Image

ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം

അനില്‍ പെണ്ണുക്കര Published on 17 November, 2019
ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം
ശബരിമല മണ്ഡലകാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതു വരെ നടത്തിയ പ്രവര്‍ത്തനം വളരെ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

ഹരിത ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യത്തോടെയായിരിക്കണം ഓരോ ഉത്സവകാലത്തേയും കാണേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലയ്ക്കലില്‍ കെ.എസ് ആര്‍ ടി സി നേരിടുന്ന കണ്ടക്ടര്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ബസുകളില്‍ കയറുന്നതിനായി ഭക്തര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം. ടിക്കറ്റ് ബസുകളില്‍ നല്‍കണം.മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും ഏറെ നേരം നിര്‍ത്തി ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക വാഹന സൗകര്യം ഒരുക്കണമെന്നും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്ത യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. നിലയ്ക്കലില്‍ നിന്ന് ഇപ്പോള്‍ 200 ചെയിന്‍ സര്‍വീസുകളുണ്ടെന്ന് കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു.

പൊലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഏകോപന ചുമതലയുള്ള എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ജി.ജയദേവും ഇടുക്കി ജില്ലാ പൊലീസ് ചീഫ് ടി. നാരായണനും കോട്ടയം എസ്പിക്കുവേണ്ടി ഡിവൈഎസ്പി സന്തോഷും വിശദീകരിച്ചു. രണ്ടു ജില്ലകളിലും തീര്‍ഥാടനം സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് പൊലീസ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ അഞ്ചു ഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.

കുടിവെള്ളം, വിര്‍ചല്‍ ക്യൂ ബുക്കിംഗ് നടപടികളും പൂര്‍ത്തിയായി. 70 നിരീക്ഷണ കാമറകളില്‍ 50 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണെന്നും എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് അറിയിച്ചു. ചില ഇടങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ ഉണ്ട്.

സന്നിധാനത്തേക്കുള്ള റൂട്ടുകളില്‍ 16 ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് ഓക്‌സിജന്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബി എസ് എന്‍ എലിന്റെ ഹോട്ട്‌ലൈന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത്യാവശ്യ വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജമാകും. പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍
680000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് വാട്ടര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 330 ടാപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിലയ്ക്കല്‍ മാത്രം 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ലഭ്യമാക്കുന്നത്. വെള്ളം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു.

വൈദ്യുതി മുടങ്ങാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കെ.എസ് ഇ ബി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു.ഓരോ പോസ്റ്റും നിരീക്ഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.  പമ്പാ നദിയിലെ മണ്ണ് മുഴുവന്‍ നീക്കിക്കഴിഞ്ഞതായി ഇറിഗേഷന്‍ വിഭാഗം അറിയിച്ചു. ഭക്തര്‍ക്ക് ബലിയിടാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താത്കാലിക ബണ്ടും നിര്‍മിച്ചു.

പമ്പ, പ്ലാപ്പള്ളി, സന്നിധാനം എന്നിവിടങ്ങളിലായി 66 പേരാണ് ഫയര്‍ ആന്റ് റെസ്ക്യൂ  വിഭാഗത്തിനായിട്ടുള്ളത്. പമ്പാനദിയില്‍ ഒഴുക്കില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധരുമുണ്ട്. ലഹരി ഉപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിരീക്ഷണം നടത്തിവരുകയാണ്.

അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡുകളില്‍ റിഫഌര്‍ സ്ഥാപിക്കേണ്ടത് അത്യാവുമാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അറിയിച്ചു.അതു പോലെ വലിയ വളവുകളില്‍ സ്പ്രിംഗ് പോസ്റ്റുകളും സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇതിന് പൊലീസ് സഹായം ആവശ്യമാണ്. പ്രധാന പാതകളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു പോയ ചില ഇടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു വരുകയാണ്.

കുടിവെള്ളത്തിന്റെ നിലവാരം പതിവായി പരിശോധിക്കുന്നതിനുള്ള ലാബ് സ്ഥാപിക്കുന്നതിന് സൗകര്യം ഉടന്‍ ഏര്‍പ്പാടാക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു മലിനീകരണ നിയന്ത്രണ ബോര്‍സിനെ അറിയിച്ചു. വിവിധയിടങ്ങളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ വലിയ പ്രശ്‌നമാണെന്ന് ബോര്‍ഡ് പ്രതിനിധി അറിയിച്ചു.

പമ്പയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിന് 24 പേരടങ്ങുന്ന ഗ്രീന്‍ ഗാര്‍ഡുകള്‍ രംഗത്തുണ്ടെന്ന് ശുചിത്വമിഷന്‍ പ്രതിനിധി അറിയിച്ചു. കാട്ടാനയുടെയും പന്നികളുടെയും ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് പ്രത്യേക സ്ക്വാഡിനു തന്നെ രൂപം നല്‍കിയിട്ടുണ്ട്. കാനന യാത്ര കരുതലോടെ വേണം. വൈകിട്ട് യാത്ര പാടില്ലെന്ന് വനം വകുപ്പ് പ്രതിനിധി പറഞ്ഞു. സന്നിധാനത്തും പരിസരങ്ങളിലും തുറന്നയിടങ്ങളില്‍ ഭക്തര്‍ മൂത്ര വിസര്‍ജനം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് നിര്‍ദ്ദേശിച്ചു. ഇത് നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കണം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. മൂന്നു ജില്ലകളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ 18 സ്ക്വാഡുകള്‍ രംഗത്തുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വലിയ വളവുകളില്‍ സ്പ്രിംഗ് പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പ്, എരുമേലി ഗ്രാമപഞ്ചായത്ത് എന്നിവയും നടപടികള്‍ വിശദീകരിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 2000 ഓളം ജീവനക്കാര്‍ രാപകല്‍ പ്രവര്‍ത്തിച്ചു വരുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് അറിയിച്ചു. ഇതില്‍ 1360 പേര്‍ താത്കാലിക ജീവനക്കാരാണ്. 25 ലക്ഷം അരവണയും മൂന്നര ലക്ഷം അപ്പവും സ്‌റ്റോക്ക് ഉണ്ട്.33000 പേര്‍ക്ക് അന്നം നല്‍കാന്‍ കഴിയും. കടകളുടെ ലേല ഇനത്തില്‍ 213 ല്‍ 132 വില്‍പ്പന വസ്തുക്കളുടെ കടകള്‍ ലേലത്തില്‍ പോയി. 18 ന് വീണ്ടും ലേലം നിശ്ചയിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് മഹോത്സവം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ വകുപ്പുകളുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തിര ഘട്ടങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് എകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിന് സന്നിധാനത്ത് പ്രത്യേക ഇടം അത്യാവശ്യമാണെന്ന് ജില്ലാ ഭുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. 700 പേര്‍ അടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് 24 ഉം ഇക്കോ ഗാര്‍ഡ്‌സ് 30 ഉം ഉണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കു ചെയ്തു കഴിഞ്ഞു. അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി. 16 കുടിവെള്ള ടാങ്കുകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു. നവംബര്‍ 21 ഓടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എം എല്‍ എ മാരായ രാജു ഏബ്രഹാം, അഡ്വ കെ.യു. ജനീഷ് കുമാര്‍.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. വിജയകുമാര്‍, കെ.എസ്. രവി, ശബരിമല എഡിഎം എന്‍എസ്‌കെ ഉമേഷ്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം. ഹര്‍ഷന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജി. കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സന്നിധാനത്ത് അന്നദാനം മഹാദാനം

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വിഭവസമൃദ്ധമായ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്ന് നേരങ്ങളിലും അന്നദാനം അയ്യപ്പഭക്തര്‍ക്കായി തയാറാണ്. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാനമണ്ഡപത്തിലാണ് അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കിയിട്ടുള്ളത്.

2019- 2020 വര്‍ഷത്തെ മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാന പ്രസാദത്തിന്റെ വിതരണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മന്ത്രി അയ്യപ്പഭക്തര്‍ക്ക് പ്രാതല്‍ വിളമ്പി. ഒരുദിവസം 40000പേര്‍ക്ക് അന്നം ദാനം ചെയ്യുന്നുണ്ട്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. വിജയകുമാര്‍, അഡ്വ. കെ.എസ്. രവി, ദേവസ്വം കമ്മീഷണര്‍ എം. ഹര്‍ഷന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രാവിലെ ഇഡലിസാമ്പാര്‍, ദോശകടലക്കറി, ഇഡലികടലക്കറി, ഉപ്പുമാവ്കുറുമ, ഉപ്പുമാവ്കടലക്കറി എന്നിങ്ങനെയാണ് വിഭവങ്ങള്‍, ഉച്ചയ്ക്ക് ഊണും മൂന്ന് കറികളും ഒഴിച്ചുകൂട്ടാനും ഉണ്ടാകും. വൈകുന്നേരത്തെ വിഭവം ചപ്പാത്തികുറുമ, കഞ്ഞിപയര്‍ എന്നിങ്ങനെയാണ്.

ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം
ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക