Image

തീവ്രവാദങ്ങള്‍ വളരുന്ന വഴികള്‍- ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇല്ലാതെ പോയ റോള്‍ മോഡല്‍ (വെള്ളാശേരി ജോസഫ്)

Published on 13 October, 2019
തീവ്രവാദങ്ങള്‍ വളരുന്ന വഴികള്‍- ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇല്ലാതെ പോയ റോള്‍ മോഡല്‍ (വെള്ളാശേരി ജോസഫ്)
കേവലം 19 വയസുള്ള ഒരു പെണ്‍കുട്ടിയെ അബുദാബിയിലേക്ക് 'വിസിറ്റ് വിസയില്‍' വരുത്തുക; മതം മാറ്റുക; പര്‍ദ്ദ ഇടീപ്പിക്കുക; പേരു മാറ്റുക; ആ പെണ്‍കുട്ടിയുടെ പഠിപ്പും ഭാവി ജീവിതവും ഒക്കെ മാറ്റി മറിക്കുക  ഇതൊക്കെ നിഷ്കളങ്ക പ്രണയമായി സങ്കല്‍പിക്കുവാന്‍ സുബോധമുള്ളവര്‍ക്ക് സാധ്യമല്ല. ആ 19 വയസുള്ള പെണ്‍കുട്ടി പഠിച്ച ഡല്‍ഹിയിലെ 'ജീസസ് ആന്‍ഡ് മേരി' കോളേജെന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയിലെ തന്നെ 'ടോപ്പ് എലീറ്റ്' കോളേജുകളില്‍ പെട്ടതാണ്. 'ജീസസ് ആന്‍ഡ് മേരിയില്‍' നിന്നാണ് ഇംഗ്‌ളീഷ് വാര്‍ത്താ ചാനലുകളിലെ പല അവതാരകരും വന്നിട്ടുള്ളത്. അവിടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി സാധാരണ ഗതിയില്‍ അബുദാബിയിലെ ഒരു കഫേയില്‍ ജോലി ചെയ്യുന്ന പയ്യനെ വിവാഹം കഴിക്കാന്‍ ഒരു സാധ്യതയുമില്ല. കഴിഞ്ഞ മാസം സംഭവിച്ച ഈ മതം മാറ്റത്തിനും, വിവാഹ സമ്മതത്തിനും പിന്നില്‍ ആസൂത്രിതവും സംഘടിതവും ആയ നീക്കമുണ്ടോ എന്ന് ഭരണകൂടം കൃത്യവും വ്യക്തവും ആയി അന്വേഷിക്കേണ്ടതാണ്. അത് അന്വേഷിച്ചു കണ്ടുപിടിച്ചില്ലെങ്കില്‍ ഒരു ശതമാനം പോലുമില്ലാത്ത തീവ്രവാദികളുടെ പ്രവര്‍ത്തനം കൊണ്ട് ബാക്കി വരുന്ന 99 ശതമാനം മുസ്ലീങ്ങളേയും സംശയത്തോടെയും, ഭീതിയോടെയും മറ്റ് കമ്യൂണിറ്റികളില്‍ പെട്ടവര്‍ നോക്കിക്കാണുന്ന സ്ഥിതിവിശേഷം സംജാതമാകും. ഇപ്പോള്‍ ഈ സംഭവത്തോടെ ഉടലെടുത്തിരിക്കുന്ന വിശ്വാസമില്ലായ്മ മാറ്റുവാനും എല്ലാ കമ്യൂണിറ്റികളിലും പെട്ട സുമനസ്സുള്ള ആളുകള്‍ യത്‌നിക്കേണ്ടതാണ്.

നേരത്തേ തന്നെ പാസ്‌പോര്‍ട്ട് എടുത്തു,... പിന്നീട് 'വിസിറ്റ് വിസ' എടുത്തു,... പിന്നെ ടിക്കറ്റ് എടുത്ത് രായ്കു രാമാനം പെണ്‍കുട്ടിയെ ഡല്‍ഹീന്ന് ദുബായ്ക്ക് കടത്തി, മതം മാറ്റി, പേരു മാറ്റി, വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ മൊബൈല്‍ ഓഫ് ചെയ്ത് വെക്കുന്നു, പോലീസില്‍ പരാതി കൊടുത്തു കഴിയുമ്പോള്‍ പൊലീസിന് പോലും മൊബൈലില്‍ കൂടി പെണ്‍കുട്ടിയെ 'ട്രെയിസ്' ചെയ്യാന്‍ ആവുന്നില്ല  എന്നൊക്കയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ സുബോധമുള്ള ആര്‍ക്കും ഇതിന്‍റ്റെയൊക്കെ പിന്നിലെ ആസൂത്രിതവും സംഘടിതവുമായ നീക്കം മനസിലാക്കാം. ഇതൊക്കെ ചെയ്ത 'പയ്യന്‍' അബുദാബിയിലെ ഒരു കഫേയില്‍ സപ്‌ളയര്‍ ആയി മാത്രം ജോലി ചെയ്യുന്ന ആളാണെന്ന് മനസിലാക്കുമ്പോഴാണ് ഈ കഥയിലെ ട്വിസ്റ്റ് വരുന്നത്. കഫെറ്റീരിയയിലാണ് പയ്യന്‍ ജോലി ചെയ്യുന്നതെന്നുള്ള കാര്യം ഈയിടെ 'ഖലീജ് ടൈമ്‌സ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വളരെ തുച്ഛമായ ശമ്പളമാണ് അബുദാബിയിലെ ഈ കഫറ്റീരിയ ജോലിക്കാരന്  ഉള്ളത് എന്ന് മനസ്സിലാക്കുമ്പോള്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാനുള്ള സെറ്റപ്പ് എവിടുന്നൊപ്പിക്കുന്നു എന്ന ചോദ്യം തീര്‍ച്ചയായും വരാം. ഇവിടെയാണ് തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്നത്. ഇതുവരെ 'ഇസ്‌ലാമിക്ക് സ്റ്റെയ്റ്റ്'  ല്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും ഈ പയ്യന്‍ വരുന്ന കാസര്‍ഗോഡ് നിന്നാകുമ്പോള്‍ ഇതിലൊക്കെ തീവ്രവാദം സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാകില്ല. കോഴിക്കോട് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കികയും പിന്നീട് ഫോട്ടോകള്‍ എടുത്ത് ഇരയായ പെണ്‍കുട്ടിയെ 'ബ്‌ളാക്ക്‌മെയില്‍' ചെയ്ത കേസും കേവലം സ്ത്രീ പീഡന കേസായി മാത്രം കരുതാനാവില്ല. ഈ രണ്ടു കേസുകളിലും പ്രതികള്‍ ന്യൂനപക്ഷ സമുദായകാരായതിനാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇവ രണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രമാണ് ഈ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ പേടിച്ചിട്ട് ഇത്തരം വാര്‍ത്തകള്‍ തിരസ്കരിക്കുന്നതിനെ അത്യന്തം ദൗര്‍ഭാഗ്യകരം എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതൊക്കെ സമര്‍ഥമായി മുതലെടുക്കുകയും ചെയ്യും.

മതത്തിന്‍റ്റെ പേരില്‍ മനുഷ്യന്‍ വിഭജിക്കപ്പെടുന്ന അത്യന്തം ദുഖകരമായ കാഴ്ചയാണ് ഇന്ന് ഈ രാജ്യത്തുള്ളത്. നേരത്തേ ഹാദിയാ കേസിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ആ വിഭജനം കൂടുതല്‍ ആഴത്തിലാക്കി എന്ന് പറയാതെ വയ്യാ. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളില്‍ ഒരു പ്രതികരണം വേണ്ടാ എന്നാണ് വിചാരിച്ചിരുന്നത്. നമ്മളായിട്ട് എരിതീയില്‍ എണ്ണ പകരുന്നത് ശരിയല്ലല്ലോ. പക്ഷെ കഴിഞ്ഞ ദിവസം ഇതെഴുതുന്നയാളുടെ സുഹൃത്തായ മുസ്‌ലിം പെണ്‍കുട്ടി കക്ഷി വിദേശത്തു പോയ ഫോട്ടോ അയച്ചു തന്നു. ജീന്‍സും, ടോപ്പുമിട്ട അടിപൊളി ഫോട്ടോ. മോഡേണ്‍ വേഷങ്ങളണിഞ്ഞ സൗദി രാജകുമാരികളുടേയും, ദുബായിലെ ഷെയിഖിന്‍റ്റെ മകളുടേയും ഒക്കെ ഫോട്ടോ കണ്ടിട്ടുണ്ട്. ആധുനിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ട വേഷം ധരിക്കുവാനുള്ള അവകാശവും, അവരുടെ സഞ്ചാര സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതത്തില്‍ വിശ്വസിച്ചത് കൊണ്ട് സ്ത്രീകളുടെ തല മറക്കണമെന്നോ, അവരുടെ ശരീരം ചാക്കില്‍ പൊതിയണമെന്നോ മത മേലധ്യക്ഷന്മാര്‍ വിചാരിക്കാന്‍ പാടുള്ളതല്ല. ഇപ്പോള്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ വരെ പര്‍ദ്ദ അണിയുന്ന കാഴ്ചയാണ് കേരളത്തിലെ പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഉള്ളത്. ഒന്നാം ക്ലാസിലും, രണ്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ തലമുടി കണ്ടു കഴിഞ്ഞാല്‍ നിയന്ത്രണം പോകുമെന്ന് വിചാരിക്കുന്നതും, തലമുടി മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും മഹാ കഷ്ടമാണ്. വാക്‌സിന്‍ വിരുദ്ധതയിലും ഇത്തരം അങ്ങേയറ്റം പിന്തിരിപ്പനായ മനോഭാവമുണ്ട്.

ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും മുസ്ലീങ്ങള്‍ക്കിടയിലുള്ള വരേണ്യ വര്‍ഗത്തിലില്ല എന്നതും പ്രത്യേകം മനസിലാക്കേണ്ട ഒന്നാണ്. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ സ്ഥാപിച്ച ജിന്ന എങ്ങനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. ജിന്ന വിവാഹം ചെയിതിരുന്നത് പാഴ്‌സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി പാഴ്‌സി വിഭാഗത്തില്‍ പെട്ട സ്ത്രിആയിരുന്നു. (അവര്‍ 'മറിയം' എന്ന പേര്‍ സ്വീകരിച്ച് അദ്ദേഹത്തിന്‍റ്റെ വിശ്വാസത്തില്‍ പിന്നീട് ചേര്‍ന്നിട്ടുണ്ട്.) ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാല്‍ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളില്‍ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളില്‍ പറയപ്പെടുന്നുണ്ട്. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. കുടിക്കുന്ന മദ്യമാകട്ടെ മുന്തിയ തരം സ്‌ക്കോച്ചും ആയിരുന്നു. സ്ഥിരമായി സിഗററ്റും വലിക്കുമായിരുന്നു. ഇംഗ്‌ളീഷില്‍ പറയുന്നത് പോലെ 'ക്രോണിക് സ്‌മോക്കര്‍' ആയിരുന്നു ജിന്ന. 'ക്രോണിക് സ്‌മോക്കര്‍' ആയതു കൊണ്ട് തന്നെ പില്‍ക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടി പെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉര്‍ദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്‌ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാന്‍റ്റ്‌സുമൊക്കെ. തികച്ചും ആര്‍ഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യന്‍ മുസ്ലീമിന്‍റ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

ഇന്നും പാക്കിസ്ഥാനിലെ ദേശീയ വികാരം മതത്തില്‍ അധിഷ്ടിതമാണ്. എപ്പോഴൊക്കെ ഇന്ത്യ മേല്‍കൈ നേടുമ്പോള്‍ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്ര വാദ സംഘടനകള്‍ ഇന്ത്യക്കെതിരെ മതം ആയുധമാക്കും. പക്ഷെ ഈ ഇസ്ലാമിക പ്രത്യേയ ശാസ്ത്രം ഉല്‍ബോധിപ്പിക്കുന്ന നേതാക്കളുടെ സ്വൊകാര്യ ജീവിതം ഞെട്ടിപ്പിക്കുന്നതാണ്. ഫാത്തിമ ഭൂട്ടോ 2010 ല്‍ എഴുതിയ  'ആഹീീറ മിറ ടംീൃറ: അ ഉമൗഴവലേൃ' െങലാീശൃ' കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതെഴുതുന്നയാള്‍ വായിച്ചിട്ടുണ്ട്. ഫാത്തിമ ഭൂട്ടോ പിന്നീട് പല ഇന്‍റ്റെര്‍വ്യൂകളിലും ബേനസീര്‍ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകള്‍ എണ്ണിയെണ്ണി പറഞ്ഞു. ദുബായിലും, ലണ്ടനിലും ഒക്കെ ഫഌറ്റുകളും, വില്ലകളും ഒക്കെ ഉള്ള അങ്ങേയറ്റം അഴിമതിക്കാരായ ഭരണ വര്‍ഗമാണ് പാക്കിസ്ഥാനിലുള്ളത്. ഇവരുടെ കൊള്ളരുതായ്മകള്‍ മറക്കുവാന്‍ ഇവരൊക്കെ മതത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാന്‍ മതത്തെ ഉപയോഗിക്കുന്ന ഇത്തരം വര്‍ഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ, ആത്മീയതയോ പോവത്തില്ല. എല്ലാ വര്‍ഗീയ വാദികളും ജിന്നയെ പോലെയും, ഇന്നത്തെ പാക്കിസ്ഥാനിലെ ഭരണ വര്‍ഗത്തെ പോലെയുമാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാന്‍ ഇവരൊക്കെ മതത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ  'കിറശമ മളലേൃ ഏമിറവശ  ഠവല ഒശേെീൃ്യ ീള വേല ണീൃഹറ' െഘമൃഴലേെ ഉലാീരൃമര്യ'യില്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നല്ലൊരു 'റോള്‍ മോഡല്‍' ഇല്ല. ഇതാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത്. മൗലാനാ ആസാദും, ബെഹ്‌റുദീന്‍ ത്യാബ്ജിയും പോലുള്ള നേതാക്കള്‍ക്ക് മറ്റു സമുദായങ്ങളിലേതു പോലെ ശക്തമായ ഒരു മധ്യ വര്‍ഗത്തെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുവാന്‍ സാധിച്ചില്ല. ഇന്നത്തെ നേതാക്കളായ മദനിയും, ഒവൈസിയും, അബ്ദുള്ളാ ബുഖാരിയുമൊക്കെ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ ടി.വി. ചാനലുകളില്‍ വന്നിരുന്ന് മുസ്ലീങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരും അറു   ബോറന്മാരും, അങ്ങേയറ്റം പിന്തിരിപ്പന്‍ മനോഭാവമുള്ളവരുമാണ്.  ഒരു ഹമീദ് ചേന്ദമംഗലൂരിനേയോ, കാരിശ്ശേരി മാഷിനേയോ മാറ്റി നിര്‍ത്തിയാല്‍ ബാക്കി മിക്കവരും അങ്ങേയറ്റം യാഥാസ്ഥിതികരും, മത മൗലിക വാദികളുമാണ്. ഒളിഞ്ഞും, തെളിഞ്ഞും തീവ്ര വാദത്തെ പിന്തുണയ്ക്കുന്നവരുമാണ്.

തീവ്ര വാദികള്‍ ഏതു മതക്കാര്‍ ആയാലും കണക്കാണ്. ആധുനിക സമൂഹത്തില്‍ മതവും, വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മാത്രം ഭാഗമാകുകയാണ് വേണ്ടത്. ഹിന്ദുവിനു വേണ്ടിയും, ഇസ്‌ലാമിനു വേണ്ടിയും ആരും പ്രതിനിധീകരിച്ചു വരേണ്ട ഒരു കാര്യവുമില്ല.  പ്രതിനിധീകരിച്ചു വരികയാണെങ്കില്‍ അത് തങ്ങളുടെ സമുദായത്തിലെ എല്ലാവരുടെയും സര്‍വോതോന്മുഖമായ ഉയര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. പക്ഷെ അങ്ങനെ എല്ലാവരുടെയും സാര്‍വത്രികമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഇവിടുത്തെ യാഥാസ്ഥിതിക മത നേത്ര്വത്ത്വം സമ്മതിക്കില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ നെഹ്‌റു സര്‍ക്കാരിലെ അംഗമായ ഡോക്ടര്‍ അംബേദ്കര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനായി 'ഹിന്ദു കോഡ് ബില്‍' ഉണ്ടാക്കി. 'ഹിന്ദു കോഡ് ബില്‍' ഉണ്ടാക്കിയ ഡോക്ടര്‍ അംബേദ്കര്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ എന്താണ്  കണ്ടില്ലെന്നു നടിച്ചത് എന്നത് മനസ്സിലാവുന്നില്ല. 1985 ഏപ്രിലില്‍ 'ഷാ ബാനൂ' കേസ് വിധി വന്നപ്പോള്‍ മുസ്ലീം വ്യക്തിഗത നിയമങ്ങള്‍ മാറ്റി എഴുതിക്കുവാന്‍ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കിയത് എല്ലാവരും കണ്ടതാണ്. 1986  ല്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ കനത്ത സമ്മര്‍ദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. സത്യത്തില്‍ 'ഷാ ബാനൂ' കേസില്‍ സുപ്രീം കോടതി പറഞ്ഞതില്‍ എന്തായിരുന്നൂ തെറ്റുണ്ടായിരുന്നത്? 'ഷാ ബാനൂ' കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകള്‍ക്ക് ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റുണ്ടായിരുന്നത്? ഇപ്പോള്‍ 'മുത്താലാക്ക്'  നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും 'ഷാ ബാനൂ' കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്.

ഇവിടെയാണ്  രാമചന്ദ്ര ഗുഹ പറയുന്ന ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇല്ലാതെ പോയ 'റോള്‍ മോഡലിന്‍റ്റെ' പ്രസക്തി. ദളിതരെ സംബന്ധിടത്തോളം അവര്‍ക്ക് ഡോക്ടര്‍ ബി. ആര്‍. അംബേദ്കറില്‍ വളരെ അനുകരണീയമായ 'റോള്‍ മോഡല്‍' ഉണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത ബിരുദങ്ങള്‍ നേടുകയും, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയില്‍ ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍ ആരാധ്യനായ 'റോള്‍ മോഡല്‍' ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടര്‍ ബി. ആര്‍. അംബേദ്കറിന്‍റ്റെ പ്രതിമ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. ഇന്നത്തെ ചില അരാജക വാദികള്‍ പ്രവര്‍ത്തിക്കുന്നത് പോലെ ഡോക്ടര്‍ അംബേദ്കര്‍ ഒരിക്കലും അക്രമത്തിലോ, നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലോ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയല്ലായിരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭരണഘടനയിലും, ജനാധിപത്യ മാര്‍ഗങ്ങളിലും ആയിരുന്നു അദ്ദേഹത്തിന് വിശ്വാസം. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, അല്ലെങ്കില്‍ തീവ്രവാദത്തിനോട് ആഭിമുഖ്യം കാണിക്കുകയും ഇന്നത്തെ മുസ്‌ലിം യുവാക്കള്‍ക്ക് ഇങ്ങനെ ഭരണഘടനയിലും, ജനാധിപത്യ മാര്‍ഗങ്ങളിലും വിശ്വസിച്ചിരുന്ന ഒരു 'റോള്‍ മോഡല്‍' ഇല്ലാ എന്നുള്ളത് ഒരു വലിയ പോരായ്മയാണ്.

വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിന് നല്ല  'റോള്‍ മോഡലുകളെ' കണ്ടെത്താം. മലയാളിയായ ആത്മീയാചാര്യന്‍ ശ്രീ എം (മുംതാസ് അലി ഖാന്‍) ഭക്തിയുടെയും, ആത്മീയതയുടെയും കാര്യത്തില്‍ നല്ല ഒരു 'റോള്‍ മോഡലാണ്'. സൂഫിസത്തില്‍ ശ്രീ എം ന്‍റ്റെ അറിവ് നിസ്തുലമാണ്. അജ്മീറിലെ ക്വാജ മൊയിനുദ്ദീന്‍ ചിഷ്ടിയെ കുറിച്ചും, ഫക്കീറായിരുന്ന ഷിര്‍ദി സായി ബാബയെ കുറിച്ചുമെല്ലാം തന്‍റ്റെ ആത്മ കഥയില്‍ അദ്ദേഹം ദീര്‍ഘമായി എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക കാലഘട്ടത്തില്‍ ശാസ്ത്ര ബോധത്തിന് വളരെയധികം സ്ഥാനമുണ്ട്. ആ രീതിയില്‍ ഡോക്ടര്‍ എ.പി. ജെ. അബ്ദുള്‍ കലാം വളരെ നല്ല 'റോള്‍ മോഡലാണ്'. രാമേശ്വരത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ചു വളര്‍ന്ന അദ്ദേഹം ഇന്ത്യന്‍ പ്രെസിഡന്‍റ്റിന്‍റ്റെ കസേരയില്‍ വരെ ചെന്നു എന്നത് ഒരു നിസാര നേട്ടം അല്ല. ഇതെഴുതുന്ന ആള്‍ ഡോക്ടര്‍ അബ്ദുള്‍ കലാം ജനിച്ച രാമേശ്വരത്തെ വീട്ടില്‍ പോയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങള്‍ വിവരിക്കുന്ന ഒരു മ്യുസിയം ആയി മാറിയിരിക്കയാണ് ഡോക്ടര്‍ അബ്ദുള്‍ കലാം ജനിച്ച രാമേശ്വരത്തെ വീട്. ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍ കലാമിനെ ആരാധിക്കുന്നു എന്നത് തന്നെ അദ്ദേഹം സാര്‍ത്ഥകമായ ജീവിതമാണ് നയിച്ചത് എന്നതിന്‍റ്റെ തെളിവാണ്. അദ്ദേഹത്തിന്‍റ്റെ പുസ്തകങ്ങളുടെ ലക്ഷ കണക്കിന് കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞിട്ടുള്ളത്. പക്ഷെ കേരളത്തിലെ മത മൗലിക വാദികള്‍ ഡോക്ടര്‍ കലാം മരിച്ചപ്പോള്‍ അദ്ദേഹം യഥാര്‍ഥ മുസ്ലീമായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഡിബേറ്റ് നടത്തി. ഒരു ഇമാമിന്‍റ്റെ മകനായ ഡോക്ടര്‍ കലാം തന്‍റ്റെ ശാസ്ത്രീയത ഒക്കെ ഉപേക്ഷിച്ച്  യഥാര്‍ഥ മുസ്ലീമാണെന്ന് തെളിയിക്കുവാന്‍ മത മൗലിക വാദികളെ പോലെ വട്ട താടിയും, പ്രത്യേകതരം വേഷവിധാനങ്ങളുമായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കണമായിരുന്നു; വര്‍ഗീയം പറയണമായിരുന്നു  എന്നൊക്കെ പറഞ്ഞാല്‍ തീര്‍ത്തും കഷ്ടമാണത്. ഒരു ഇമാമിന്‍റ്റെ മകനോട് വീണ്ടും മുസ്ലീമാണെന്നു തെളിയിക്കുവാന്‍ പറയുന്നത് തന്നെ അങ്ങേയറ്റം നികൃഷ്ടമായ കാര്യമാണ്.

ബുര്‍ഖയും തൊപ്പിയും താടിയും ഉപേക്ഷിച്ച് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ലിബറല്‍ വേഷവും ഭാഷയും സ്വീകരിക്കണം എന്ന് പറഞ്ഞാല്‍ അത് മുസ്ലീങ്ങളുടെ സ്വത്ത്വത്തിനെതിരാണെന്ന് പറഞ്ഞു ചിലര്‍ വരും. ആധുനിക മൂല്യങ്ങള്‍ക്കെതിരേ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. വിഭജനാന്തരം ഇന്ത്യന്‍ മുസ്ലീങ്ങള്‍ സ്വത്വ സംരക്ഷണത്തില്‍ മാത്രം മുഴുകി. ഇന്ന് മുസ്‌ലീം സ്ത്രീകളെ 'ദീനിബോധം' പഠിപ്പിക്കുവാന്‍ കണ്ടമാനം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വരെ ഉണ്ട്. വ്യവസായിയായ യൂസഫലി തന്‍റ്റെ ഷോപ്പിംഗ് മാളുകളില്‍ 'ഇന്‍റ്റര്‍നാഷണല്‍' രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറഞ്ഞതിനെതിരെ അദ്ദേഹത്തിന്‍റ്റെ കീഴില്‍ പണിയെടുത്തവര്‍ തന്നെ ഫെയിസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. "ഇതെന്തു പാന്‍റ്റ്; ഇതെന്തു താടി" എന്ന് യൂസഫലി ഒരു മുസ്‌ലീം ജീവനക്കാരനോട് ചോദിച്ചതാണ് അയാളെ പ്രകോപിപ്പിച്ചത്.

ഇന്നത്തെ കേരളം ഇന്ന് എല്ലാ തീവ്രവാദികളുടേയും വിഹാര ഭൂമിയായി മാറി കഴിഞ്ഞിട്ടുണ്ട്. ഒരുവശത്ത് ഇസ്‌ലാമിക തീവ്രവാദികള്‍; മറുവശത്ത് തീവ്ര ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്‍റ്റെ വക്താക്കള്‍. മദനിയുടെ തീ തുപ്പുന്ന പ്രസംഗങ്ങള്‍ പോലെ തന്നെ അപകടകരമാണ് മദനിയുടെ കാല്‍ ബോംബ് വെച്ച് തകര്‍ത്ത  തീവ്ര ഹിന്ദുത്ത്വ വാദികളുടെ പ്രവര്‍ത്തനവും. മദനിയുടെ നേരേ ബോംബെറിഞ്ഞവരെ ഒരു രീതിയിലും വിശുദ്ധരായി കാണുവാന്‍ സാധിക്കുകയില്ല. കേരളത്തില്‍ നിന്ന് ഇസ്‌ലാമിക സ്റ്റെയിറ്റിലേക്ക് പോകുന്നത് പോലെ തന്നെ അപകടകരമാണ് അയോധ്യയില്‍ കര്‍സേവ നടത്താന്‍ പോകുന്നതും. ഇസ്‌ലാമിക് സ്റ്റെയിറ്റില്‍ പോകുന്നത് ആയുധമേന്തിയ തീവ്രവാദമാണെങ്കില്‍ കര്‍സേവ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഗുണ്ടായിസമാണ്.

ആ ഗുണ്ടായിസം ആണ് ശബരിമല വിഷയത്തില്‍ കേരളം കണ്ടത്. സുപ്രീം കോടതി വിധിയെ തെരുവില്‍ പരസ്യമായി അവഹേളിക്കുകയല്ലേ അന്നുണ്ടായത്?  ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രായം നോക്കാന്‍ സംഘ പരിവാറുകാര്‍ക്ക് അന്ന് ആര് അധികാരം കൊടുത്തു?  ഇതിനൊക്കെ നേതൃത്വം കൊടുത്തവരെ എന്തുകൊണ്ട് കോടതിയലക്ഷ്യത്തിന്‍റ്റെ പേരില്‍ ശിക്ഷിക്കേണ്ടതായിരുന്നു. മാസങ്ങളോളം കേരളത്തില്‍ ശബരിമലയുടെ പേരു പറഞ്ഞു അക്രമവും ഹര്‍ത്താലും ഒക്കെ സംഘടിപ്പിച്ചവര്‍ ശുദ്ധമായ കോടതിയലക്ഷ്യം അല്ലേ കാട്ടിയത്? പക്ഷെ ചോദിച്ചിട്ട് കാര്യമില്ല. തീവ്രവാദങ്ങള്‍ തകര്‍ത്താടുമ്പോള്‍ നിയമ വ്യവസ്ഥയോട് ബഹുമാനമോ, അക്രമ മാര്‍ഗത്തില്‍ നിന്നുള്ള പിന്തിരിയലോ ഒന്നും ഉണ്ടാവില്ല.

കാശ്മീരില്‍ പോയി മരിക്കേണ്ട കാര്യമൊന്നും കേരളത്തിലെ മുസ്‌ലിം യുവാക്കള്‍ക്കില്ല. എന്തായാലും സോവിയറ്റ് യൂണിയന്‍ തകരുകയും, ചൈന പൂര്‍ണമായും ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുകയും ചെയ്തതില്‍ പിന്നെ കമ്യൂണിസ്റ്റുകാര്‍ക്കും, നക്‌സലയിറ്റ്കാര്‍ക്കും പഴയ ശൗര്യമില്ല. ഇജങ  ന്‍റ്റെ അക്രമ രാഷ്ട്രീയം കമ്യൂണിസ്റ്റ് മാതൃകയില്‍ കാണാന്‍ സാധിക്കുകയില്ല. പക്ഷെ മാവോയിസ്റ്റ് ലേബലില്‍ ആദിവാസി മേഖലകളില്‍ ചില ആയുധധാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിന്‍റ്റെ എല്ലാം കൂടെ കുറെ നിയോ ബുദ്ധിസ്റ്റുകളുടെ ആശയ പ്രചാരണവും, പെന്തക്കോസ്ത് പാസ്റ്റര്‍മാരുടെ മറ്റു മതങ്ങള്‍ക്കെതിരെയുള്ള പ്രഘോഷണങ്ങളും നടക്കാറുണ്ട്. ഇജങ  ന്‍റ്റെ ഇസ്‌ലാമിക തീവ്രവാദത്തോടുള്ള മൃദു സമീപനം മൂലം അവരുടെ തന്നെ പ്രവര്‍ത്തകരെ ഇസ്‌ലാമിക തീവ്രവാദികള്‍ കുത്തി മലര്‍ത്തുന്ന സ്ഥിതി വിശേഷം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ ക്യാമ്പസിന് വെളിയില്‍ നിന്നുള്ളവരൊക്കെ കോളേജില്‍ കേറി കത്തിക്കുത്ത് നടത്തിയത് കാണിക്കുന്നത് തീവ്രവാദികള്‍ എങ്ങനെ ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഞുഴഞ്ഞു കയറുന്നു എന്നുള്ളതാണ്. ഉള്ളത് പറഞ്ഞാല്‍ കേരളം വീണ്ടും ഭ്രാന്താലയം ആയി തീരുന്ന എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് ചുരുക്കം.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക