കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക.ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയ നടിയാണ് സ്വാസിക. മോഹന്‍ലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ . സോഷ്യല്‍ മീഡിയയില്‍ സ്വാസിക മോഹന്‍ലാലിനെക്കുറിച്ച് കുറിക്കുന്നതിങ്ങനെ.നടിയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മലയാള സിനിമാ പ്രേമികളും കുടുംബ പ്രേക്ഷകരും ഇപ്പോള്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രം വലിയ ഒരു വിജയം ആക്കി മാറ്റുമ്ബോള്‍ ഇതിന്റെ ഒരു ഭാഗം ആവാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നുണ്ട്. എന്നാല്‍ എനിക്ക് അതിലേറെ അഭിമാനവും സന്തോഷവും നല്‍കുന്നത് മോഹന്‍ലാല്‍ എന്ന ആ ഇതിഹാസത്തിനൊപ്പം ഈ ചിത്രത്തിന്റെ സെറ്റില്‍ 40 ദിവസത്തോളം ചെലവിടാന്‍ സാധിച്ചല്ലോ എന്ന കാര്യമാണ്. അദ്ദേഹത്തെ കൂടുതല്‍ അറിയുമ്ബോള്‍ ദൈവ തുല്യനാണ് ഈ മനുഷ്യന്‍ എന്ന ഫീല്‍ ആണ് നമ്മുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുക. അഭിനയം എന്ന കലയോട് ഇപ്പോഴും, 40 ഇല്‍ അധികം വര്‍ഷങ്ങളായി അഭിനയിച്ചു കൊണ്ടിരുന്നിട്ടും, അദ്ദേഹം വെച്ചു പുലര്‍ത്തുന്ന സ്നേഹവും അര്‍പ്പണ ബോധവും വിസ്മയത്തോടെ മാത്രമേ കണ്ടു നില്‍ക്കാനാവു. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം ദൈവ തുല്യനാണ് എന്നു പറയുമ്ബോള്‍ തന്നെ ഒരു മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ വളരെ വലുതാണ്..
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്ബോള്‍ ഞാന്‍ കണ്ടത് അത്ഭുതപ്പെടുത്തുന്ന ആ മനസ്സും പെരുമാറ്റവുമാണ്..മണിക്കൂറുകള്‍ ആരാധകര്‍ക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു, അവര്‍ക്ക് ഭക്ഷണവും നല്‍കി വിടുന്ന ലാലേട്ടന്‍, സഹ താരങ്ങള്‍ക്കൊപ്പം കളിച്ചു ചിരിച്ചു ഒരു കുട്ടിയുടെ മനസ്സുമായി ഞങ്ങളെ എല്ലാവരെയും സ്വന്തം സുഹൃത്തുക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ ലാലേട്ടന്‍, ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കണ്ടു കെയര്‍ ചെയ്ത ലാലേട്ടന്‍, നവാഗത സംവിധായകര്‍ ആണെങ്കിലും അവരോടു ഏറ്റവും ബഹുമാനം കാണിച്ചു അവരുടെ സമ്മതം വാങ്ങിയതിന് ശേഷം മാത്രം സെറ്റില്‍ ആരാധകരെ കാണാന്‍ പോകുന്ന ലാലേട്ടന്‍..ഒരു ഷോട്ട് കഴിഞ്ഞു ഞാന്‍ അവരെ ഒന്നു പോയി കണ്ടോട്ടെ എന്നു ലാലേട്ടന്‍ ചോദിക്കുന്നത് കേള്‍ക്കുമ്ബോള്‍ അത്ഭുതം തോന്നും..അദ്ദേഹത്തിന് അത് ചോദിക്കേണ്ട കാര്യമില്ല..എന്നാലും അദ്ദേഹം അനുവാദം ചോദിക്കും..അതുപോലെ സെറ്റിലെ കൊച്ചു കുട്ടികളെ മടിയിലിരുത്തി അവരോട് തമാശ പറയുന്ന ലാലേട്ടന്‍, കൈലാഷിനൊപ്പം ടവല്‍ ചുരുട്ടി എറിഞ്ഞു ക്യാച് ചെയ്ത്, ഇപ്പൊ എനിക്ക് ഒരു പോയിന്റ് ആയി എന്നൊക്കെ പറഞ്ഞു തമാശ കളിക്കുന്ന ലാലേട്ടന്‍, മാര്‍ഗം കളിയുടെ സ്റ്റെപ് കാണിച്ചു കൊടുത്ത എന്നെ കാണുമ്ബോള്‍ ഗുരു സ്ഥാനത് നിര്‍ത്തി ഗുരുവേ പ്രണാമം എന്നു പറയുന്ന ലാലേട്ടന്‍, ഞങ്ങള്‍ ഓരോരുത്തരും ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്ന ലാലേട്ടന്‍…ഞങ്ങളെ സമയത്തു തന്നെ ഭക്ഷണം കഴിക്കാന്‍ വിട്ടിട്ടു അദ്ദേഹം കഴിക്കാതെ നിന്നു ജോലി ചെയ്യും, ഞങ്ങള്‍ വന്നതിനു ശേഷവും ചിലപ്പോള്‍ അദ്ദേഹത്തിന് ഷൂട് ഉണ്ടാവും..അപ്പോഴും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ജോലി ചെയ്യുന്ന ഏട്ടന്‍…
ഇങ്ങനെ വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്നതിനും അപ്പുറം ആണ് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍…ആ നാല്‍പ്പതു ദിവസങ്ങള്‍ ഞങ്ങള്‍ ഓരോരുത്തരുടെയും ചേട്ടനും കൂട്ടുകാരനും ഒക്കെയായി ലാലേട്ടന്‍ നിന്നു…നമ്മള്‍ എത്രമാത്രം ഉയരങ്ങളില്‍ എത്തുന്നോ അത്രത്തോളം വിനയം ഉള്ളവനും ആയിരിക്കണം എന്ന വാക്യം അതിന്റെ പൂര്‍ണ്ണതയില്‍ കാണിച്ചു തരികയായിരുന്നു മോഹന്‍ലാല്‍ എന്ന നമ്മുടെ എല്ലാം പ്രീയപ്പെട്ട ലാലേട്ടന്‍…ഓരോ കലയോടും അദ്ദേഹം പുലര്‍ത്തുന്ന ബഹുമാനവും ആവേശവും എല്ലാം അത്രമാത്രം വലുതാണ്…മോഹന്‍ലാല്‍ എന്ന അഞ്ചക്ഷരം മലയാളികളുടെ മനസാണ്…എനിക്ക് അദ്ദേഹത്തെ ഒരു വാചകത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍, അതിപ്രകാരം ആണ്… ദൈവ തുല്യന്‍ ആണീ മനുഷ്യനും കലാകാരനും.