വടകര: കൊലചെയ്യപ്പെട്ട സി.പി.എം വിമതനേതാവ് ടി.പി ചന്ദ്രശേഖരന്റെ
വീട്ടില്‍ ഒഞ്ചിയത്തെ ഏക സമരസേനാനി പുറവില്‍ കണ്ണന് എത്തിയത് വികാര
നിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.ചന്ദ്രശേഖരന്റെ ഭാര്യ രമയെ ജ്യേഷ്ഠന്
മോഹന്‍ദാസ് കണ്ണേട്ടന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തിയത്
കണ്ടുനില്‍ക്കുന്നവരെ മുഴുവന്‍ കണ്ണീരണിയിച്ചു. കണ്ണേട്ടനും വാക്കുകള്‍
ഇടറി.
'ഈ ദുഃഖം നിങ്ങളുടേതു മാത്രമല്ല, ഈ നാടിന്റേതു കൂടിയാണെന്ന്' അദ്ദേഹം
പറഞ്ഞു. 1948ലെ ഒഞ്ചിയം വെടിവെപ്പില്‍ സ്വന്തം പിതാവിനെ നഷ്ടമാവുകയും തന്റെ
നെഞ്ചില്‍ വെടിയുണ്ട തറക്കുകയും ചെയ്ത കണ്ണേട്ടന് ഒഞ്ചിയത്തുകാര്‍ക്ക്
ജീവിക്കുന്ന രക്തസാക്ഷിയാണ്.
ജീവിതത്തിന്റെ പലമേഖലകളിലുമുള്ളവരോട് ബന്ധപ്പെട്ടയാള്‍ എന്ന നിലയില്‍
ചന്ദ്രശേഖന്റെ വീട്ടിലെത്തുന്നവരെല്ലാം വികാര ഭരിതരായിരുന്നു. മുഖ്യമന്ത്രി
ഉമ്മന്ചാണ്ടിയോടുവരെ ചന്ദ്രശേഖരന്റെ ഭാര്യക്കു പറയാനുണ്ടായിരുന്നത്
'കൊല്ലാം, പക്ഷേ തോല്പിക്കാനാവില്ലെന്ന' ഉറച്ച കമ്യൂണിസ്റ്റുകാരന്റെ
സഹധര്‍മിണിയുടെ വാക്കുകളായിരുന്നു.
പാര്‍ട്ടിക്കുവേണ്ടി ജീവിച്ചവനാണ് ചന്ദ്രശേഖരന്.
പാര്‍ട്ടിക്കുവേണ്ടിത്തന്നെ മരിച്ചു. ആരുടെയും ഭീഷണിക്കു വഴങ്ങിയില്ല.
ഇതുകൊണ്ടൊന്നും ചന്ദ്രശേഖരന് ഉയര്‍ത്തിപ്പിടിച്ച പ്രസ്ഥാനം തകരില്ല.
കൃത്യമായ നിലപാടുകളുമായി അതു മുന്നോട്ടുപോകും. ഇങ്ങനെ പലതും
പ്രതീക്ഷിച്ചുതന്നെയാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്നും ഭാര്യ രമ
പറഞ്ഞു.
സി.പി.എം നേതാക്കള്‍ വീട്ടില്‍ എത്താത്തതിനെ കുറിച്ചും രമക്കു പറയാനുണ്ട്.