Image

തിരുവള്ളുവറിനോട് ചെയ്ത പോലെ തന്നേയും കാവി പുതപ്പിക്കാന്‍ നോക്കുന്നു: രജനി

Published on 08 November, 2019
തിരുവള്ളുവറിനോട് ചെയ്ത പോലെ തന്നേയും കാവി പുതപ്പിക്കാന്‍ നോക്കുന്നു: രജനി
ചെന്നൈ: ബി.െജ.പി തിരുവള്ളുവറിനോട് ചെയ്ത പോലെ തന്നെയും  കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ താന്‍ അവരുടെ "കെണിയില്‍' വീഴില്ലെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത്. 'മാധ്യമങ്ങള്‍ എന്നെ എല്ലായ്‌പ്പോഴും ബി.ജെ.പിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്, തിരുവള്ളുവറിനോട് ചെയ്‌തെന്ന പോലെ എന്നെയും കാവിനിറമാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഞാനോ തിരുവള്ളുവറോ അതില്‍ വീഴില്ല" രജനീകാന്ത് ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തമിഴ് കവി തിരുവള്ളുവറുടെ ഫോട്ടോ കാവി പുതപ്പിച്ച് ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകം ട്വീറ്റ് ചെയ്തതാണ് നടനെ പ്രകോപിച്ചത്. തമിഴ് കവിയുടെ പതിവ് വെളുത്ത ഷാളിനുപകരം കാവി നിറമുള്ള ഷാളിലായിരുന്നു ചിത്രീകരിച്ചിരുന്നത്.ഡി.എം.കെയെയും ഇടതുപാര്‍ട്ടികളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ട്വീറ്റ്.

താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ രജനീകാന്ത് നിഷേധിച്ചു. ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പൊന്‍ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച സൂപ്പര്‍താരം ബി.ജെ.പിയിലേക്ക് ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ പൊന്‍ രാധാകൃഷ്ണന്‍ ക്ഷണിച്ചിട്ടില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രജനി മക്കള്‍ മന്‍ഡ്രം എന്ന പേരില്‍ രജനി രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രജനി രംഗത്തെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക