെന്തു നേടി. സമ്പത്തുണ്ടാക്കി. അഗ്നികുണ്ഡത്തില്‍ പുകയുന്ന വിറകുകഷണംപോലെ പട്ടുമെത്തകളില്‍ പുളഞ്ഞു. അത് വെറും കറുത്ത പുക മാത്രമായിരുന്നു. അവിടെ ഉയരേണ്ടത് വെളുത്ത പുകയായിരുന്നു. ആശങ്കയോടും പ്രത്യാശയോടും ചോദിച്ചു. ""സിസ്റ്റര്‍ പറയൂ. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്?''
സിസ്റ്റര്‍ സ്‌നേഹത്തോടെ അവളെ നോക്കി
""മോളേ, പണംകൊണ്ട് നമുക്ക് എന്തും നേടാം, ദൈവം നമ്മെ ഭൂമിയിലേക്ക് വിട്ടത് ഈ നശിക്കുന്ന വസ്തുവകകള്‍ക്ക് അടിമകളാകാനല്ല. നമ്മുടെ ജീവന് ദൈവം നല്കിയിരിക്കുന്നത് വലിയൊരു വിലയാണ്. അത് പാപത്തിന് ഏല്പിച്ചു കൊടുത്താല്‍ ഒരിക്കല്‍ നമ്മള്‍ ന്യായവിസ്താരതതില്‍ നില്‍ക്കേണ്ടി വരും. ദൈവം നമ്മുടെ വിചാരവികാരങ്ങളെ അളന്നുനോക്കിയാണിരിക്കുന്നത്. ഇന്നത്തെ ഈ സുഖലോലുപത ജീവിതം ഒന്നവസാനിപ്പിച്ച് വ്യഭിചാരം ചെയ്യുന്നവരെയും അന്യായം ചെയ്യുന്നവരെയും മാനസാന്തരപ്പെടുത്തി അവരെ പ്രത്യാശയുടെ പാതയില്‍ വഴി നടത്താം അതൊരു പുണ്യപ്രവൃത്തിയാണ്. ഓരോ രാജ്യത്തും ഞങ്ങളുടെ ആളുകള്‍ ഉണ്ട്. ഈ ഫാത്തിമയും അതിലൊരാളാണ്.  ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരു ട്രസ്റ്റിന്റെ കീഴിലാണ്. ആ ട്രസ്റ്റികളില്‍ ഒരാള്‍ മാത്രമാണ് സഭ. മറ്റുള്ളവരെല്ലാം സമൂഹത്തിന്റെവിവിധ തുറകളില്‍ നിന്നുള്ളവരാണ്. നല്ലവരായ ധാരാളം മനുഷ്യരുടെ സഹായസഹകരണങ്ങള്‍ കൊണ്ടാണ് ഇത് മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി ഞങ്ങള്‍ക്ക് പ്രതിസന്ധിയുണ്ട്. പല സര്‍ക്കാരുകളും ഞങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സം മാത്രമല്ല സഹകരണവും നല്കാറില്ല. അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ സമ്പാദിക്കുന്ന പണം സ്വന്തം ആവശ്യങ്ങള്‍ക്ക് എന്നാണ്. ട്രസ്റ്റിന്റെ കണക്കെടുത്താല്‍ അത് തെറ്റെന്ന് മനസ്സിലാകും. സ്ത്രീകളുടെ മോചനമാണ് ഞങ്ങള്‍ക്ക് മുഖ്യം.
സിസ്റ്റര്‍ ജസീക്കയുടെ കരം കവര്‍ന്നുകൊണ്ട് പറഞ്ഞു. "" നീയും ഇതില്‍ പങ്കാളിയാവണം''
""തീര്‍ച്ചയായും സിസ്റ്റര്‍! ഈ രാജ്യത്ത് ലേഡീസ് കെയര്‍ ഹോം ഫോര്‍ പ്രോസ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ എനിക്ക് സാധിക്കും''. അവളുടെ മനസ്സില്‍ ഒരു പ്രകാശബിന്ദു തെളിഞ്ഞുവന്നു. അധികാര സ്ഥാനങ്ങളിലുള്ളവര്‍ സിസ്റ്ററെ വിസമരിച്ച ഭാഗത്തുനിന്ന് ശുഭകരമായ ഒരു തുടക്കം കുറിക്കാന്‍ തനിക്ക് കഴിയും. പല വമ്പന്‍മാരുടെയും കള്ളക്കണക്കുകളും അരമനരഹസ്യങ്ങളും തനിക്കറിയാം. അവള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാവിനേക്കാള്‍ ഹൃദയം അവളോട് ശക്തമായി പറയുന്നതായി തോന്നി. ഒരിക്കല്‍ ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ് ഇവര്‍ എന്നെ തളച്ചത്. ആ അനുഭവം ഒരാനന്ദത്തിന്റെ ഭാഗമായി. ഞാനും ഏറ്റവും വലിയ ഉന്നതന്മാരുടെ കിടപ്പറ രഹസ്യങ്ങള്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവരുടെ സംഭാഷണങ്ങള്‍പോലും എന്റെ വീഡിയോയിലുണ്ട്. അന്ന് എന്നെ ഈ വഴിയിലേക്ക് നയിച്ച ദൈവത്തെ ഞാന്‍ മനസ്സാലേ വെറുത്തിരുന്നു.  ആ ദൈവം സിസ്റ്റര്‍ കാര്‍മേലിലൂടെ തന്റെ മുന്നില്‍ നില്ക്കുന്നതായി തോന്നി.

""ഞാനുണ്ടാക്കിയ പണം കെയര്‍ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍കകായി വിനിയോഗിക്കും. ഇതെന്റെ ഉറച്ച മനസ്സിന്റെ തീരുമാനമാണ്.''
സിസ്റ്റര്‍ അവളെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു.
അവര്‍ നടന്ന് നടന്ന് അവളുടെ ആഡംഭരക്കാറില്‍ കയറി യാത്ര തിരിച്ചു. അന്തരീക്ഷം പ്രഭാസമ്പന്നമായി. വലിയൊരു പബിന്റെ മുന്നിലെ കസേരകളില്‍ അവര്‍ കാപ്പി കുടിക്കാനിരുന്നു. സിസ്റ്ററോട് ഇരിക്കാനായി പറഞ്ഞിട്ട് ഫാത്തിമയുമായി ജസീക്ക അകത്തേക്കു നടന്നു. റോഡിലൂടെ യാത്രക്കാരും ബസുകളും കാറുകളും പോകുന്നുണ്ട്. അവര്‍ക്കടുത്തുള്ള കസേരകളില്‍ കാപ്പി, വൈന്‍, ബിയര്‍ കുടിക്കുന്ന സ്ത്രീപുരുഷന്മാര്‍ ഇരിക്കുന്നു. മൂന്ന് കപ്പുകളില്‍ കാപ്പിയുമായി ജസീക്കയും ഫാത്തിമയും എത്തി.
""സിസ്റ്റര്‍ എന്റൊപ്പം ഒരാഴ്ചയെങ്കിലും താമസിക്കണം. അതിന്റെ പ്രധാനകാരണം എന്റെ പല സുഹൃത്തുക്കളെയും കാണാനുണ്ട്. സിസ്റ്റര്‍ ഒപ്പമുള്ളത് എനിക്കൊരു ധൈര്യമാണ്.''
""ജസീക്കയുടെ വാക്കുകളെ ഞാന്‍ മാനിക്കുന്നു. ഇനിയും ഇവിടെ ഞങ്ങള്‍ക്കുള്ളത് രണ്ട് ദിവസങ്ങള്‍ മാത്രമാണ്. അതിന്‌ശേഷം അമേരിക്കയിലേക്ക് പിന്നെ അവിടെ നിന്ന് ലണ്ടനിലേക്ക്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ്. ഇനിയും വരുമ്പോള്‍ ഒരാഴ്ചയല്ല ഒരു മാസം നമുക്ക് ഒന്നിച്ച് താമസിച്ച് പ്രവര്‍ത്തിക്കാം. ഈ രണ്ട് ദിവസങ്ങളില്‍ ഒരു ദിവസം ഞങ്ങള്‍ നിന്റെ കൂടെ താമസിക്കും. അത് ഈ രാത്രിയാകട്ടെ. നമുക്ക് ഞങ്ങള്‍ താമസിക്കുന്ന സഭയുടെ താമസസ്ഥലത്ത് പോയിട്ട് പെട്ടിയെടുക്കണം. എന്താ പോരായോ?''
ജസീക്ക തലയാട്ടി.
""ജസീക്ക ഞങ്ങളുടെ ലണ്ടനിലെ ഓഫീസിലേക്ക് വന്ന് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കാണണം, പഠിക്കണം. അതൊരു പ്രചോദനമായിരിക്കും. ഞങ്ങളുടെ മാനേജര്‍ ഡോക്ടര്‍ സിസ്റ്റര്‍ നോറിനെ നേരില്‍ കാണുകയും ചെയ്യാം. അവള്‍ ഉടനടി ചോദിച്ചു. ""അങ്ങനെയെങ്കില്‍ ഞാനും ഒപ്പം വരട്ടെ സിസ്റ്റര്‍''
സിസ്റ്റര്‍ സന്തോഷപൂര്‍വ്വം അത് സമ്മതിച്ചു.  അവള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലേക്ക് കടന്നുവരികയാണെന്ന് സിസ്റ്റര്‍ കാര്‍മേലിന് തോന്നി. അവളുടെ ആഗ്രഹത്തിന് സിസ്റ്റര്‍ അപ്പോള്‍ത്തന്നെ സമ്മതം മൂളി. ""അങ്ങിനെയെങ്കില്‍ ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യണം.'' 
""ഈ രാജ്യത്ത് ഞാനെന്തു തീരുമാനിച്ചാലും ഉടന്‍ അത് നടക്കും സിസ്റ്റര്‍'' ജസീക്ക തറപ്പിച്ചുപറഞ്ഞു.
ഫാത്തിമ അവളെ സാകൂതം നോക്കി. തന്നെപ്പോലെയൊരു സാധാരണ വേശ്യയല്ല ഇവള്‍.
അവള്‍ സെക്രട്ടറിയെ വിളിച്ച് ന്യുയോര്‍ക്ക് ലണ്ടന്‍ ബുക്ക് ചെയ്യാന്‍ പറഞ്ഞു. കഴിഞ്ഞുപോയ മുറിവിനെ ഇനിയും ഉണക്കാതിരുന്നാല്‍ ഒരു സന്തോഷവും നേടില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. കാപ്പി കഴിക്കവെ സിസ്റ്ററിന്റെ മനസ്സില്‍ ഒരു സംശയം മുളച്ചു. ഇവളുടെ തൊഴില്‍ ഉപേക്ഷിച്ചുപോയാല്‍ ഇവരുടെ സംഘക്കാര്‍ ഇവളെ വെറുതെ വിടുമോ? സിസ്റ്ററെ ആ ചിന്ത വല്ലാതെ അലട്ടി. ഒരു രാജ്യത്തുനിന്ന് ലേലം വിളിച്ച് ഉറപ്പിച്ചുവന്ന വേശ്യയാണ്. ഇവളെ ഒളിപ്പോരാളികള്‍ കാണാതിരിക്കുമോ? തലപ്പത്തിരിക്കുന്നവരെ നേരിടാന്‍ ഇവള്‍ക്കു ശക്തിയുണ്ടോ? അവളുടെ ആത്മവീര്യം കെടുമോ? അവളുടെ ജീവന് ആപത്തൊന്നും ഉണ്ടാകരുത്. ജെസീക്ക മനഃസാക്ഷിയും മനുഷ്യത്വവും ഉള്ളവളാണ്. അതില്‍ അതിരറ്റ സന്തോഷവും ഉണ്ട്. അവള്‍ ചിന്തിക്കുന്നതുപോലെ അവള്‍ക്കൊപ്പമുള്ള ദുഷ്ടന്മാരായ മനുഷ്യര്‍ ചിന്തിക്കണം എന്നില്ല. അവളോടുള്ള പ്രതികരണം ക്രൂരമോ നിന്ദ്യമോ ആയിരിക്കും. ഇതൊക്കെ ഓര്‍ക്കുമ്പോഴാണ് മനസ് ഉത്കണ്ഠമാകുന്നത്. ഉള്ളില്‍ ഉടലെടുത്ത ആ ഒരു ഭീതി അവളുമായി പങ്കുവയ്ക്കുവാന്‍ തീരുമാനിച്ചു.
""നീ ഇങ്ങനൊരു സ്ഥാപനം തുടങ്ങുന്നത് നിന്റെ കൂട്ടാളികള്‍ സഹിക്കുമോ? അവര്‍ നിന്നെ വെറുതെ വിടുമോ?''
അവളുടെ മുഖത്തുകണ്ട ഭാവം ഭയത്തിന്റേതായിരുന്നില്ല. അത് പകയുടേതായിരുന്നു.
""ഞാനൊരു സ്ത്രീയായതുകൊണ്ട് പേടിച്ചരണ്ട് ജീവിക്കണമെന്നാണോ?''
അപ്പോള്‍ അവളുടെ ഒരു സുഹൃത്ത് അവര്‍ക്കരുകിലേക്ക് വന്നു.
""ഇത് എന്റെ റൂംമേറ്റ് റ്റെറീസയാണ്. ഞങ്ങള്‍ രണ്ടുപേരുമാണ് ആ കെട്ടിടത്തില്‍ താമസിക്കുന്നത്. ഇവളും എന്റെ തൊഴില്‍ തന്നെയാണ് ചെയ്യുന്നത്.''
ഒരു ചെറുപ്പക്കാരന്‍ കൈകാട്ടി വിളിക്കുന്നത് കണ്ട് അവള്‍ നടന്നകന്നു.
""സിസ്റ്റര്‍ വീട്ടില്‍ വരുമ്പോള്‍ പരിചയപ്പെടുത്തി അവളെയും നമ്മുടെ വഴിയില്‍ കൊണ്ടുവരാം. മെക്‌സിക്കന്‍ യുവതികള്‍ ഇതുപോലെ ധാരാളമായി രംഗത്തുണ്ട്. എനിക്ക് കുറെ ലഘുരേഖകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കണം. സിസ്റ്റര്‍ കൊണ്ടുവന്നതിന്റെ പകര്‍പ്പ്.''
കൂട്ടാളികള്‍ ശത്രുക്കളായാല്‍ എന്തുചെയ്യുമെന്നുള്ള ചോദ്യം സിസ്റ്റര്‍ ആവര്‍ത്തിച്ചു. അവള്‍ മറുപടി പറയാതെ ബാഗ് തുറന്ന് ഒരു കൈത്തോക്കെടുത്ത് കാണിച്ചു. സിസ്റ്റര്‍ അമ്പരന്നു നോക്കി. അവളുടെ ഉള്ളംകയ്യില്‍ ആ തോക്ക് തത്തിക്കളിച്ചു. സിസ്റ്ററെ സൂക്ഷിച്ചു നോക്കി ധൈര്യത്തോടെ പറഞ്ഞു. 
""എന്റെ നേരെ തിരിയുന്ന എത്ര ഉന്നതനായാലും ഈ തോക്കുകൊണ്ട് ഞാനങ്ങ് തീര്‍ക്കും. അതല്ല എന്നെ തീര്‍ക്കുമെങ്കില്‍ അവരുടെ മാന്യമുഖങ്ങള്‍ വികൃതങ്ങളാക്കും.''
അവള്‍ തോക്ക് ബാഗിലേക്ക് വച്ചു.
""നാളെ ഞായറാഴ്ച അല്ലെ. എനിക്കും സിസ്റ്റര്‍ക്കൊപ്പം വന്ന് എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.''
സമീപത്തുകൂടി പോയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവളെ കണ്ട് ഹായ് പറഞ്ഞു. അവളും തിരിച്ച് വിഷ് ചെയ്തു. തിരക്കുള്ള റോഡിലൂടെ കാര്‍ പാഞ്ഞുപോയി. സിസ്റ്റര്‍ കാര്‍മേലിന് അവളിലുള്ള വിശ്വാസം ഏറിക്കൊണ്ടിരുന്നു. സിസ്റ്റര്‍ കാര്‍മേല്‍ കാറിലിരുന്ന് കണ്ണുകളടച്ച് മൗനമായി ദൈവത്തിന് നന്ദി പറഞ്ഞു.
ന്യുയോര്‍ക്കില്‍ ഒരാഴ്ചത്തെ ലൈംഗിക ബോധവത്കരണത്തിനെത്തിയ സിസ്റ്ററും ഫാത്തിമയും ഒപ്പം ജെസീക്കയും പല വേദികളില്‍ പ്രത്യക്ഷപ്പെട്ട് പോപ് ഗായകരെയും നര്‍ത്തകിമാരെയും പരിചയപ്പെട്ടു. അവരില്‍ ചിലര്‍ക്ക് മോഡലായ ജെസീക്കയെ അറിയാമായിരുന്നു. ആ കൂട്ടത്തില്‍ സ്വവര്‍ഗ്ഗരതിക്കാരുമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്നവര്‍ ഒക്കെയും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ക്ലാസ് എടുത്തു. പാപത്തില്‍ നിന്ന് പിന്തിരിയാനും ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും പുതിയൊരു ജീവിതം ഉറപ്പുനല്കിയിട്ട് അവര്‍ ലണ്ടനിലേക്ക് മടങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക