Image

നമുക്ക് പരിചിതം ഈ വികൃതികള്‍

Published on 13 October, 2019
നമുക്ക് പരിചിതം ഈ വികൃതികള്‍
നമ്മുടെ  ദൈനംദിന ജീവിതത്തില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം അവഗണ#ിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. ക്രിയാത്മകമായ ചിന്തകളും ആശയങ്ങളും പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പൊതുഇടം എന്നതില്‍ നിന്നും സൈബര്‍ കുറ്റകൃത്യങ്ങളുടെ ഒരു വലിയ ലോകവും അതില്‍ അടങ്ങിയിരിക്കുന്നു. വിരോധമുളളവരെ വ്യക്തിഹത്യ ചെയ്യാനും കഴിയുമെങ്കില്‍ ആത്മഹത്യയിലേക്ക് വരെ നയിക്കാനും പ്രാപ്തമാണ് സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം. ഇത്തരത്തില്‍ സമൂഹമാധ്യമത്തിന്റെ അപക്വവും അശ്രദ്ധവുമായ കൈകാര്യം ചെയ്യല്‍ എങ്ങനെ മറ്റൊരാളുടെ ജീവിതത്തില്‍ പ്രസന്ധികളും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാരണമാണ് നവാഗത സംവിധായകനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി. സമൂഹമാധ്യമങ്ങളിലെ തെറ്റായ ചില രീതികള്‍ മറ്റുള്ളവരുടെ ജീവിതത്തെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് ചിത്രം പറഞ്ഞു തരുന്നു. എല്ലാവരും ഇതില്‍ ഏറെ പരിചിതരാകയാല്‍ തന്നെ ഇതിലെ സംഭവ വികാസങ്ങള്‍ ഒട്ടും അതിശയോക്തിയില്ലാതെ കാണാനാകും.

കൊച്ചി മെട്രോയില്‍ യാദൃശ്ചികമായി കിടന്നുറങ്ങി പോയ അംഗപരിമിതനായ എല്‍ദോ അയാള്‍ മദ്യപിച്ച്  ബോധം കെട്ട് കിടന്നുറങ്ങിയതാണെന്ന് ആരോ വീഡിയോ എടുത്ത്  സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതിനെ#െ തുടര്‍ന്നുണ്ടായ യഥാര്‍ത്ഥ സംഭവ വികാസങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ചിത്രത്തില്‍എല്‍ദോയായി  സുരാജ് വെഞ്ഞാറമൂട് എത്തുന്നു. അയാളെ മദ്യനാക്കി കിടന്നുറങ്ങുന്ന വീഡിയോ ഫേസ്ബുക്കിലിട്ട് നാറ്റിച്ചത് സമീറാണ്. സൗബിന്‍ താഹിറാണ് ഈ കഥപാത്രത്തെ അവതരിപ്പിക്കുന്നത്.

എല്‍ദോയുടേയും സമീറിന്റെയും ജീവിതത്തിന് യാതൊരു സാമ്യതയുമില്ല. എല്‍ദോ ഒരു സ്കൂളിലെ പ്യൂണ്‍ ആണ്. അയാള്‍ക്കും ഭാര്യയ്ക്കും സംസാരശേഷിയില്ല. രണ്ടു കുട്ടികളും അയാള്‍ക്കുണ്ട്. എങ്കിലും സന്തുഷ്ടമായ ഒരു കുടുംബജീവിതമാണ് അയാള്‍ നയിക്കുന്നത്. ജീവിതത്തില്‍ അപസ്വരങ്ങളില്ല. എപ്പോഴും സന്തോഷം. സമീറാകട്ടെ, അയാള്‍ വിദേശത്ത് ജോലി ചെയ്യുന്നു. നാട്ടിലെത്തിയത് വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അത് പ്രണയം തുറന്നു പറഞ്ഞതിനു ശേഷമായിരിക്കണം എന്ന ആഗ്രഹത്തോടെ. അത്ര വലിയ  സീരിയസൊന്നുമല്ല.  ജീവിതത്തെ വളരെ ലലിതമായി നോക്കി കാണുന്ന ആള്‍.

ഇങ്ങനെയിരിക്കേയാണ് ഒരു ദിവസം സമീര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്. അപ്പോള്‍ എല്‍ദോ കിടന്നുറങ്ങുന്നത് അയാള്‍ കാണുന്നു. അതിന്റെ വീഡിയോ എടുത്ത് മദ്യപിച് ബോധരഹിതനായി പാമ്പായി കിടന്നുറങ്ങുന്ന ആള്‍ എന്ന രീതിയില്‍ സമീര്‍  സോഷ്യല്‍ മീഡിയയില്‍ ഇടുന്നു. ആശുപത്രിയില്‍ കിട്കകുന്ന തന്റെ മകളുടെ അടുത്തു നിന്നും വന്നതായിരുന്നു എല്‍ദോ. ക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങി പോയതാണ് അയാള്‍. എന്നാല്‍ വീഡിയോ വൈറലായതോടെ അത് എല്‍ദോയുടെ ജീവിതത്തില്‍  പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എവിടെ ചെന്നാലും പരിഹാസവും അവഗണനയും. ഇത് അയാളില്‍ വളരെയധികം മാനസിക സംഘര്ഷങ്ങളുണ്ടാക്കുന്നു. ഇടവേളയ്ക്ക് മുമ്പ് ഇതാണ് കഥയുടെ സഞ്ചാരം.

എന്നാല്‍ എല്‍ദോയില്‍ നിന്നു മാറി സോഷ്യല്‍ മീഡിയാ ലോകം സമീറിനെതിരേ തിരിയുന്നിടത്താണ് ആദ്യ പകുതി അവസാനിക്കുന്നത്. ഇതോടെ ആത്മസംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും സമീറിന്റേതാകുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുരുക്കിലേക്ക് പോകുന്നു. ഒടുവില്‍ സ്വന്തം വിവാഹദിനത്തില്‍ പോലും ഈ മാനസിക സംഘര്‍ഷം കാരണം അയാള്‍ക്ക് സന്തോഷിക്കാനാവുന്നില്ല.

സുരാജിന് തന്റെ കരിയറില്‍ കാത്തു വയ്ക്കാവുന്ന ഒരു കഥാപാത്രമാണ് എല്‍ദോ. പരിഹാസത്തിന്റെയും അവഗണനയുടെയും ഇടങ്ങളില്‍ അങ്ങേയറ്റം നിസഹായനായി പോകുന്ന എല്‍ദോയെ  ഉജ്വലമാക്കാന്‍ സുരാജിനു കഴിഞ്ഞു. അതു പോലെ സൗബിനും. നിഷ്ക്കളങ്കതമാശയില്‍ തുടങ്ങുന്ന അയാളുടെ സൈബര്‍ വിനോദം മറ്റൊരാളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴിത്തുന്നതറിഞ്ഞ് ആശങ്കയും പിന്നീട് സൈബര്‍ ലോകം അയാള്‍ക്കെതിരേ തിരിയുമ്പോള്‍ പരിഭ്രാന്തിയുടെ വഴികളിലേക്ക് വീണുപോവുകയും ചെയ്യുനന് കഥാപാത്രമായി  മാറാന്‍ സൗബിനും സാധിച്ചു.

റിയാലിറ്റി ഷോയിലൂടെ വന്ന വിന്‍സിയാണ് നായിക. സുരഭീലക്ഷ്മിയാണ് സുരാജിന്റെ ഭാര്യയുടെ കഥാപത്രത്തെ അവതരിപ്പിക്കുന്നത്. മാമുക്കോയ,  ബാബുരാജ്, ഭഗത് മാനുവര്‍, മേഘനാഥന്‍, സുധീര്‍ കോപ്പ, ജാഫര്‍ ഇടുക്കി, മറീന മൈക്കിള്‍,  റിയ, പൗളി വത്സന്‍,  ലിസി ജോസ്, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മികച്ച  തിരക്കഥയൊരുക്കിയ  അജീഷ് പി തോമസും മികച്ച കൈയ്യടക്കത്തോടെ സിനിമയൊരുക്കിയ സംവിധായകന്‍ എം.സി ജോസഫും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. സുന്ദരമായ ജീവിത മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട് ഈ ചിത്രത്തില്‍. ഒരു നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വികൃതി കാണാന്‍ പോകാം.

നമുക്ക് പരിചിതം ഈ വികൃതികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക