Image

ടിഎന്‍ ശേഷന്‍ വിട വാങ്ങുമ്‌ബോള്‍ ഭാരതത്തിന്‌ നഷ്ടമാകുന്നത്‌ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ശുദ്ധികലശം നടത്തിയ ഭരണാധികാരിയെ

Published on 11 November, 2019
ടിഎന്‍ ശേഷന്‍ വിട വാങ്ങുമ്‌ബോള്‍ ഭാരതത്തിന്‌ നഷ്ടമാകുന്നത്‌ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ശുദ്ധികലശം നടത്തിയ ഭരണാധികാരിയെ

ഡല്‍ഹി : മുന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയിരുന്ന ടിഎന്‍ ശേഷന്‍ വിട വാങ്ങുമ്‌ബോള്‍ ഭാരതത്തിന്‌ നഷ്ടമാകുന്നത്‌ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ശുദ്ധികലശം നടത്തിയ ഭരണാധികാരിയെയാണ്‌.

 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ ആയിരുന്നു ടി എന്‍ ശേഷന്‍ ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയിരുന്നത്‌. ടി എന്‍ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയിരുന്ന കാലത്ത്‌ ആ പേര്‌ രാജ്യത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാമായിരുന്നു.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ അപ്രമാദിത്തം ഉറപ്പാക്കാന്‍ പലതവണയാണ്‌ അദ്ദേഹം സുപ്രീംകോടതി കയറിയിറങ്ങിയത്‌. അദ്ദേഹത്തിന്‍റെ പദവികളെ വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാരെ കൂടി നിയമിച്ചു. 

എം എസ്‌ ഗില്‍, ജി വി എസ്‌ കൃഷ്‌ണമൂര്‍ത്തി എന്നിവരെയാണ്‌ നിയമിച്ചത്‌. എന്നാല്‍, സുപ്രീംകോടതി അദ്ദേഹത്തിന്‍റെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ചു. 1996ല്‍ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണര്‍ക്കു മാനിക്കേണ്ടി വരുമെന്ന്‌ വിധിച്ചു.

ടി എന്‍ ശേഷന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ആയിരുന്ന കാലത്ത്‌ 40,000ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പില്‍ നിന്ന്‌ അയോഗ്യരാക്കി. പഞ്ചാബ്‌, ബിഹാര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. ഇതില്‍ അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യാന്‍ പാര്‍ലമെന്‍റ്‌ അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഉദ്‌ബോധിപ്പിച്ച അദ്ദേഹം ദേശീയ വോട്ടേഴ്‌സ്‌ അവയര്‍നെസ്‌ കാമ്‌ബയിന്‍ സംഘടിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവന്നു. കൂടാതെ, തെരഞ്ഞെടുപ്പിലെ ചെലവുകള്‍ക്ക്‌ പരിധി നിശ്ചയിച്ചു.

 തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ വരുമാന വിവരങ്ങള്‍ സമര്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാക്കി. തെരഞ്ഞെടുപ്പില്‍ ഉച്ചഭാഷിണികളും ചുവരെഴുത്തുകളും അദ്ദേഹം നിരോധിച്ചു. ജാതി തിരിച്ചുള്ള തെരഞ്ഞെടുപ്പ്‌ പ്രചരണത്തെ എതിര്‍ത്തു. ജാതി പ്രീണനത്തെ അദ്ദേഹം നിരോധിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്‌ ഒഴിവാക്കാന്‍ വീഡിയോ ടീമുകളെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ കൊണ്ടുവന്നു. കൂടാതെ, തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍, ബംഗ്ലാവുകള്‍ എന്നിവ ഉപയോഗിക്കുന്നത്‌ അദ്ദേഹം നിരോധിച്ചു. ശേഷന്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങള്‍ കമ്മീഷനെ ശക്തമായ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക