തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മത്സരിക്കുന്നുമില്ല, മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല.
മത്സരിപ്പിക്കണമെന്ന് പറഞ്ഞിട്ടുമില്ല. ജില്ലാ കമ്മിറ്റിയുടെ ആഗ്രഹത്തെക്കുറിച്ച് മറുപടി പറയേണ്ടത് പാര്‍ട്ടിയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിക്ക് വട്ടിയൂര്‍ക്കാവില്‍ സാധ്യതതയുണ്ട്. കഴിഞ്ഞതവണ തോറ്റത് സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ്. സിപിഎം സഹായിച്ചിട്ടുണ്ടെന്ന് മുരളീധരന്‍ സമ്മതിച്ചതാണ്.
ഇത് കേരളത്തില്‍ കാലാകാലങ്ങളായി നടക്കുന്നതാണ്. അത് ഇപ്രാവശ്യവുമുണ്ടായേക്കും. വ്യക്തിയെ ആശ്രയിച്ചല്ല, ആശയത്തേയും ആദര്‍ശത്തേയും പാര്‍ട്ടി പരിപാടിയേയും ആശ്രയിച്ചാണ് ജയമുണ്ടാകേണ്ടതെന്നും കുമ്മനം പറഞ്ഞു.
നേരത്തെ, വട്ടിയൂര്‍ക്കാവില്‍ നിന്ന് കുമ്മനത്തെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. കുമ്മനത്തിനെ മത്സരിപ്പിക്കണമെന്ന് വട്ടിയൂര്‍ മണ്ഡലം കമ്മിറ്റി അഭിപ്രായം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇന്ന് മൂന്നുമണിക്ക് എറണാകുളത്ത് ചേരുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗം സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ ഇരിക്കെയാണ് കുമ്മനത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. കഴിഞ്ഞ ദവിസം പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം കെ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടതു സ്ഥാനാര്‍ഥി ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സിപിഎമ്മില്‍ വലിയ വിവാദത്തിനു വഴിവയ്‌ക്കുകയും ചെയ്‌തു.
പിന്നീട് ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവര്‍ണറായി നിയമിതനായ കുമ്മനം ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്.
ആര്‍എസ്‌എസിന്റെ പ്രത്യേക താത്‌പര്യം കണക്കിലെടുത്താണ്, കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനം രാജിവയ്‌പിച്ച് ബിജെപി കേന്ദ്ര നേതൃത്വം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്.
പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നിന്ന കുമ്മനത്തിനു പക്ഷേ ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.