തിരുവനന്തപുരം: അന്ധതക്ക് തോല്‍പിക്കാനാകാത്ത ഉള്‍ക്കരുത്തുമായി രാജ്യത്തിന് അഭിമാനമായ പ്രഞ്ജല്‍ പാട്ടീല്‍ ഇനി അനന്തപുരിയുടെ കര്‍മപഥത്തില്‍. കാഴ്ചശേഷി പൂര്‍ണമായും ഇല്ലാതിരുന്നിട്ടും അര്‍പ്പണ ബോധവും കഠിനാധ്വാനവുംകൊണ്ട് ഐ.എ.എസ് നേടിയ ഈ മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനി തിരുവനന്തപുരം സബ് കലക്ടറായാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ് പ്രഞ്ജല്‍.
ആറു വയസ്സുള്ളപ്പോഴാണ് ചികിത്സകള്‍ക്കും ശസ്ത്രക്രിയക്കുമൊന്നും തിരിച്ചുനല്‍കാനാവാത്ത വിധം ഒരു കണ്ണിലെ പ്രകാശം പ്രഞ്ജലിന് നഷ്ടമായത്. അധികം വൈകാതെ സുഹൃത്തിനു സംഭവിച്ച ഒരു കൈയബദ്ധം അടുത്ത കണ്ണിെന്റ കാഴ്ചയും കവര്‍ന്നെടുത്തു. തുടക്കത്തില്‍ തളര്‍ന്നുപോയ പ്രഞ്ജല്‍ പക്ഷേ, വിധിയെ പഴിച്ചിരിക്കാന്‍ ഒരുക്കമല്ലായിരുന്നു. ബ്ലൈന്‍ഡ് സ്കൂളില്‍ ചേര്‍ന്ന് ബ്രെയിലി ലിപി പഠിച്ചു. അമ്മ ജ്യോതിയും അച്ഛന്‍ എല്‍.ബി പാട്ടീലുമായിരുന്നു ഗുരുവും സുഹൃത്തും വഴികാട്ടിയുമെല്ലാം.
ആദ്യനാളുകള്‍ കഠിനമായ പരീക്ഷണത്തിെന്റതായിരുന്നു. സാധാരണ കുട്ടികള്‍ പഠിക്കുന്നതിനെക്കാള്‍ ഏറെയിരട്ടി സമയവും അധ്വാനവും ചെലവഴിക്കേണ്ടിവന്നു. രാത്രി ഏറെ വൈകിയും അമ്മ വായിച്ച് കൊടുക്കുന്നത് സ്വന്തം ഭാഷയിലേക്ക് പകര്‍ത്തിയെഴുതി. കഠിനപ്രയത്നം വെറുതെയായില്ല. പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കോടെ മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സിനു ചേര്‍ന്നു. തുടര്‍ന്ന്, ജെ.എന്‍.യുവില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, എം.ഫില്‍ എന്നീ ഉന്നത ബിരുദങ്ങളും.
പഠിക്കുന്ന കാലത്തെപ്പോഴോ കൂട്ടുകാരിയില്‍നിന്നുകേട്ട വാക്കുകളാണ് സിവില്‍ സര്‍വിസ് എന്ന സ്വപ്നത്തിെന്റ വിത്ത് പ്രഞ്ജലിെന്റ ഹൃദയത്തില്‍ പാകിയത്. കഠിനാധ്വാനം കൈമുതലാക്കി 2016ല്‍ ആദ്യതവണ സിവില്‍ സര്‍വിസ് എഴുതി. 773ാമത് റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ സര്‍വിസിലേക്ക്. അക്കൗണ്ട്സ് സര്‍വിസിലായിരുന്നു നിയമനമെങ്കിലും പൂര്‍ണമായും കാഴ്ചയില്ലാത്തത് മൂലം ജോലി ലഭിച്ചില്ല. മനസ്സു തളര്‍ന്നെങ്കിലും വിട്ടുകൊടുത്തില്ല. അടുത്ത വര്‍ഷം വീണ്ടുമെഴുതി.
ഇത്തവണ 124 എന്ന തിളക്കമാര്‍ന്ന റാങ്കോടെ ഐ.എ.എസ് പട്ടികയില്‍ തന്നെ ഇടംപിടിച്ചു. മസൂറിയിലെ പരിശീലനത്തിനുശേഷം കൊച്ചിയുടെ മണ്ണിലേക്ക് അസി. കലക്ടറായി. തുടര്‍ന്നാണ് ഭരണസിരാകേന്ദ്രത്തിലേക്ക് സബ് കലക്ടറും ആര്‍.ഡി.ഒയുമായി ഈ മുപ്പതുകാരി എത്തുന്നത്. വ്യവസായി കോമള്‍ സിങ്ങാണ് ഭര്‍ത്താവ്. തിങ്കളാഴ്ച 12.30ന് ചുമതലറ്റപ്രഞ്ജലിനെ ആര്‍.ഡി.ഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ടി.എസ്. അനില്‍കുമാറിെന്റ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു.