കൊല്ലം: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഫാത്തിമാ ലത്തീഫിന്റെ മരണത്തിനു പിന്നില്‍ അദ്ധ്യാപകരുടെ പീഡനമെന്ന് റിപ്പോര്‍ട്ട്.
സിവില്‍ സര്‍വീസില്‍ മികച്ച റാങ്ക് നേടണം, നല്ലൊരു ഐ.എ.എസ് ഉദ്യോഗസ്ഥയായി ജനങ്ങള്‍ക്ക് നല്ലതു ചെയ്യണം. നിറമുള്ള ഒരുപിടി സ്വപ്നങ്ങളുമായാണ് ഫാത്തിമാ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയുടെ പടികയറിയത്.പക്ഷെ, സ്വപ്നങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് ഫാത്തിമ ഒരു വാക്കുപോലും പറയാതെ ഹോസ്റ്റല്‍ മുറിയില്‍ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ അമ്പരപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും
അദ്ധ്യാപകരുടെ പീഡനമാണ് മിടുക്കിയായ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയിലെത്തിയ കുടുംബസുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തിയക്. മുസ്ലീം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകര്‍ ബോധപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്നാണ് വിവരം. ചില വിദ്യാര്‍ത്ഥികള്‍ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികള്‍ വ്യക്തമാക്കി. ഇക്കൊല്ലം മാത്രം മദ്രാസ് ഐ.ഐ.ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു..
ശനിയാഴ്ച രാവിലെ 11 ഓടെയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാംകുറ്റി പ്രിയദര്‍ശനി ഗഗര്‍ 173 കിലോന്‍തറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സജിതയുടെയും മകളാണ്.
മദ്രാസ് ഐ.ഐ.ടിയുടെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്.എസ്.ഇ.ഇ) കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമ ലത്തീഫ് ഒന്നാം റാങ്കുകാരിയായിരുന്നു. ചെറുപ്പത്തിലേ തന്നെ ഫാത്തിമയുടെ മനസിലുറച്ച സ്വപ്നമാണ് സിവില്‍ സര്‍വീസ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ വണ്‍ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്തത് സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായിരുന്നു. ക്രിസ്തുരാജ് എച്ച്.എസ്.എസില്‍ നിന്നും ഗ്രേസ് മാര്‍ക്കില്ലാതെ 93.2 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഗുണമാകുന്ന കോഴ്‌സായതിനാലാണ് (എച്ച്.എസ്.ഇ.ഇ) കോഴ്‌സിന് ചേര്‍ന്നത്.
ചെന്നൈ റോയല്‍പെട്ട് ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ സംസ്കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.