Image

രാഷ്ട്രീയ നേതാവുമായി ബന്ധം; തഹില്‍ രമണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊളീജിയം റിപ്പോര്‍ട്ട്

Published on 22 September, 2019
രാഷ്ട്രീയ നേതാവുമായി ബന്ധം; തഹില്‍ രമണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊളീജിയം റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് തഹില്‍ രമണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൊളീജിയം റിപ്പോര്‍ട്ട്. കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്സ്പ്രസാണ് പുറത്തുവിട്ടിത്. കോടതിയില്‍ കുറഞ്ഞ സമയം മാത്രമാണ് ചിലവഴിച്ചതെന്നും തമിഴ്നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാവുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് തഹില്‍ രമണിക്കെതിരെ നടപടിയെടുക്കാനുണ്ടായ കാരണമായി കൊളീജിയം വ്യക്തമാക്കുന്നത്.


രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ഹൈക്കോടതികളില്‍ ഒന്നാണ് മദ്രാസ് ഹൈക്കോടതി. എന്നാല്‍ ഉച്ച കഴിഞ്ഞാല്‍ ചീഫ് ജസ്റ്റിസ് ആയ തഹില്‍ രമണി കേസുകള്‍ പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് മറ്റുള്ള ജഡ്ജിമാരേയും സ്വാധീനിച്ചു. ഇതാണ് തഹില്‍ രമണിയെ സ്ഥാലം മാറ്റാനുണ്ടായ പ്രധാന കാരണമായി കൊളിജീയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.


വിഗ്രഹ മോഷണ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിനെ യാതൊരു മുന്നറിയിപ്പും കൂടാതെ ജൂണ്‍ നാലിന് തഹില്‍ രമണി പിരിച്ചുവിട്ടുത് ഗുരുതര വീഴ്ചയായിട്ടാണ് കൊളീജിയം വ്യക്തമാക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇന്ദിരാ ബാനര്‍ജിയാണ് ഈ രണ്ടംഗ ബെഞ്ച് രൂപീകരിച്ചത്. തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍ പെട്ട രാഷ്ട്രീയ നേതാവുമായി തഹല്‍ രമണിക്ക് അടുപ്പം ഉണ്ടായിരുന്നെന്നും കൊളിജീയം റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതുകൂടാതെ ചെന്നൈയില്‍ തഹില്‍ രമണി രണ്ട് അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങിയെന്നും ഇത് ഉള്‍പ്പെടെയുള്ള ആസ്തി വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്തിയില്ലെന്നും കൊളീജിയം കുറ്റപ്പെടുത്തുന്നു. നിലവില്‍ മദ്രാസ് ഹൈക്കോടതിയിലെ 58 ജഡ്ജിമാരില്‍ 15 ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുക്കള്‍ ഓണ്‍ലൈനായി വെളിപ്പെടുത്തിയിട്ടുണ്ട് ഈ പട്ടികയില്‍ ജസ്റ്റിസ് തഹില്‍റമണി ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു വിജയ താഹില്‍ രമണി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്.മേഘാലയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ രാജിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവരുടെ രാജി രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക