മലയാള സിനിമയില്‍ ദൃശ്യങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത ഛായാഗ്രാഹകനാണ് എസ്.കുമാര്‍.1978ല്‍ തിരനോട്ടം എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ അന്ന് പിറവിയെടുത്തത് ചലച്ചിത്രരംഗത്തേക്കുള്ള രണ്ടുപേരുടെ സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. ഒന്ന് മോഹന്‍ലാല്‍ എന്ന മഹാനടനും മറ്റൊന്ന് കാമറയ്ക്കുപിന്നില്‍ നിന്നും മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത എസ്.കുമാറിന്റെ അരങ്ങേറ്റവും. കിലുക്കം,താളവട്ടം,മിഥുനം, ജോണിവാക്കര്‍, ചിത്രം, അകലെ, ഗുരു, ചിന്താവിഷ്ടയായ ശ്യാമള,മീശമാധവന്‍, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി ഞാന്‍ പ്രകാശന്‍ വരെ എത്തി നിക്കുന്നു എസ്.കുമാറിന്റെ കാമറകണ്ണുകള്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് കൂടുതല്‍ ശ്രദ്ധനേടി.
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അഭിനയം തുടക്കം മുതല്‍ക്കേ കണ്ടറിഞ്ഞ വ്യക്തി. കുമാറിന്റെ ആദ്യ സിനിമതന്നെ മോഹന്‍ലാലിന്റെ ആദ്യ സിനിമയായി. മമ്മൂട്ടിയുമായും അടുത്ത ബന്ധംപുലര്‍ത്തി. പഴയബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടിയെന്നും എസ്.കുമാര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ "ഉസ്താദ് ഹോട്ടലി"ലെ അഭിനയം കണ്ട് മമ്മൂട്ടിയെ വിളിച്ചതായും അദ്ദേഹം പറഞ്ഞു.
"ഇനി ദുല്‍ഖറിന്റെ അച്ഛന് അഭിമാനിക്കാം,അവന്‍ മലയാള സിനിമയില്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നീയിത് നേരിട്ട് അവനോട് പറയണമെന്ന് ആഹ്ലോദത്തോടെ പറഞ്ഞയാളാണ് മമ്മൂട്ടിക്ക".-എസ്.കുമാര്‍ പറയുന്നു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
"ഞങ്ങള്‍ തുടക്കത്തിലേ മമ്മൂട്ടിക്ക എന്നാണ് വിളിക്കുന്നത്. പ്രിയനെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് നല്ല പങ്കുണ്ട്. ഞങ്ങളുടെ ടീമിനെ തുടക്കം മുതല്‍ക്കേ അഭിനന്ദിക്കുന്ന കൂട്ടത്തിലായിരുന്നു മ്മൂട്ടിക്ക. ആ പഴയ ബന്ധങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളുമാണ്. മകന്‍ കുഞ്ഞുണ്ണി എസ്.കുമാര്‍ ഒരു പരസ്യം ഷൂട്ട് ചെയ്തിരുന്നു. അതില്‍ മ്മൂട്ടിക്കയായിരുന്നു അഭിനയിച്ചത്.
ഷൂട്ടിംഗ് കഴിഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അവന്‍ എന്തെങ്കിലും ശല്യം ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ ഏയ് നിന്നെപ്പോലെയല്ല, അവന് ബുദ്ധിയുണ്ട്. മിടുക്കനാണ് എന്നായിരുന്നു മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു. അവന്‍ എന്റെ മോനാണല്ലോ. എന്റെ മോന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ് എന്ന്. ഇങ്ങനെ എന്ത് തമാശയും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ സൗഹൃദത്തിലുണ്ട്"-അദ്ദേഹം പറഞ്ഞു