Image

മാന്ദ്യത്തിന് കാരണം പുതുതലമുറ, നിര്‍മലയ്‌ക്ക് പിന്തുണയുമായി നിതിന്‍ ഗഡ്‌കരി

Published on 12 September, 2019
മാന്ദ്യത്തിന് കാരണം പുതുതലമുറ, നിര്‍മലയ്‌ക്ക് പിന്തുണയുമായി നിതിന്‍ ഗഡ്‌കരി

ന്യൂഡല്‍ഹി: വാഹന വിപണിയിലെ നിലവിലെ മാന്ദ്യത്തിന് കാരണം പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളോട് സ്വീകരിക്കുന്ന ഭ്രമമാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്‌താവനയ്ക്ക് പിന്തുണയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മാന്ദ്യത്തിന്റെ കാരണങ്ങളില്‍ ഒന്ന് യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ടാക്സി സേവനങ്ങളെ ആശ്രയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


അതോടൊപ്പം ആഗോള സമ്ബദ് വ്യവസ്ഥ,​ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത,​ വിതരണം എന്നിവയിലും പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വാഹന വിപണി മെച്ചപ്പെടുത്താനുള്ള പദ്ധതി ഗതാഗത മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 'രാജ്യത്തിന്റെ വികസനത്തിന് സുപ്രധാന സംഭാവന നല്‍കുന്ന വ്യവസായമാണിത്. വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകും. ഇന്ത്യ വാഹനങ്ങളുടെ നിര്‍മ്മാണ ശാലകളുടെ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ'- നിതിന്‍ ഗഡ്കരി പറഞ്ഞു.


വാഹന വിപണിയിലെ നിലവിലെ മാന്ദ്യത്തിന് കാരണം പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളോട് സ്വീകരിക്കുന്ന ഭ്രമമാണെന്നായിരുന്നു നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 'പുതിയ കാറുകള്‍ വാങ്ങുന്നതിന് പകരം പുതുതലമുറ ഓല, ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളെ ആശ്രയിക്കുകയാണ്. മാസത്തവണയില്‍ വാഹനം വാങ്ങിക്കുന്നതിന് പകരം പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെയും മെട്രോ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങളെയും മാത്രമാണ് ആശ്രയിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അവരുടെ മനോഭാവം മാറ്റുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്‌ക്കരിക്കുന്നുണ്ട്. വാഹനവിപണിയിലെ മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത് ചെയ്യും' എന്നായിരുന്നു മന്ത്രി പറഞ്ഞത്. വാഹനവിപണി ഇരുപത് വര്‍ഷത്തെ ഏറ്റവും വലിയ മാന്ദ്യം നേരിടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.


എന്നാല്‍ മന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ബി.ജെ.പി ഭരണത്തിലെ കഴിവില്ലായ്മയും അപക്വതയും പരിചയമില്ലായ്മയുമാണ് ധനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ നിര്‍മല സീതാരാമന്റെ പ്രസ്‌താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ മുന്‍ അദ്ധ്യക്ഷനും വയനാട് എം.പിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടന്‍ സിദ്ധാന്തങ്ങള്‍ രാജ്യത്തിന് ആവശ്യമില്ലെന്നും ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാര്‍ത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക