അമലഗിരി കേരളത്തിലെ 4983 പോസ്റ്റ് ഓഫീസുകളില്‍ ഏറ്റവും ചെറിയ ഒന്നാണ്. ഒറ്റമുറി രണ്ടു ചെറിയ മേശ, രണ്ടു കസേരകള്‍, കറണ്ടില്ല, ശുചിമുറി ഇല്ല. മൂന്നു ജോലിക്കാര്‍. പോസ്റ്റ് മാസ്റ്റര്‍ എ. സുമി, പോസ്റ്റ്മാന്‍മാര്‍ കെ.സി ബാബു, സിന്ധു സേവ്യര്‍. അമ്പതു വര്‍ഷം മുമ്പ് തുറന്ന ഈ കുഞ്ഞു ഓഫീസിനറിയില്ലല്ലോ ആനയുടെ ബലം. പോസ്റ്റ് കാര്‍ഡ് ഉണ്ടായിട്ടു ഒക്ടോബര്‍ ഒന്നിന് നൂറ്റമ്പതു വര്‍ഷം തികയും. ലോകമൊട്ടാകെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസില്‍ പോസ്റ്റ് കാര്‍ഡ് എന്ന പേരില്‍ ഒരു പംക്തി തന്നെയുണ്ട്.
ലോകത്തില്‍ ആദ്യത്തെ പോസ്റ്റ് കാര്‍ഡ് ഇറക്കിയത് 1869ല്‍ ഓസ്ട്രിയയിലാണ്. 1874 ഒക്ടോബര്‍ ഒന്നിന് 22 രാജ്യങ്ങള്‍ ചേര്‍ന്ന് സ്വിറ്റസര്‍ലണ്ടിലെ ബേണില്‍ സമ്മേളിച്ച് യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ ഉണ്ടാക്കി. ഇപ്പോഴും ഒക്ടോബര്‍ 9 ആണ് ലോകപോസ്റ്റല്‍ ദിനം.
എം ജി യുണിവേഴ്‌സിറ്റിക്കും കോട്ടയം മെഡിക്കല്‍ കോളേജിനും നടുവില്‍ ബിഷപ് കുര്യാളശ്ശേരി വനിതാ കോളേജിനരികെ ഇന്നും വാടകമുറിയില്‍ കഴിയുന്നു അമലഗിരി പോസ്റ്റ് ഓഫീസ്. അരനൂറ്റാണ്ട് മുമ്പ് നാല്‍പാത്തിമലക്കു അമലഗിരി എന്ന് പേരിട്ടത് കോളേജ് സ്ഥാപിച്ച ആരാധനാമഠത്തിലെ കന്യാസ്ത്രീകളാണെന്നു അവരുടെ ആഗോള സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന സിസ്റ്റര്‍ റോസ് കേറ്റ് പറയുന്നു. അന്നു അതിരമ്പുഴ പോസ്റ്റ് ഓഫീസില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് അമലഗിരി പോസ്റ്റ് ഓഫീസ്. ദളിതരായ അമ്മന്‍മാരുടെ താവളം ആയിരുന്നുവത്രെ തൊട്ടടുത്തുള്ള അമ്മഞ്ചേരി.
ഉത്രാട ദിവസം എത്തിയത് മുന്നൂറ്റി പത്തു ഉരുപ്പടികള്‍, കത്തുകള്‍, രജിസ്‌റെര്‍ഡ് ഉരുപ്പടികള്‍, മണി ഓര്‍ഡറുകള്‍, മാസികകള്‍, പിക്ച്ചര്‍ പോസ്റ്റ് കാര്‍ഡുകള്‍, സാധാരണ കാര്‍ഡുകള്‍ എന്നിങ്ങനെ. അമ്പത് പൈസയുടെ കാര്‍ഡുകള്‍ നാലെണ്ണം. അവയില്‍ മൂന്നെണ്ണം ഓണാശംസകള്‍, നാലാമത്തേത് റോയിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് മരിയ റോയിക്കു തിരുവന്തപുരത്തുനിന്നു ബാബു മാത്യു എഴുതിയ കാര്‍ഡ്. റോയിയും ബാബുവും ക്ലാസ്സ്‌മേറ്റുകള്‍ആയിരുന്നു. റോയി മരിച്ചതായി പത്രത്തില്‍ കണ്ടു ഫോണ്‍നമ്പര്‍ സഹിതം എഴുതിയതാണ്. കത്ത് കിട്ടിയ അന്ന് തന്നെ മരിയ ബാബുവിനെ വിളിച്ച് നന്ദി പറഞ്ഞു.
ഒരേ വര്‍ഷമായിരുന്നു റോയിയുടെയും ബാബുവിന്റെയും വിവാഹം. റോയി കൃഷി വകുപ്പില്‍ കൊടുങ്ങല്ലൂരും ബാബു റവന്യു വകുപ്പില്‍ തിരുവനന്തപുരത്തും ജോലി ചെയ്തു. ബാബുവിനും ഭാര്യ ഷേര്‍ളിക്കും അമലഗിരിയിലെ വീട്ടില്‍ റോയി വിരുന്നൊരുക്കി. പക്ഷെ അന്ന് മരിയ സൗദിയിലായിരുന്നു. ബിഎസ്സി നഴ്‌സ്. ഇന്ന് ലണ്ടനില്‍ നിന്ന് രണ്ടര മണിക്കൂര്‍ അകലെ ഡെര്‍ബിഷെയറില്‍ ജോലി ചെയ്യു ന്നു. രണ്ടു പെണ്മക്കള്‍ ഫാര്‍മസി മാസ്‌റ്റേഴ്‌സ്. ആയ ലിയക്കും എന്‍എച്എസില്‍ ജോലി. നീത ബര്‍മിങ്ങാമില്‍ പഠിക്കുന്നു.
ബാബു റവന്യുവില്‍ നിന്ന് റിട്ടയര്‍ ചെയ്തു തിരുവനതപുരം ആകാശവാണിയില്‍ തഹസില്‍ദാര്‍ ആയി ജോലി ചെയ്യുന്നു. കൗടിയാറില്‍ താമസം. അമ്പത് വര്‍ഷമായി കാര്‍ഡിലെ എഴുതാറുള്ളു.. നൂറു കാര്‍ഡുകള്‍ ഒന്നിച്ച് വാങ്ങും. എഴുതിയാല്‍ നേരിട്ട് പോസ്റ്റ് ചെയ്യും. ബോക്‌സില്‍ നിക്ഷേപിച്ചിട്ടു താഴെ എത്തിയോ എന്ന് കൈയിട്ടു നോക്കും. ഇതിനകം അയ്യായിരം കാര്‍ഡുകള്‍ എങ്കിലും എഴുതിയിട്ടുണ്ട്. തന്നെപ്പോലെ കാര്‍ഡില്‍ മാത്രം എഴുതുന്ന ഒരു റിട്ട. ഐഎഎസ് കാരന്‍ മുന്‍ ചീഫ് സെക്രട്ടറി സി പി. നായരുടെ പക്കല്‍ നിന്നു കിട്ടിയ ഒരു കത്ത് നിധി പോലെ സൂക്ഷിക്കുന്നു.
ഓണാശംസ നേര്‍ന്ന മൂന്ന് കാര്‍ഡുകളും ഒരാള്‍ അയച്ചത്കര്‍ണാടകയിലെ കലാബുരാഗിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജോര്‍ജ് വര്‍ഗീസ്. വിലാസക്കാരില്‍ ഒരാള്‍ സ്റ്റാന്‍സന്‍, മറ്റൊരാള്‍ ലക്ഷ്മി മൂന്നാമത്തെയാള്‍ അഞ്ജു. കാര്‍ഡ് അയച്ച ജോര്‍ജി എന്ന ജോര്‍ജ് വര്‍ഗീസ് കലാബുരാഗിയില്‍ ഹിസ്റ്ററി എംഎ വിദ്യാര്‍ത്ഥിയാണ്. അമലഗിരിയില്‍ നിന്ന് 1219 കി.മീ. അകലെ, കര്‍ണാടകയുടെ വടക്കേ അറ്റത്തു ഗുല്‍ബര്‍ഗ ജില്ലയില്‍ ഡല്‍ഹി/ബോംബെ റൂട്ടില്‍ കിടക്കുന്ന സ്ഥലം.
രണ്ടായിരത്തിലേറെ കുട്ടികള്‍ ഉള്ളതില്‍ മുന്നൂറോളം പേര്‍ മലയാളികള്‍ ആണെന്ന് ഓണാഘോഷം കഴിഞ്ഞെത്തിയ ജോര്‍ജി അറിയിച്ചു. ചെറുതോണിക്കാരനാണ്.പിതാവ് അഡ്വ ബേബിച്ചന്‍ വി. ജോര്‍ജ്. 'അമ്മ ഡോ. ലിജി ജേക്കബ് എംജി യൂണിവേഴ്‌സിറ്റിയുടെ ജേര്‍ണലിസം സ്കൂള്‍ ഡയറക്ടര്‍. ജോര്‍ജി കോട്ടയത്ത് പഠിച്ചു വളര്‍ന്നു. മുടിയൂര്‍ക്കര പള്ളിയില്‍ താളവാദ്യവിദഗ്ധന്‍ സ്റ്റാന്‍സന്‍ വട്ടപ്പറമ്പില്‍ സംവിധാനം ചെയ്ത നാടകത്തില്‍ അഭിനയിച്ചു. കലാബുരാഗിയില്‍ പ്രൊഫ. സ്കറിയ സക്കറിയയുടെ മകള്‍ ഡോ. സുമ സ്കറിയ എക്കണോമിക്‌സും ഡോ മാമ്മന്‍ ജോസഫ് സൈക്കിയാട്രിയും പഠിപ്പിക്കുന്നു.
ജോര്‍ജിക്കു പണ്ടുമുതലേ പോസ്റ്റ് കാര്‍ഡുകളോട് താല്പര്യമാണ്. ഇത്തവണ നാല്പതോളം പേര്‍ക്ക് ഓണാശംസാകാര്‍ഡുകള്‍ അയച്ചു. ആറാംതീയതി പോസ്റ്റ് ചെയ്ത കാര്‍ഡുകളില്‍ മൂന്നെണ്ണം മൂന്നാംദിവസം തിരുവോണത്തിന്റെ തലേന്ന് അമലഗിരിയില്‍ മേല്വിലാസക്കാര്‍ക്കു കിട്ടി എന്നറിഞ്ഞതില്‍ സന്തുഷ്ടി. ചെന്നൈ ലയോളയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ജോര്‍ജിക്കു ജെഎന്‍യുവിലെ പ്രശസ്ത ചരിത്രകാരി റോമിലാഥാപ്പറിനും സാമൂഹ്യശാസ്ത്രജ്ഞന്‍ ടി കെ ഉമ്മനും ഉണ്ടായ അപമാനത്തില്‍ ഖേദം ഉണ്ട്.
സ്റ്റാന്‍സന്റെ മക്കള്‍ ആര്‍ദ്രക്കും ആഷിസിനും ആര്‍ഷിനും ആശംസകള്‍ എന്നാണ് ജോര്‍ജി കാര്‍ഡില്‍ എഴുതിയിരുന്നത്. സ്റ്റാന്‍സന്റെ വീട്ടില്‍ രാവിലെ മുതല്‍ മൂവരും ഓണപ്പൂ ഇടുന്ന തിരക്കിലാണ്. അതിനിടയില്‍ വന്നു സ്റ്റാന്‍സന്റെ ഫോണില്‍ ഒരു വീഡിയോ കാള്‍. ടെല്‍ അവിവില്‍ ജോലിചയ്യുന്ന ഭാര്യ റീനയുടേതാണ്. ഉടനെ വന്നു മറ്റൊരു വിളി. ഗാഗ്‌ടോക്കില്‍ നിന്ന് അനുജന്‍ ബിന്‍സന്‍ വക. അയാളുടെ ഭാര്യയും ഇസ്രയേലില്‍ ആണ്. മൂന്നാമത്തെ കാള്‍ ടെല്‍അവീവില്‍ തന്നെയുള്ള മറ്റൊരു അനുജന്‍ എന്‍സനില്‍ നിന്ന്. .
ഇതെല്ലം കണ്ടും കേട്ടും ആസ്വദിക്കാന്‍ വഴിയൊരുക്കിയത് അമ്പതു പൈസയുടെ പോസ്റ്റ് കാര്‍ഡ് ആണെന്നോര്‍ക്കുബോള്‍ വിസ്മയം തോന്നുന്നു. കാലം എത്ര മാറിയിട്ടും കാര്‍ഡും ലാന്‍ഡ്‌ലൈന്‍ ഫോണും മരിച്ചിട്ടില്ലെന്നതിന് മറ്റൊരു തെളിവ് കൂടി' 1962ല്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്റെ പരമോന്നത പദവി (ബോര്‍ഡ് മെമ്പര്‍) വരെ എത്തിയ അതിരമ്പുഴ ചക്കാലക്കല്‍ സി ജെ മാത്യുവിന്റെ തറവാട്ടില്‍ ഇന്നും ലാന്‍ഡ് ലാന്‍ഡ്‌ലൈന്‍. അടിക്കുന്നു.
റിട്ടയര്‍ ചെയ്തു എറണാകുളത്ത് ചിലവന്നൂരില്‍ സില്‍വന്‍ ഹൈറ്റ്‌സില്‍ ഭാര്യ ലിസിയോടൊപ്പം കഴിയുന്ന അനുജന്‍ മാത്യു (81)വിനെ ജേഷ്ടന്‍ ജെയിംസ് മാത്യു വിളിക്കുന്നതും ലാന്‍ഡില്‍. നിന്ന് ലാന്‍ഡിലേക്ക്. മാത്യു പിആന്‍ഡ്ടി ഡപ്യുട്ടി ഡയറക്ടര്‍ ജനറലും തിരുവനതപുരത്ത് ആദ്യത്തെ കേരളസര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലും ആയിരുന്നു. യു എന്‍ നിയോഗിച്ച് പാപ്പുവ ന്യൂഗിനിയിലും സേവനം ചെയ്തു. മൂത്തമകന്‍ സിജെ മാത്യു ജൂനിയര്‍ ഐആര്‍എസ് ആണ്.
ഉത്രാട ദിവസം പത്തു മണിക്ക് അമലഗിരി പോസ്റ്റ് ഓഫിസ് തുറന്നയുടന്‍ എത്തി പോസ്‌റ്മാസ്റ്റര്‍ സുമി. എംഎസ്സി മാത്!സ്, ബിഎഡ് ആണ്. കോളജിലോ ഹയര്‍ സെക്കന്‍ഡറിയിലോ അദ്ധ്യാപികയായി ചേരരുതായിരുന്നോ? പൈസ വേണ്ടേ എന്ന് മറുചോദ്യം. മധുരവീട് എന്ന തറവാട്ടിലെ അംഗമാണ്. ശീമാട്ടിയും പാര്‍ത്ഥാസും അയ്യപ്പാസും ഒക്കെ വരുന്നതിനു എത്രയോ കാലം മുമ്പ് കോട്ടയത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ ഷോപ്പായിരുന്നു ഉപ്പുപ്പാ (ഗ്രാന്‍പാ) തമ്പി റാവുത്തരുടെ മധുര സ്‌റ്റോഴ്‌സ്. റാവുത്തര്‍ മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍ ടൗണിലേക്ക് വരുമ്പോള്‍ ആളുകള്‍ മടക്കികുത്തിയമുണ്ട് താഴ്ത്തി ആദരവോടെ നില്‍ക്കുമായിരുന്നു.
എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ തമിഴ് സംസാരിക്കുമായിരുന്നുപറയുന്നത് സുമിയുടെ പിതൃ സഹോദരന്‍ ഫസില്‍ കരിം (81). ചേര്‍ത്തല വാരനാട് വിജയ് മല്യ വക മക്ഡവല്‍ ലിക്കര്‍ കമ്പനിയില്‍ ജോലിയായിരുന്നു. സുമിയുടെ ഉപ്പ അബ്ദുല്‍ ഹമീദ് കെഎസ്ഇബി ഉദ്യോഗസ്ഥന്‍. ഇന്നില്ല. മധുര സ്‌റ്റോഴ്‌സ് ഉടമയും മാളിയേക്കല്‍ കുടുംബവും ചേര്‍ന്നാണ് കോട്ടയത്തെ ആദ്യ ബാങ്ക് ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്കിനു തുടക്കമിട്ടത്. അതിന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗം.
എങ്ങനെ വന്നു മധുരബന്ധം? പൂഞ്ഞാര്‍ രാജാക്കന്‍മാര്‍ മധുരയില്‍ നിന്ന് വന്നവരാണെന്നാണ് ചരിത്രം. അവര്‍ കൂടെ കൊണ്ടുവന്ന പടനായകര്‍ ഖാന്‍മാര്‍ ഇപ്പോഴും ഈരാറ്റുപേട്ടയില്‍ ഉണ്ട്. അവരുടെ കാലത്ത് വന്നവരാണോ റാവുത്തറും കൂട്ടരും? ചങ്ങനാശ്ശേരിയില്‍ ഈയിടെ മധുര വീട്ടിലെ ഒരാള്‍ മരണമടഞ്ഞതായി പത്രത്തില്‍ വായിച്ചതായി ഫസല്‍ കരിം പറഞ്ഞു. കൂടുതല്‍ ഒന്നും അറിയില്ല. അവിടെ ടൗണിനു നടുവില്‍ പുതൂര്‍ മുസ്ലിം പള്ളിക്കു സമീപം മധുര വീട്ടുകാരുണ്ട്. ചുരുക്കത്തില്‍ പേരെടുത്ത മധുര കുടുംബത്തിലെ ഇളം തലമുറക്കാരിയാണ് പോസ്റ്റ് മാസ്റ്റര്‍ സുമി.
പക്ഷെ സുമിക്കു അതില്‍ ത്രില്‍ ഒന്നുമില്ല. പത്തുവര്‍ഷമായി ജോലിനോക്കുന്നു. െ്രെപമറി അദ്ധ്യാപകരുടെ മൂന്നിലൊന്നു പോലും ശമ്പളം ഇല്ല. ഓഫീസ് വാടക 250 രൂപയില്‍ സര്‍ക്കാര്‍ നല്‍കുന്നതു നൂറു രൂപ മാത്രം. ബാക്കി കയ്യില്‍ നിന്ന് കൊടുക്കണം. 12 ചതുരശ്ര അടിയുള്ള മുറിയില്‍ കറന്റ് ഇല്ലാത്തതിനാല്‍ ഓഫീസിലെ ആര്‍ഐസിടി ഡിവൈസും സ്കാനറും വീട്ടില്‍ കൊണ്ടു പോയി ചാര്‍ജ് ചെയ്യണം. ശുചിമുറിയില്ലാത്തതിനാല്‍ റോഡിനു എതിര്‍വശമുള്ള വരിക്കപ്പള്ളില്‍ ഹാര്‍ഡ്‌വെയേഴ്‌സിന്റെ മുറി ആണ് ആശ്രയം.
അഞ്ചു മണിക്കൂറേ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നുള്ളു. പക്ഷെ പിടിപ്പതു പണിയാണ്. രെ ജിസ്‌റെര്‍ഡ് ഐറ്റങ്ങളും മണി ഓര്‍ഡറും ലെഡ്ജറില്‍ കയറ്റണം. സ്പീഡ് പോസ്റ്റ് നോക്കണം. റിക്കറിംഗ് ഡിപസിറ്റ്, പോസ്റ്റല്‍ ഇന്‍ഷുറന്‍സ്, സുകന്യ ഡിപ്പസിറ്റ് തുടങ്ങിയതെല്ലാം കൈകാര്യം ചെയ്യണം. 34 വര്‍ഷമായി എഴുത്തുകള്‍ വിതരണം ചെയ്യുന്ന കെ. സി ബാബുവിനും നടുവൊടിക്കുന്ന പണി. മലകള്‍ കയറി ഇറങ്ങണം. സുകന്യഉള്‍പ്പെടെ ഡിപ്പസിറ്റുകള്‍ ശേഖരിച്ചതിനു 2018ല്‍ ജില്ലാ കളക്ടരില്‍ നിന്ന് അവാര്‍ഡ് നേടി. നാഷണല്‍ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ ഡിവിഷണല്‍ പ്രസിഡന്റ് കൂടിയാണ്.പക്ഷെ ഒരു ദിവസം 25 കി.മീ. എങ്കിലും നടക്കണം. അമലഗിരിക്ക് കീഴില്‍ 1100 വീടുകള്‍ ഉണ്ട്. നാലിലൊന്നിനും വിദേശബന്ധം.
തിരുവിതാംകൂറില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് അഞ്ചല്‍ സര്‍വീസ് ആരംഭിച്ച കാലത്തോ? സനേശവാഹകന്‍ എന്നര്‍ത്ഥമുള്ള ആഞ്ചലോസ് എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് അഞ്ചല്‍ ജനിക്കുന്നത്. പേര് നല്‍കിയത് റസിഡന്റ് ദിവാന്‍ കേണല്‍ മണ്‍റോ. എഴുത്തുകള്‍ അടങ്ങിയ സഞ്ചി തലയില്‍ വച്ച്, മണികെട്ടിയ വടിയും കിലുക്കി നാടുനീളെ ഓടുകയായിരുന്നു അന്ന്. അഞ്ചലോട്ടക്കാരന്‍ വരുമ്പോള്‍ വഴിമാറി നില്‍ക്കണം. അവസാനത്തെ അഞ്ചലോട്ടക്കാരന്‍ കുറേനാള്‍ മുമ്പ് ഇടുക്കിയില്‍ അന്തരിച്ചു.
കാലണ, അരയണ, ഒരണ, പത്തു പൈസ, ഇരുപതു പൈസ മുതല്‍ അമ്പതു പൈസ വരെ അയ്യായിരത്തോളം പോസ്റ്റ് കാര്‍ഡുകള്‍ കൈവശമുള്ള ഒരു ബാബുരാജ് ഉണ്ട് പാലക്കാടു ജില്ലയിലെ തേങ്കുറിശ്ശിയില്‍ ദര്‍ശന സ്‌റുഡിയോ നടത്തുന്നു. പക്ഷെ കാര്‍ഡും സ്റ്റാമ്പും നാണയവും ശേഖരിക്കുകയാണ് ഹോബി. പ്രദര്‍ശനങ്ങള്‍ നടത്തുന്നു. ധാരാളം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റ് കാര്‍ഡിന് 50 പൈസയെ ഉള്ളുവെങ്കിലും ഒരെണ്ണം മേല്‍ വിലാസക്കാരനു എത്തിക്കാന്‍ പോസ്റ്റല്‍ വകുപ്പിന് രണ്ടര രൂപ ചെലവ് വരുമത്രെ. ഇന്ത്യയില്‍ രണ്ടരക്കോടി പേര്‍ കാര്‍ഡ് ഉപയോഗിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്..
വെള്ളത്താല്‍ ചുറ്റപ്പെട്ട കുട്ടനാട് മേഖലയിലെ ആര്‍. ബ്ലോക്കില്‍ മൂന്നുപതിറ്റാണ്ടായി ഒറ്റയ്ക്ക് വേമ്പനാട് പോസ്റ്റ് ഓഫീസ് നടത്തന്ന ഒരു വി.പി. സീതാമണി ഉണ്ട്. ആലപ്പുഴ അവലൂക്കുന്നില്‍ നിന്ന് ബോട്ടിലാണ് പോസ്റ്റ് ബാഗ് വരുന്നതും കൊടുത്തയക്കുന്നതും. അര്‍ബുദ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ മണി ഓര്‍ഡറായി വരുന്നു. മുക്കാല്‍മണിക്കൂര്‍ നടന്നാണ് ഓഫീസില്‍ എത്തുന്നത്. ബോട്ടിനും വരാം. ഏഴു രൂപ. മുന്നൂറു രൂപ ശമ്പളത്തില്‍ തുടങ്ങി ഇന്ന് 14,500 രൂപയുണ്ട്. ഈ പോസ്റ്റ് ഓഫീസിനെപ്പറ്റി ചെമന്ന പെട്ടി എന്ന പേരില്‍ ഡോക്കു മെന്ററി എടുത്ത പയസ് പൊട്ടംകുളത്തിനു നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ് വര്‍ക് ആണ് ഇന്ത്യയിലേത്. 1,56,000 ഓഫീസുകള്‍. അതില്‍ 2,5,000 മാത്രമേ ഡിപ്പാര്‍ട്‌മെന്റ് വകയായി ഉള്ളു. ബാക്കി 1,31,000 എണ്ണം ഇഡി (എക്‌സ്ട്രാ ഡിപ്പാര്‍ട്‌മെന്റല്‍) ഓഫീസുകള്‍. അവരാണ് ലക്ഷക്കണക്കിന് ഉരുപ്പടികള്‍ കൈകാര്യം ചെയ്യുന്നത്.ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വേണ്ടി 2018ല്‍ 16 ദിവസം നീണ്ട പണിമുടക്ക് നടത്തേണ്ടി വന്നു. രാജ്യം സ്തംഭിച്ചു.. ശമ്പളം നഷ്ടമായെങ്കിലും ചിലതൊക്കെ നടപ്പിലായി.