Image

മാനസിക സമ്മര്‍ദം താങ്ങാന്‍ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ (വെള്ളാശേരി ജോസഫ്)

Published on 13 November, 2019
മാനസിക സമ്മര്‍ദം താങ്ങാന്‍ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ (വെള്ളാശേരി ജോസഫ്)
കഴിഞ്ഞ ദിവസം കൈരളി ഠഢ 'ഉയരെ ഷീജ' എന്ന ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. 'അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം'  എന്ന് വേണമെങ്കില്‍ കണ്ണൂര്‍ കണവത്തെ ഷീജയെ കുറിച്ചുള്ള ആ ഡോക്കുമെന്‍റ്ററിയെ വിശേഷിപ്പിക്കാം.  ഒരു കള്ളു ചെത്തുകാരിയുടെ ജീവിതമെന്ന് പറയുമ്പോള്‍ ആരും അതിനെ ലഖുവായി കാണേണ്ട കാര്യമില്ല. നല്ല അദ്ധ്വാനവും ആത്മധൈര്യവും വേണ്ട ഒരു ജോലിയാണ് കള്ളുചെത്ത്. തേങ്ങിന്‍റ്റെ മണ്ടയില്‍ കേറി കള്ളുചെത്തുക എന്ന് പറഞ്ഞാല്‍ ഭൂരിഭാഗം മനുഷ്യര്‍ക്കും സാധിക്കുന്ന പണിയേ അല്ല. ആദ്യമൊക്കെ കേറുമ്പോള്‍ തല കറക്കവും ശര്‍ദ്ദിയും ഉണ്ടാവുക സ്വോഭാവികം മാത്രം. ആണുങ്ങളുടെ കാര്യം അങ്ങനെ ഒക്കെ ആണെങ്കില്‍ പിന്നെ പെണ്ണുങ്ങളുടെ കാര്യം പറയണോ? 'സോഷ്യല്‍ സ്റ്റിഗ്മ' എന്നുള്ളതാണെന്ന് തോന്നുന്നു നമ്മുടെ പാരമ്പര്യ സമൂഹത്തില്‍ കള്ളുചെത്തുന്ന ഒരു സ്ത്രീക്ക് ഏറ്റവും അനുഭവിക്കേണ്ടി വരുന്നത്. അതിനെയൊക്കെ മറികടന്ന് കള്ളുചെത്ത് ഒരു പ്രൊഫഷനായി ഏറ്റെടുത്ത ഷീജക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം. ഒപ്പം 'സേഫ്റ്റി ബെല്‍റ്റ്' പോലെ സുരക്ഷക്കുള്ള ലളിതമായ ആധുനിക മാര്‍ഗങ്ങളും കൂടി ഷീജയെ പോലെ മരം കയറുന്നവര്‍ കൊണ്ടുനടക്കുകയാണെങ്കില്‍ നന്നായിരിക്കും എന്നു കൂടി ആശിക്കാം.

ഉയരങ്ങളില്‍ കയറി കള്ളുചെത്തുന്ന ഷീജയെ കുറിച്ച് എഴുതുമ്പോള്‍ തന്നെ ഫാത്തിമ ലത്തീഫ് എന്ന ചെന്നൈ ഐ.ഐ.ടി. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുടെ വാര്‍ത്തകളും വരുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും, ദളിത്പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ വിവേചനം നേരിടുന്നൂ; അതാണ് ആത്മഹത്യക്ക് കാരണം എന്ന് പറഞ്ഞു പലരും ഈ വിഷയത്തെ മുതലെടുക്കാന്‍ നോക്കുന്നുണ്ട് ഇപ്പോള്‍. ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും പുറത്തുവരേണ്ട കാര്യമാണ്. 'ഇന്‍റ്റേണല്‍ അസ്സെസ്സ്‌മെന്‍റ്റിന്' മാര്‍ക്ക് കുറഞ്ഞു എന്ന ഒറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്യുന്നതൊക്കെ മാനസിക സമ്മര്‍ദം ഉള്‍ക്കൊള്ളാനുള്ള ഇന്നത്തെ യുവതലമുറയുടെ ശേഷിക്കുറവ് മാത്രമായേ കണക്കാക്കാനാവൂ. ജീവിത സമരത്തില്‍ ഉയരങ്ങളില്‍ കയറി കള്ളുചെത്തുന്ന ഷീജയെ പോലുള്ളവര്‍ അങ്ങനെയാണെങ്കില്‍ എത്ര തവണ ആത്മഹത്യ ചെയ്യേണ്ടതാണ്? രണ്ടും രണ്ട് ഇഷ്യൂസ് ആണ് എന്ന് കാണാതിരിക്കുന്നില്ല. പക്ഷെ നമ്മുടെ ഇന്നത്തെ യുവതലമുറക്ക് മാനസിക സമ്മര്‍ദങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്നുള്ളത് പല സംഭവങ്ങളിലൂടെ  തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുക; അദ്ധ്യാപകന്‍ ഒന്ന് വഴക്ക് പറഞ്ഞാല്‍ ആത്മഹത്യക്ക് ശ്രമിക്കുക; മാര്‍ക്കോ റാങ്കോ നഷ്ടപ്പെട്ടാല്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക  ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍ നമ്മുടെ ഒക്കെ ചുറ്റിലും ഉണ്ട്. പര്‍വതാരോഹണം, നീന്തല്‍,  ഷീജയെ പോലുള്ളവര്‍ ചെയ്യുന്ന മരം കയറ്റം, ട്രെക്കിങ്ങ്  ഇതൊക്കെ ഇന്നത്തെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്. പ്രകൃതിയില്‍ നിന്ന് പെണ്‍കുട്ടികളും ആത്മവിശ്വാസം ആര്‍ജ്ജിക്കട്ടെ. എങ്കിലേ മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള ആത്മധൈര്യം ഭാവിയിലെങ്കിലും അവര്‍ ഉള്‍ക്കൊള്ളുകയുള്ളൂ. 

വിവേചനം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഫാത്തിമ ലത്തീഫ് അതിനോട് പൊരുതുകയായിരുന്നു വേണ്ടിയിരുന്നത്. ഒരു ഐ.ഐ.ടി. വിദ്യാര്‍ത്ഥിനിക്ക് പരാതി ഉന്നയിക്കാന്‍ നിരവധി മാര്‍ഗങ്ങളും വേദികളുമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്‍റ്റ് തലവനോടും ഡീനിനോടും പരാതിപ്പെടാവുന്നതാണ്; അവിടെയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ നേരെ ഡയറക്റ്ററുടെ അടുത്ത പോകാവുന്നതാണ്. പുറത്തും പരാതിപ്പെടാന്‍  നിരവധി വേദികളുണ്ട്. മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഈ രാജ്യത്തുണ്ട്. ഇവിടെയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തെളിവുകളും, സാക്ഷി മൊഴികളുമായി നേരെ കോടതിയില്‍ പോകാവുന്നതാണ്; കൃത്യമായ തെളിവുകള്‍ ഉണ്ടായിരിക്കണം എന്നു മാത്രം. ഒന്ന് പൊരുതാന്‍ നില്‍ക്കുകകൂടി ചെയ്യാതെ ഫാത്തിമ ലത്തീഫ് പൊയ്ക്കളഞ്ഞത് അതീവ ദുഃഖകരമാകുമ്പോള്‍ തന്നെ   മാനസിക സമ്മര്‍ദം താങ്ങാന്‍ പറ്റാത്ത ഇന്നത്തെ യുവതലമുറയുടെ അവസ്ഥയും കൂടി ആണത് വെളിവാക്കുന്നത്. 

'അണ്ടര്‍ പ്രിവിലേജ്ഡ്' ആയിട്ടുള്ള വളരെയേറെ ആളുകള്‍ ഉള്ള ഒരു രാജ്യമാണ് ഇന്‍ഡ്യാ മഹാരാജ്യം. മനുഷ്യാവകാശങ്ങള്‍ സ്ഥിരം ലംഖിക്കപ്പെടുന്ന ആളുകള്‍ ഇഷ്ടം പോലെ ഈ രാജ്യത്ത് ഉണ്ട്. ഇന്‍ഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് പോലെയല്ല അത്യുന്നത നിലവാരമുള്ള ഐ.ഐ.ടി. യില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതം. സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുണ്‍ ചന്ദ്രന്‍  'ഓറക്കിള്‍' കമ്പനിയില്‍ താന്‍ നേരിട്ട വര്‍ണ വിവേചനം 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. 'കറുത്തവന്‍' എന്ന് വരുണ്‍ ചന്ദ്രനെ അധിക്ഷേപിച്ച കൂടെ ജോലി ചെയ്യുന്ന ആളെ പരസ്യമായി തല്ലാന്‍ വരുണ്‍ ചന്ദ്രന്‍ മടിച്ചില്ല. പിന്നീട് ഒഞ ഡിപ്പാര്‍ട്ട്‌മെന്‍റ്റിന്‍റ്റെ ഇടപെടലില്‍ അത് വലിയ വിഷയം ആയെങ്കിലും കമ്പനിക്കെതിരേ വര്‍ണവിവേചനം എന്ന ആരോപണം വരുമെന്ന് കണ്ടപ്പോള്‍ കമ്പനി അധികൃതരും അയഞ്ഞു. ബാന്‍ഗ്ലൂര്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുമ്പോഴും വരുണ്‍ ചന്ദ്രന് ധാരാളം പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പഴയ തന്‍റ്റെ ഫുട്!ബോള്‍ ജീവിതത്തിലെ അനുഭവങ്ങളാണ് വരുണ്‍ ചന്ദ്രന് കരുത്തേകിയത്. കേരളത്തിന് വേണ്ടിയും, മലപ്പുറത്തും പല തവണ ജേഴ്‌സിയണിഞ്ഞ വരുണ്‍ ചന്ദ്രന് തന്‍റ്റെ ഫുട്!ബോള്‍ ജീവിതകാലത്തെ തട്ടും തടയും പിന്നീടങ്ങോട്ടും തുണയായി.

ഇന്ത്യയിലെ സാധാരണക്കാരായ ചെറുപ്പക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സാമൂഹികവും സാമ്പത്തികമായും ഉയരണമെങ്കില്‍ അവര്‍ക്ക് വരുണ്‍ ചന്ദ്രനെ മാതൃകയാക്കാം. പത്തനാപുരത്തിനടുത്തുള്ള 'പാടം' എന്ന കുടിയേറ്റ ഗ്രാമത്തില്‍ ഒരു ഇകഠഡ ലോഡിങ്ങ് തൊഴിലാളിയുടെ മകനായി ജനിച്ചു വളര്‍ന്ന വരുണ്‍ ചന്ദ്രനാണിന്ന് ലോകം അറിയപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരഭകനായി മാറിയിരിക്കുന്നത്. വരുണ്‍ ചന്ദ്രന്‍ ഇംഗ്‌ളീഷ് ഭാഷയില്‍ ഡിക്ഷ്ണറി ഉപയോഗിച്ചും, ഇന്‍റ്റര്‍നെറ്റില്‍ കേട്ടും ആണ് തന്‍റ്റെ പരിജ്ഞാനം വര്‍ധിപ്പിച്ചത്. പിന്നീട് ബാംഗ്ലൂരിലെ കോള്‍ സെന്‍റ്ററില്‍ ജോലി ചെയ്തു; കമ്പ്യൂട്ടര്‍ ലാംഗ്വേജ് പഠിച്ചു; സിംഗപ്പൂരില്‍ പോയി; അമേരിക്കയില്‍ പോയി. അവസാനം ഡേറ്റക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തു. അങ്ങനെയാണ് 'പാടത്തെ' വരുണ്‍ ചന്ദ്രന്‍ ലോകം അറിയപ്പെടുന്ന സംരഭകനായതും ഇപ്പോള്‍ അനേകം പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നതും. വരുണ്‍ ചന്ദ്രനെ പോലുള്ളവരെ റോള്‍ മോഡലാക്കുമ്പോഴും 'പന്തുകളിക്കാരന്‍' എന്ന പുസ്തകത്തില്‍ പുള്ളി പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: "അമുല്‍ ബേബിയെ ആയിരിക്കരുത് കുട്ടികളെ വളര്‍ത്തേണ്ടത്" എന്നാണ് വരുണ്‍ ചന്ദ്രന്‍ അടിവരയിട്ട് പറയുന്നത്. അമുല്‍ ബേബിയെ പോലെ വളര്‍ന്നാല്‍ യുവതലമുറ നിസാര കാരണങ്ങളാല്‍ പോലും മാനസിക സമ്മര്‍ദം താങ്ങാന്‍ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കാന്‍ സാധ്യതയുണ്ട്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക