Image

വിഷം കഴിച്ച വസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു

Published on 10 November, 2019
വിഷം കഴിച്ച  വസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു
മുംബൈ: മുംബൈയിലെ ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി നസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു. വസീം കൊലപ്പെടുത്തിയ റിജോഷിന്റെ ഭാര്യയാണ് ലിജി.

ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും മുംബൈ പന്‍വേലിലെ ഒരു ഹോട്ടലില്‍നിന്ന് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകള്‍ ജോവാന വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലായിരുന്നു. മുംബൈ ജെ.ജെ ആശുപത്രിയിലാണ് വസീമും ലിജിയുമുള്ളത്.

ജോവാനയുടെ പോസ്റ്റ് മോര്‍ട്ടം ആരംഭിച്ചു. മുംബൈയില്‍ തന്നെയാണ് കുഞ്ഞിനെ സംസ്കരിക്കുക. റിജോഷിന്റെ ബന്ധുക്കള്‍ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശാന്തന്‍പാറ എസ്.ഐ. അടക്കമുള്ളവരും മുംബൈയിലെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 31നാണ് ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ മഷ്‌റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെ(31) കാണാതാകുന്നത്. അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി(29)യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജര്‍ തൃശ്ശൂര്‍ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തില്‍ എ.വസീമിനെയും(32) കാണാതായിരുന്നു.

റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പില്‍ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക