തിരുവനന്തപുരം: അയിരുപാറയില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയെയും കുട്ടിയെയും വീട്ടില്‍നിന്ന് ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഭര്‍ത്താവ് ഷാഫി അസീസ് നല്‍കിയ പരാതിയില്‍ അയിരുപാറ സ്വദേശി ഷംനയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെയായിരുന്നു പോലീസിന്റെ നീക്കം.
സംഭവം സംസ്ഥാന വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും ഇടപെടുകയും ചെയ്തതോടെ പോലീസ് പിന്‍വാങ്ങി. വീട്ടില്‍നിന്ന് ഇറക്കിവിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ലെന്നു പറഞ്ഞ ഷംന, ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.
വിവാഹമോചനം നടത്താതെ, കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ കുടിയിറക്കുകയാണെന്ന് ഷംന പറയുന്നു. അഞ്ചുവര്‍ഷമായി ഷംനയും ആറുവയസ്സുകാരനായ മകനും ഷംനയുടെ മാതാപിതാക്കളും ഇവിടെയാണ് താമസിക്കുന്നത്. തന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി താമസിക്കുന്നുവെന്നാണ് ഷാഫി പരാതി നല്‍കിയിരിക്കുന്നത്.
ഷംനയുടെ ഭര്‍ത്താവ് ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് ഷംനയെ വിവാഹം കഴിച്ചത്. പിന്നീട് ഇയാള്‍ മൂന്നാമതും വിവാഹവും കഴിച്ചു. താന്‍ അറിയാതെയാണ് ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദേശിനിയെ മൂന്നാമത് വിവാഹം കഴിച്ചതെന്നും ഷംന ആരോപിക്കുന്നു. ഇതിനു ശേഷം ഷംന കുടുംബകോടതിയെ സമീപിക്കുകയും ഈ വീട്ടില്‍ താമസിക്കാന്‍ അനുമതി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ കുടുംബകോടതിയുടെ വിധി മറച്ചുവെച്ച് ഷാഫിയുടെ അമ്മ ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ടു തവണ ഇവിടെ വരികയും ഷംനയെ കുടിയിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോവുകയുമായിരുന്നു.