Image

തന്നെ ഒതുക്കിയതുപോലെ ഷെയ്‌നേയും ഇല്ലാതാക്കുമോയെന്ന് അബി ഭയന്നിരുന്നു: ശ്രീകുമാര്‍ മേനോന്‍

Published on 17 October, 2019
തന്നെ ഒതുക്കിയതുപോലെ ഷെയ്‌നേയും ഇല്ലാതാക്കുമോയെന്ന് അബി ഭയന്നിരുന്നു: ശ്രീകുമാര്‍ മേനോന്‍

നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയ നടന്‍ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.  ഇന്‍സ്റ്റഗ്രാം ലൈവിലുടെ ജോബി ജോര്‍ജിനെതിരെ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഷെയ്ന്‍ നിഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവും തിരിച്ചടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരിക്കുന്നത്.

അവസരങ്ങള്‍ ഇല്ലാതാക്കി തന്നെ ഒതുക്കിയതുപോലെ മകനേയും ഇല്ലാതാക്കുമോയെന്ന് അബി ഭയപ്പെട്ടിരുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണെന്നും ഷെയ്‌നിനെതിരെ ഒട്ടേറെ വോയ് ക്ലിപ്പുകള്‍ ആരൊക്കയോ മനപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ശ്രീകുമാര്‍ മോനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.

ഷെയ്‌ന്റെ വീഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. െ്രെകമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.

ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.

സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...

തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികള്‍ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാന്‍ ചെയ്ത അമിതാഭ് ബച്ചന്‍ പരസ്യങ്ങളിലെല്ലാം ബച്ചന്‍ സാറിന് ശബ്ദം നല്‍കിയത് അബിയാണ്. അന്ന് ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നില്‍ക്കു.
പ്രിയ ഷെയ്ന്‍, നിരുപാധികം ഒപ്പമുണ്ട്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക