Image

എന്‍ഐടി അധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി പോയത്‌ എങ്ങോട്ട്‌: ഉത്തരം തേടി പോലീസ്‌

Published on 08 October, 2019
എന്‍ഐടി അധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി  പോയത്‌ എങ്ങോട്ട്‌: ഉത്തരം തേടി പോലീസ്‌

എന്‍ഐടി അധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി വേഷം കെട്ടിയത്‌ എങ്ങനെയാണെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. 

വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന്‌ എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്നു പോയിരുന്നു. 

മൂത്ത മകന്‍ ജനിച്ചതിനു ശേഷമായിരുന്നു ഇത്‌. ഈ സമയത്ത്‌ വീട്ടിലുള്ളവര്‍ ചേര്‍ന്നാണു കുട്ടിയെ നോക്കിയിരുന്നത്‌. എന്നാല്‍ ജോളിക്ക്‌ ബിഎഡ്‌ ബിരുദം ഇല്ലെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി.

2002 മുതലാണ്‌ ജോളി എന്‍ഐടിയില്‍ അധ്യാപികയെന്ന പേരില്‍ വീട്ടില്‍ നിന്നു പോയിത്തുടങ്ങിയത്‌. എന്‍ഐടിയില്‍ കൊമേഴ്‌സ്‌ അധ്യാപികയാണെന്നായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ചത്‌.

എന്‍ഐടിയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ഇവര്‍ നിര്‍മിച്ചിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ്‌ തിരിച്ചെത്താറുള്ളത്‌. 

ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത്‌ റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.

എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്‌ജി ഓര്‍ക്കുന്നു.

ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ്‌ എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.

ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു.മരണപരമ്‌ബരകള്‍ക്കു ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്‌ത ഷാജുവും കരുതിയിരുന്നത്‌ ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്‌. 

പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്‌. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാര്‍ലറിലാണ്‌ ജോലി ചെയ്‌തിരുന്നത്‌ എന്നാണ്‌ പൊലീസിനോടു പറഞ്ഞത്‌. 

എന്നാല്‍ എന്‍ഐടി ക്യാംപസില്‍ പലരും ജോളിയെ കണ്ടിരുന്നതായി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക