Image

'വളരെ ദുര്‍ഘടമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്, രാത്രി മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്'; 'കൈദി'യെ കുറിച്ച്‌ നരേന്‍

Published on 02 November, 2019
'വളരെ ദുര്‍ഘടമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്, രാത്രി മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്'; 'കൈദി'യെ കുറിച്ച്‌ നരേന്‍


കാര്‍ത്തി നായകനായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'കൈദി'. ദീപാവലി റിലീസായി തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ കാര്‍ത്തിയ്‌ക്കൊപ്പം കിടപിടിക്കുന്ന അഭിനയവുമായി മലയാളി താരം നരേനും ഉണ്ടായിരുന്നു. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഗംഭീര
തിരിച്ചുവരവാണ് നരേന്‍ ഈ ചിത്രത്തിലൂടെ നടത്തിയത്. ചിത്രത്തെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് താരമിപ്പോള്‍.


കൈദിക്ക് വേണ്ടി തന്നെ വിളിച്ചത് നടന്‍ കാര്‍ത്തി ആണെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം ഒരു സോളോ ഹീറോ സബ്ജകറ്റ് അല്ലെന്നും രണ്ടാമത്തെ കഥാപാത്രത്തിനായി സംവിധായകന്‍ എന്നെ പരിഗണിക്കുന്നുവെന്നും മനസ്സിലായപ്പോള്‍ കാര്‍ത്തി എന്നെ വിളിക്കുകയായിരുന്നു. എന്നോട് കഥ കേള്‍ക്കാന്‍ പറഞ്ഞു, കാര്‍ത്തിക്ക് എന്റെ താല്‍പര്യങ്ങള്‍ നന്നായി അറിയാം. കാരണം വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വ്യത്യസ്തമായ ഒരു വാണിജ്യ സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കഥ എനിക്ക് ഇഷ്ടമാകും എന്ന് പറഞ്ഞു. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ഇഷ്ടമായി. അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തില്‍ എത്തുന്നത് എന്നാണ് നരേന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം ചിത്രത്തിന്റെ ചിത്രീകരണം വളരെ ദുര്‍ഘടം പിടിച്ചത് ആയിരുന്നു എന്നാണ് താരം പറഞ്ഞത്. രാത്രി മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നതെന്നും ചിത്രം കണ്ടവര്‍ക്ക് അത് മനസിലാകുമെന്നും താരം പറഞ്ഞു. ഒരു കോസ്റ്റ്യൂം മാത്രമിട്ട് അമ്ബത് ദിവസത്തിന് മേലേയാണ് അഭിനയിച്ചതെന്നും നരേന്‍ വ്യക്തമാക്കി. 


അതേസമയം ചിത്രീകരണത്തിനിടെ സ്വിമ്മിങ് പൂളിനടുത്തു വീണ് ചെറുതായി പരിക്ക് പറ്റിയിരുന്നു. മൂന്ന് മാസത്തോളം എനിക്ക് നല്ല വേദനയുണ്ടായിരുന്നു. സിനിമയില്‍ ഞാന്‍ പരിക്ക് പറ്റിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൈയില്‍ ബാന്‍ഡേജ് ധരിച്ചാണ് ആ സിനിമയില്‍ മുഴുവന്‍ ഞാന്‍ അഭിനയിച്ചത്. ഈ വേദനയൊക്കെ സഹിച്ചതിനുള്ള പ്രതിഫലം തനിക്ക് കിട്ടിയെന്നും താരം പറഞ്ഞു. നിരവധി പേരാണ് ചിത്രം ഇറങ്ങിയതിന് ശേഷം എന്നെ വിളിച്ച്‌ അഭിനന്ദിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക