Image

ഹിന്ദു വിശ്വാസവും, ഹിന്ദുത്വ രാഷ്ട്രീയവും (വെള്ളാശേരി ജോസഫ്)

Published on 19 October, 2019
ഹിന്ദു വിശ്വാസവും, ഹിന്ദുത്വ രാഷ്ട്രീയവും (വെള്ളാശേരി ജോസഫ്)
ഹിന്ദു വിശ്വാസവും ഹിന്ദുത്ത്വ രാഷ്ട്രീയവും രണ്ടും രണ്ടാണ്. രാഷ്ട്രീയം വേറെ, വിശ്വാസം വേറെ. മതത്തിന്‍റ്റെ കൂടെ രാഷ്ട്രീയവും സമ്പത്തും അധികാരവും ഒക്കെ കൂടിച്ചേരുമ്പോഴാണ് വയലന്‍സും, മത സ്പര്‍ദ്ധയുമൊക്കെ വരുന്നത്. അന്യമത വിദ്വേഷം രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ ഇവിടെ ആസൂത്രിതവും സംഘടിതവുമായി  ഉപയോഗപ്പെടുത്തുകയാണ്.

ഇന്ത്യയില്‍ ഹിന്ദുവായിരിക്കുമ്പോള്‍ തന്നെ മതാതീതമായി മനുഷ്യത്ത്വത്തിന്‍റ്റെ വലിയൊരു പ്രതീകമായി മാറിയത് മഹാത്മാ ഗാന്ധിയാണ്. താന്‍ ഒരു സനാതന ഹിന്ദുവാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് ഗാന്ധി ഹിന്ദുമുസ്‌ലിം സഹോദര്യത്തിന് വേണ്ടി നിലകൊണ്ടത്. 1947ല്‍ വിഭജനത്തിന്‍റ്റെ കാലുഷ്യം നിറഞ്ഞ ഘട്ടത്തിലും ഹിന്ദുമുസ്‌ലീം സാഹോദര്യം ഗാന്ധി ഉയര്‍ത്തി പിടിച്ചു. ഗാന്ധി വധം മിഥ്യയല്ലാ. ഇപ്പോള്‍ ബി.ജെ.പി.യുടെ എം.പി.  യായ പ്രഗ്യാ സിംഗ് ഠാക്കൂറും,  കേന്ദ്ര മന്ത്രിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെയും മറ്റനേകം പേരും കൊലപാതകിയായ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയാണ്. നേരത്തേ സാക്ഷി മഹാരാജ്ജും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍ മത സ്പര്‍ദ്ധയില്‍ അധിഷ്ഠിതമായ ഹിന്ദ്വത്ത്വ രാഷ്ട്രീയത്തിന്‍റ്റെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുകയാണ്.

ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കീസ് ബാനുവിന്‍റ്റെ കേസില്‍ സുപ്രീം കോടതിയുടെ റിവ്യൂ പെറ്റീഷനിലുള്ള വിധി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഗുജറാത്ത് കലാപകാലത്ത് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ സ്വന്തം ഗ്രാമവാസികള്‍ കൂട്ടബലാത്സംഗം നടത്തി മരിച്ചു എന്ന് കരുതി ഇട്ടിട്ടു പോയതാണ്. ഇരുന്നൂറോളം സ്ത്രീകളാണ് അന്ന് ബലാത്സംഗത്തിന് ഇരയായത്. ബില്‍ക്കീസ് ബാനുവിന്‍റ്റെ മൂന്ന് വയസുള്ള കുഞ്ഞ് കുടുംബത്തിലെ 13 പേരോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു. 3 വയസ്സുകാരിയായ മകള്‍ സലേഹമയെ പാറയിലടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. 50 ലക്ഷവും ജോലിയും, വീടും, സര്‍ക്കാര്‍ ജോലിയും ആണ് ആ പൈശാചികമായ അക്രമത്തിന് സുപ്രീം കോടതി നഷ്ടപരിഹാരമായി ബില്‍ക്കീസ് ബാനുവിനു കൊടുത്തത്. അതിനെതിരെ റിവ്യൂ പെറ്റീഷന് പോയത് തന്നെ കാണിക്കുന്നത് ഭരണകൂടത്തിന്‍റ്റെ ഇത്തരം കുറ്റകൃത്യങ്ങളോടുള്ള അനുഭാവമാണ്.

ഇരുന്നൂറോളം സ്ത്രീകള്‍ ഗുജറാത്ത് കലാപത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടതൊക്കെ അക്രമത്തിന്‍റ്റെ ഭീകര മുഖമാണ് വിളിച്ചോതുന്നത്. ഇതൊക്കെ മിഥ്യകളല്ലാ. ബാബ്ബ്രി മസ്ജിദ് പൊളിച്ചതും  മിഥ്യയല്ലായിരുന്നു. ബാബ്ബ്രി മസ്ജിദ് പൊളിച്ചതിലൂടെയാണ് ഹിന്ദുത്ത്വ രാഷ്ട്രീയം സമീപ കാല ഇന്ത്യയില്‍ തേരോട്ടം തുടങ്ങിയത്. 500 വര്‍ഷം പഴക്കമുള്ള ഒരു ആരാധനാലയം സാധാരണക്കാരായ വിശ്വാസികളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന ഒന്നാണോ??? പിന്നീടുണ്ടായ മുംബൈ കലാപവും, ഗുജറാത്ത് കലാപവും സംഘ പരിവാര്‍ രാഷ്ട്രീയത്തെ ഊട്ടി ഉറപ്പിച്ചു. ഈ കലാപങ്ങളൊന്നും മിഥ്യകളല്ലായിരുന്നു. അമ്പതിലേറെ ആളുകളാണ് 'പശുസ്‌നേഹം' മൂലം ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ എറിയതിനു ശേഷം കൊല്ലപ്പെട്ടത്. അനേകം പേര്‍ക്ക് ബി.ജെ.പി. യുടെ 'പശുസ്‌നേഹം' മൂലം പൊതിരെ തല്ലും കിട്ടി. സംജോത്താ എക്‌സ്പ്രസ് സ്‌ഫോടനം, മക്കാ മസ്ജിദ് സ്‌ഫോടനം, മാലിഗാവിലുണ്ടായ ബോംബ് സ്‌ഫോടനം  ഇവയൊക്കെ വിദ്വേഷ രാഷ്ട്രീയത്തിന്‍റ്റെ ഭീകര മുഖങ്ങളാണ് വിളിച്ചോതിയത്. കേണല്‍ പുരോഹിത് എന്ന ബോംബു പൊട്ടിച്ച ആള്‍, പ്രഗ്യാ സിംഗ് ടാക്കൂര്‍ എന്ന ബോംബു പൊട്ടിച്ച സന്യാസിനി, ഗ്രഹാം സ്‌റ്റൈന്‍സിനെയും പിഞ്ചു മക്കളെയും കാറിനുളളിലിട്ട് ചുട്ടുകരിച്ച ധാരാ സിംഗ്  ഇവരൊക്കെ മിഥ്യകളല്ലായിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ പങ്കാളികളായവരുമായുള്ള ബന്ധം ചൂണ്ടികാട്ടി നേരത്തേ ഹൈക്കോടതിയും, സുപ്രീം കോടതിയും പ്രഗ്യാ സിംഗ് ഠാക്കൂറിന് ജാമ്യം ബി.ജെ.പി. അധികാരത്തില്‍ വരുന്നതിന് മുമ്പ് നിഷേധിച്ചതായിരുന്നു. ബി.ജെ.പി. അധികാരത്തില്‍ എത്തിയതോടെ കഥയാകെ മാറി. ഉത്തരവാദിത്ത്വപ്പെട്ട പാര്‍ട്ടിയായിരുന്നെങ്കില്‍ ബി.ജെ.പി. പ്രഗ്യാ സിംഗ് ഠാക്കൂറിനെ ലോക്‌സഭാ സ്ഥാനാര്‍ഥി ആക്കരുതായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ബി.ജെ.പി.  യുടെ ഏറ്റവും വിവാദ നായികയായ പാര്‍ലമെന്‍റ്ററി എം.പി. ആയി മാറികഴിഞ്ഞു. അവര്‍ ഇപ്പോള്‍ കൊലപാതകിയായ ഗോഡ്‌സെയേയും പ്രകീര്‍ത്തിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്‍റ്റെ മൂടുപടങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ്.

ഭക്തിക്കും, ആത്മീയതക്കും ഇന്ത്യയിലെ ജനങ്ങളുടെ ഇടയില്‍ ഒരു കാലത്തും വിഘ്‌നം ഉണ്ടായിട്ടില്ല. ആധുനിക കാലഘട്ടത്തിലും അതിനൊന്നും ഒരു മാറ്റവുമില്ലാ. ഇന്ത്യക്കാരുടെ ഇടയിലുള്ള ഈ ഭക്തിയും ആത്മീയതയും ആണ് ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്‍റ്റെ കപട നാട്യക്കാര്‍ വളരെ സമര്‍ത്ഥമായി അധികാരത്തിനു വേണ്ടി ചൂഷണം ചെയ്യുന്നത്. മലയാളത്തില്‍ ഹിമാലയന്‍ യാത്രാ വിവരണങ്ങള്‍ എഴുതിയ എം. കെ. രാമചദ്രനെ പോലുള്ളവര്‍ കണ്ടമാനം അതിശയോക്തി കലര്‍ത്തി തീവ്ര രാജ്യസ്‌നേഹവും, തീവ്ര മതബോധവും ഒക്കെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്‍റ്റെ ഒക്കെ ഫലമായി മിഥ്യാഭിമാനത്തിന് അടിമപ്പെട്ട ഒട്ടേറെ ഇന്‍ഡ്യാക്കാര്‍ ഇന്നുണ്ട്.

യോഗികളിലും സന്യാസിമാരിലും ബഹു ഭൂരിപക്ഷം പേരും പ്രസിദ്ധി ഒട്ടും ആഗ്രഹിക്കുന്നവരല്ല. മലയാളിയായ ആത്മീയാചാര്യന്‍ ശ്രീ എം  ന്‍റ്റെ ഗുരുവും ഹിമാലയന്‍ യോഗിയുമായ മഹേശ്വതാര്‍ ബാബാജി ശ്രീ എം  ന്‍റ്റെ ആത്മകഥയായ 'ഗുരുസമക്ഷം  ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് "ഏൃലമിേല ൈശ െില്‌ലൃ ലഃവശയശലേറ" എന്നാണ്. മഹത്ത്വം എന്നുള്ളത് പരസ്യപ്പെടുത്താനുള്ള ഒന്നല്ല എന്നാണ് എല്ലാ ആത്മീയാചാര്യന്മാരും മനുഷ്യനെ പഠിപ്പിച്ചിട്ടുള്ളത്. "നിന്‍റ്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്" എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. മഹത്ത്വം അല്ലെങ്കിലും എം. കെ. രാമചന്ദ്രന്‍ ഒക്കെ എഴുതി പിടിപ്പിക്കുന്നത് പോലെ അതിശയോക്തി കലര്‍ന്ന വര്‍ണനകള്‍ക്കുള്ളതല്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ എല്ലാ മതങ്ങളിലെയും ആത്മീയാചാര്യന്‍മാരേയും, ചടങ്ങുകളെയും ബഹുമാനിക്കുന്നവരാണ്. ഹിന്ദുയിസത്തിലെ ദേവീ സങ്കല്‍പ്പം നിമിത്തം ഹിന്ദുക്കള്‍ക്കും കന്യാ മറിയത്തെ ആരാധിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കെറ്റില്‍ ഉള്ള മാതാവിന്‍റ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യ മതക്കാര്‍ ആയിരങ്ങളാണ്. അത് പോലെ തന്നെ ഫക്കീറായിരുന്ന ഷിര്‍ദി സായി ബാബയെയും, ക്വാജ മൊയ്‌നുദ്ദീന്‍ ചിഷ്ടിയെയും ആരാധിക്കുന്ന അന്യ മതക്കാര്‍ ആയിട്ടുള്ളവര്‍ ആയിരങ്ങളാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും ആയിരകണക്കിന് മുസ്ലീങ്ങള്‍ ഉണ്ട്. അവരാണ് വിശ്വ പ്രസിദ്ധമായ ബനാറസ് സില്‍ക്ക് സാരി നെയ്യുന്നത്. അത് പോലെ തന്നെ പല ക്ഷേത്രങ്ങളിനു ചുറ്റിലും പൂജാ ദ്രവ്യങ്ങളൊക്കെ വില്‍ക്കുന്നത് മുസ്ലീങ്ങളാണ്. രാമേശ്വരത്തെ ക്ഷേത്രത്തിനടുത്താണല്ലോ മുന്‍ പ്രെസിഡന്‍റ്റ് അബ്ദുള്‍ കലാം ജനിച്ചു വളര്‍ന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ തികഞ്ഞ മത സൗഹാര്‍ദവും, സാഹോദര്യവും ഉണ്ടെന്നുള്ള കാര്യം ആര്‍ക്കും കാണാം.

മതം എന്ന് പറയുമ്പോള്‍ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാര്‍മികവും ആയിട്ടുള്ള കാര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാര്‍ഥത, സാമൂഹ്യ സേവനം  ഇതൊക്കെയാണ് ഏതു മതത്തിന്‍റ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതില്‍ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവര്‍ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നല്‍കിയ സംഭാവനകള്‍ ആദരിക്കും. ഇന്ത്യയില്‍ അങ്ങനെയുള്ള അനേകം ആത്മീയാചാര്യന്‍മാര്‍ ഉണ്ടായിരുന്നു. ഊരു ചുറ്റുന്ന സന്യാസിമാരും, ബുദ്ധ ഭിക്ഷുക്കളും, സൂഫികളും ഇന്ത്യയില്‍ ധാരാളമായി ഉണ്ടായിരുന്നു. അവര്‍ കുട്ടികളോടും, സാധാരണക്കാരോടും സംവദിച്ചത് വഴി ഭക്തിയുടേയും, ആധ്യാത്മികതയുടെയും ഒരു വലിയ പാരമ്പര്യം എന്നും ഇന്ത്യയില്‍ നിലനിന്നിരുന്നു. ഇതൊന്നും ഇപ്പോള്‍ നരേന്ദ്ര മോഡിയും, ബി.ജെ.പി.  യും ചെയ്യുന്നത് പോലെ രാഷ്ട്രീയ മൊബിലൈസേഷനും,  രാഷ്ട്രീയ ചൂഷണത്തിനും വേണ്ടി പരിണമിക്കുന്നത് ആയി തീരരുത്.

ഇന്ത്യയില്‍ പല പുണ്യ സ്ഥലങ്ങളിലേക്കും ഉള്ള തീര്‍ത്ഥാടനങ്ങള്‍ ഒരു 'ലിവിങ് ട്രഡിഷന്‍' ആണ്. ഇതൊക്കെ ആര്‍ക്കും നേരിട്ട് കാണുവാന്‍ സാധിക്കും. വേളാങ്കണ്ണി പള്ളിയിലെ തിരുനാളിനൊക്കെ റോഡ് മുഴുവന്‍ പള്ളിയിലേക്ക് ഒഴുകുന്ന രീതിയിലാണ് ആളുകള്‍ സഞ്ചരിക്കുന്നത്. കുംഭമേളകളില്‍ ലക്ഷകണക്കിനാളുകള്‍ ആണ് വരുന്നത്. 'നാഷണല്‍ ജ്യോഗ്രഫിക്' കുറെ നാള്‍ മുമ്പ് കുംഭ മേളയെ കുറിച്ച്  ഒരു ഡോക്കുമെന്‍റ്ററി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം, ഷിര്‍ദിയിലെ സായി ബാബാ മന്ദിരം, അനന്ദ്പൂര്‍ സാഹിബിലെ ഗുരുദ്വാരാ, ബാന്ഗ്ലൂരിലെ മഞ്ജുനാഥ് ക്ഷേത്രം, പുരിയിലെ ജഗന്നാഥ ക്ഷേത്രം  ഇവിടങ്ങളിലൊക്കെയുള്ള ഭക്ഷണ വിതരണം നൂറു കണക്കിനാളുകള്‍ സ്വമേധയാ വന്നൊരുക്കുന്നതാണ്. ലക്ഷക്കണക്കിനാളുകള്‍ ആണ് ജാതി മത ഭേദമന്യേ ഇവിടുന്നൊക്കെ ഭക്ഷണം കഴിച്ചു സംതൃപ്തരായി പോകുന്നത്. സാധാരണ ജനങ്ങള്‍ക്കിടയിലുള്ള ഈ ഭക്തിയും ആത്മീയതയും ആണ് നാടകാഭിനയത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനായി നരേന്ദ്ര മോഡി സമര്‍ത്ഥമായി മുതലാക്കാന്‍ നോക്കുന്നത്.

ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, പ്രാദേശിക സാംസ്കാരങ്ങളോടുള്ള വിദ്വേഷവും ഇന്നത്തെ ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്‍റ്റെ പ്രത്യേകതകളാണ്. ഈ ഹിന്ദുത്ത്വ രാഷ്ട്രീയം പറയുന്ന ബി.ജെ.പി. എന്തായാലും കുറെ പേരെ അകറ്റി നിറുത്തേണ്ടതുണ്ട്. ബി.ജെ.പി.  യുടെ തന്നെ കേന്ദ്ര മന്ത്രിയായ മേനകാ ഗണ്ടിയേയും, ബി.ജെ.പി.  യുടെ തന്നെ എം.പി. ആയ വരുണ്‍ ഗണ്ടിയേയും ആദ്യം അകറ്റി നിറുത്തണം. കൂട്ടത്തില്‍ ബി.ജെ.പി. നേതാക്കളുമായി കുടുംബ ബന്ധമുള്ള മുസ്ലീങ്ങളായ ഷാനവാസ് ഹുസൈനെ പോലുള്ള നേതാക്കളെ. പിന്നീട് മദ്രാസികള്‍ എന്ന ദക്ഷിണേന്ത്യക്കാരെ. പട്ടിയിറച്ചി കഴിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഒരിക്കലും ഹിന്ദുക്കളാവില്ല. എലിയെ ചുട്ട് കഴിക്കുന്ന ഗോത്ര വര്‍ഗ ജനതയും ഒരിക്കലും ഹിന്ദുവിന്‍റ്റെ കൂട്ടത്തില്‍ വരികയില്ല. പന്നിയിറച്ചി ഒക്കെ കഴിക്കുന്ന ദളിതരെ ഉത്തരേന്ത്യയില്‍ മറ്റു വിഭാഗക്കാര്‍ അകറ്റി നിറുത്താറുണ്ടല്ലോ. അവരേയും ഹിന്ദുത്ത്വ പാര്‍ട്ടിയാകുബോള്‍ അകറ്റി നിറുത്താതെ പറ്റില്ലല്ലോ. ബീഫ് കഴിക്കുന്ന മലയാളികളെ പണ്ടേ അപരികൃതരും, ഇന്‍ഡ്യാ വിരുദ്ധരും ആയിട്ടും ചിലരൊക്കെ കരുതുന്നും ഉണ്ടല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക