Image

ട്രാഫിക്ക് ഫൈനുകള്‍ കുറയ്ക്കണോ ? (മുരളി തുമ്മാരുകുടി)

Published on 11 September, 2019
ട്രാഫിക്ക് ഫൈനുകള്‍ കുറയ്ക്കണോ ? (മുരളി തുമ്മാരുകുടി)
സെപ്റ്റംബര്‍ ഒന്നാം തിയതി നിലവില്‍ വന്ന ട്രാഫിക് ഫൈനുകള്‍ കുറക്കണം എന്നാണ് പത്രക്കാര്‍ മുതല്‍ മന്ത്രിമാര്‍ വരെ ഉള്ളവരുടെ അഭിപ്രായം എന്ന് കാണുന്നു. ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ ആണ്.

ട്രാഫിക്ക് ഫൈന്‍ എന്നത് സര്‍ക്കാരിന് വരുമാനം കൂട്ടാനുള്ള ഒരു പദ്ധതിയല്ല. റോഡില്‍ വാഹനം ഓടിക്കുന്നവരുടെ തെറ്റായ പെരുമാറ്റങ്ങള്‍ മാറ്റിയെടുക്കാനുള്ള ഒരു ഉപാധിയാണ്.

ഒരു വര്‍ഷം ഇന്ത്യയില്‍ പത്തുലക്ഷത്തില്‍ ഏറെ റോഡപകടങ്ങള്‍ ഉണ്ടാകുന്നു, അതില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ മരിക്കുന്നു. മരിക്കാതെ ജീവച്ഛവം ആയി കിടക്കുന്നത് അതിലും ഏറെ. സ്വതന്ത്ര ഇന്ത്യക്ക് യുദ്ധത്തിലും തീവ്രവാദത്തിലും ഒക്കെ നഷ്ടപ്പെട്ടതില്‍ ഏറെ ആളുകള്‍ ആണ് ഒരു വര്‍ഷവും റോഡുകളില്‍ കൊല്ലപ്പെടുന്നത്.
,
ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ എന്നതാണ് സമൂഹം ചിന്തിക്കേണ്ട ചോദ്യം ?. അങ്ങനെ വേണ്ട എന്ന് ഉത്തരം പറയാന്‍ ആളുകള്‍ ഒട്ടും ചിന്തിക്കേണ്ട.

എന്തുകൊണ്ടാണ് ആളുക റോഡുകളില്‍ മരിക്കുന്നത് ?

റോഡിന്റെ തകരാറ് , സൈനേജിന്റെയും സിഗ്‌നലിന്റെയും കുഴപ്പങ്ങള്‍, വാഹനത്തിന്റെ കുറ്റം, മോശമായ കാലാവസ്ഥ, മറ്റു റോഡ് ഉപയോഗിക്കുന്നവര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ഏറെ വിഷയങ്ങള്‍ ഉണ്ട് റോഡ് അപകടം ഉണ്ടാകാന്‍. വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റം അതില്‍ ഒന്നാണ്.

എന്നാല്‍ തൊണ്ണൂറ്റി അഞ്ചു ശതമാനം അപകടങ്ങളും ഉണ്ടാക്കുന്നത് െ്രെഡവര്‍മാരുടെ പെരുമാറ്റം ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത് റോഡിന്റെയും വാഹനത്തിന്റെയും സ്ഥിതിയും കാലാവസ്ഥയും എന്തൊക്കെ ആയാലും അതറിഞ്ഞു വാഹനം ഓടിച്ചാല്‍ പത്തില്‍ ഒമ്പത് അപകടങ്ങളും ഒഴിവാക്കാം. അതായത് ഒരു വര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം ജീവന്‍ രക്ഷിക്കാം.

എങ്ങനെയാണ് റോഡിലെ െ്രെഡവര്‍മാരുടെ പെരുമാറ്റം നന്നാക്കുന്നത് ? ശരിയായ പരിശീലനം തീര്‍ച്ചയായും കൊടുക്കണം. പക്ഷെ തെറ്റായ പെരുമാറ്റത്തിന് ഒരു പ്രത്യാഘാതം ഉണ്ടാകണം. അവിടെയാണ് ഫൈനിന്റെ പ്രസക്തി.

ഇപ്പോഴത്തെ ഫൈനുകള്‍ ആളുകളെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ അവ ഉദ്ദേശിച്ച ഫലം ഉളവാക്കുന്നുണ്ട് എന്ന് തന്നെയാണ് അര്‍ഥം. അതുകൊണ്ട് ഒരു കാരണവശാലും ഈ ഫൈനുകള്‍ അടുത്ത ആറു മാസത്തേക്കെങ്കിലും കുറക്കരുത്. ആറുമാസം ആളുകള്‍ ഒന്ന് കഷ്ടപ്പെടട്ടെ. അപ്പോള്‍ അവരുടെ പെരുമാറ്റം മാറും. റോഡില്‍ അപകടങ്ങള്‍ കുറയുന്നുണ്ടോ എന്ന് കണക്കെടുക്കുക. അപകടം കുറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കയ്പ്പുള്ള കഷായം നാം അര്‍ഹിക്കുന്നത് തന്നെയാണ്.

വലിയ ഫൈനിനോട് എതിര്‍പ്പുള്ളവര്‍ക്ക് നിസാരമായി ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്, ആ നിയമം അങ്ങ് അനുസരിച്ചേക്കുക. സര്‍ക്കാര്‍ ശരിക്കും ചമ്മും.

അല്ലാതെ പതിനഞ്ചു ടണ്‍ ഭാരം കയറേണ്ട വണ്ടിയില്‍ മുപ്പത് ടണ്‍ കയറ്റിയിട്ട് മുപ്പതിനായിരം രൂപ ഫൈന്‍ അയി എന്നൊക്കെ കരയുന്ന കാണുമ്പോള്‍ "ഇത്തിരി ഉളുപ്പ്"... എന്ന് തോന്നും.

റോഡ് നന്നാക്കിയിട്ട് മതി ഫൈന്‍ മേടിക്കുന്നത് എന്ന തരത്തിലുള്ള ചിന്ത ഒക്കെ നല്ലതാണ്. ഓവര്‍ലോഡ് കയറി വരുമ്പോള്‍ കണ്‍ട്രോള്‍ പോയി വരുന്ന ഏതെങ്കിലും വണ്ടി നിങ്ങളുടെ അടുത്ത ഒരാളെ കൊല്ലുന്ന അന്ന് ഈ റോഡ് നന്നായിട്ട് മതി നാട് നന്നാവാന്‍ എന്ന ചിന്ത മാറിക്കോളും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക