തിരുവനന്തപുരം : പള്ളിക്കല്‍ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്തുന്ന പൊലീസിന്റെ നടപടികളില്‍ വീഴ്ചകള്‍ തുടരുന്നു. ഒളിവില്‍ പോയ പ്രതികളെ പിടികൂടുവാനായി കുടുംബത്തിലെ സ്ത്രീകളെ നിരന്തരം അപമാനിക്കുന്ന രീതിയാണ് തുടക്കം മുതല്‍ പൊലീസ് സ്വീകരിക്കുന്നത്. കൊല്ലം പരവൂരിലെ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിലെത്തി മൂന്ന് ദിവസമാണ് തുടര്‍ച്ചയായി പൊലീസ് ഭീഷണിപ്പെടുത്തിയത്.
അര്‍ദ്ധരാത്രിയിലടക്കം വീട്ടില്‍ കയറിയുള്ള പൊലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനു തുടര്‍ച്ചയായി പ്രതിയുടെ മകള്‍ ജോലി ചെയ്യുന്ന പൊതുമേഖല ബാങ്കിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പള്ളിക്കല്‍ പൊലീസ്. എസ്.ബി.ഐ മടവൂര്‍ ശാഖ മാനേജര്‍ക്കാണ് പൊലീസ് നോട്ടീസ് കൈമാറിയിരിക്കുന്നത്. എന്നാല്‍ പൊലീസിന്റെ നടപടി തങ്ങളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടിയുള്ളതാണെന്ന് പ്രതിയുടെ മകളായ രഞ്ജിനി സുഗതന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പ്രതിയെ തേടി അര്‍ദ്ധരാത്രി ഭാര്യയും മറ്റ് കുടുംബാംഗങ്ങളും താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് നടപടിയെ കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി ഫ്ളാഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹികെട്ട് പൊലീസിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ സ്ത്രീകളില്‍ ഒരാളുടെ കൈക്ക് ഒരു ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചിരുന്നു. സന്ധ്യ മയങ്ങിയാല്‍, നേരം പുലരും വരെ സ്ത്രീകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ പാടില്ലെന്ന നിയമമുള്ളപ്പോള്‍ അറിഞ്ഞുകൊണ്ടായിരുന്നു പൊലീസിന്റെ അഴിഞ്ഞാട്ടം. അടിയന്തര ഘട്ടമാണെങ്കില്‍ പോലും മജിസ്‌ട്രേറ്റിന്റെ അനുമതി വേണം.
തിരുവനന്തപുരം പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതിയായ സുഗതകുമാറിന്റെ മകളുടെ വീട്ടിലാണ് അതിക്രമം നടന്നത്. സുഗതകുമാറിന്റെ കാന്‍സര്‍ രോഗിയായ ഭാര്യക്ക് ചികിത്സ നിഷേധിച്ചെന്ന തര്‍ക്കമാണ് കേസിന് അടിസ്ഥാനമായ സംഭവം. സുഗതകുമാറും മകനും എന്‍ജിനിയറിംഗ് കോളജിലെ അദ്ധ്യാപകനുമായ രഞ്ജീഷും ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. ഇതും പരിഗണിക്കാതെയാണ് പ്രതിയെ കിട്ടാന്‍ പ്രതിയുടെ കുടുംബത്തെ വേട്ടയാടുന്ന പഴയ പൊലീസ് മുറ വീണ്ടും അവര്‍ത്തിക്കുന്നത്.