Image

പ്രേക്ഷക പുരസ്കാരത്തിന് പതിനെട്ട് വയസ്സ്; ദൃശ്യവിരുന്നൊരുക്കാന്‍ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം

അനില്‍ പെണ്ണുക്കര Published on 01 December, 2019
പ്രേക്ഷക പുരസ്കാരത്തിന് പതിനെട്ട്  വയസ്സ്;  ദൃശ്യവിരുന്നൊരുക്കാന്‍ 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്ക്കാരം പതിനെട്ടിന്റെ നിറവില്‍.2002ല്‍ ടി വി ചന്ദ്രന്റെ ഡാനിക്ക് ലഭിച്ച അംഗീകാരത്തോടെ  ആരംഭിച്ച പ്രേക്ഷക പുരസ്കാരത്തിനാണ് ഇരുപത്തി നാലാമത് മേളയില്‍ പതിനെട്ടു വയസ്സ് പൂര്‍ത്തിയാകുന്നത്.സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിന്റെ വളര്‍ച്ചയ്ക്കുകൂടി സഹായകമാകുന്ന രീതിയിലാണ് ഈ പ്രേക്ഷക പുരസ്കാരം അക്കാദമി ഏര്‍പ്പെടുത്തിയിരിക്കുന്നത്.പ്രേക്ഷകര്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ സംവിധാനം ലോകത്തെ പല മേളകള്‍ക്കും ഇതിനകം മാതൃകയായിട്ടുണ്ട്.

പ്രേക്ഷക സമീപനങ്ങളോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഫെസ്റ്റിവല്‍ ഓട്ടോ സംവിധാനവും 2007ല്‍ ഏര്‍പ്പെടുത്തി.ഐ.എഫ്.എഫ്.കെയെ മാതൃകയാക്കി പിന്നീട് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ സംവിധാനം ആരംഭിച്ചു.

ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ മത്സരവിഭാഗത്തിനും തുടക്കമിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ സംഘാടനം വഴി ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപറ്റിറ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍ നേടിയെടുക്കാനും സാധിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.

ഇക്കുറി മറ്റൊരു പ്രതേകതയും മേളയ്ക്കുണ്ട് .കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന്  ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സര്‍  ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്.മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം മലയാള സിനിമ ഇന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സൈലെന്‍സര്‍ എന്നീ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് ചലച്ചിത്രമേള വേദിയാകും.ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈന്‍ ഒരുക്കിയ 'ഓള്‍ ദിസ് വിക്ടറി',ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കന്‍ ചിത്രം കാമില്‍,മൈക്കിള്‍ ഇദൊവിന്റെ റഷ്യന്‍ ചിത്രമായ ദി ഹ്യൂമറിസ്റ്റ്,യാങ് പിങ്‌ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയര്‍ ഫ്രണ്ട് , ഹിലാല്‍ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയന്‍ ചിത്രം വെന്‍  ദി പെര്‍സിമ്മണ്‍സ് ഗ്രോ,ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രമായ  ദി പ്രൊജക്ഷനിസ്റ്റ് ,ഒരു ബാലെ നര്‍ത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയന്‍ ചിത്രം പാക്കരറ്റ്,കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍  പ്രദര്‍ശിപ്പിച്ച  അവര്‍ മദേഴ്‌സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങള്‍.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും.പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്ക്രീനിങ്ങില്‍ പ്രദര്‍ശിപ്പിക്കുന്ന കൊറിയന്‍ ചിത്രം ഡോര്‍ ലോക്ക് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിംഗ്‌സ് എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക