Image

ജീപ്പില്‍ നിന്ന്‌ വനപാതയില്‍ വീണ പിഞ്ചു കുഞ്ഞ്‌ ചെക്ക്‌ പോസ്റ്റില്‍ ഇഴഞ്ഞെത്തി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 09 September, 2019
 ജീപ്പില്‍ നിന്ന്‌ വനപാതയില്‍ വീണ പിഞ്ചു കുഞ്ഞ്‌ ചെക്ക്‌ പോസ്റ്റില്‍ ഇഴഞ്ഞെത്തി  അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന്‌ രാത്രി പുറത്തേക്ക്‌ വീണ ഒന്നര വയസുള്ള കുഞ്ഞ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ചെക്ക്‌ പോസ്റ്റിന്‌ സമീപത്ത്‌ ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ കുട്ടിക്ക്‌ പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്‌.


പഴനി യാത്ര കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങി വരികയായിരുന്നു ഇവര്‍. 


മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍വച്ച്‌ വളവുതിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍നിന്നും കുട്ടി തെറിച്ചുവീഴുകയായിരുന്നു. 

കുട്ടി വീണതറിയാതെ ജീപ്പ്‌ മുന്നോട്ടുപോവുകയും ചെയ്‌തു. ഈ സമയത്ത്‌ രാത്രി കാവല്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്ന വനംവകുപ്പ്‌ ജീവനക്കാര്‍ സിസി ടിവി കാമറയില്‍ എന്തോ ഒന്ന്‌ റോഡില്‍ ഇഴഞ്ഞുനടക്കുന്നത്‌ കണ്ടു. 

തുടര്‍ന്നാണ്‌ കുട്ടിയാണെന്ന്‌ വ്യക്തമായത്‌. ഉടന്‍ ഓടിയെത്തി കുട്ടിയെ എടുക്കുകയായിരുന്നു.

തലയ്‌ക്ക്‌ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനംവകുപ്പ്‌ ഓഫിസിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന്‌ വനംവകുപ്പ്‌ ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ആര്‍ ലക്ഷ്‌മിയെ വിവരമറിയിച്ചു. 

വാര്‍ഡന്റെ നിര്‍ദേശപ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പിന്നീട്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലിസിനെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. 

ഇതിനിടയില്‍ 12.30 ഓടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി വാഹനത്തില്‍നിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുഞ്ഞില്ലെന്ന്‌ തിരിച്ചറിയുന്നത്‌.

ജീപ്പിലും പരിസരങ്ങളിലും അന്വേഷിച്ചിട്ട്‌ കാണാത്തതിനെ തുടര്‍ന്ന്‌ വെള്ളത്തൂവല്‍ പോലിസ്‌ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. വെള്ളത്തൂവല്‍ സ്‌റ്റേഷനില്‍നിന്നും മൂന്നാര്‍ പോലിസുമായി ബന്ധപ്പെട്ടപ്പോഴാണ്‌ കുഞ്ഞിനെ ലഭിച്ച വിവരമറിയുന്നത്‌. 

മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ്‌ സുരക്ഷിതമായുണ്ടെന്ന്‌ വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ പോലിസ്‌ ആവശ്യപ്പെടുകയായിരുന്നു. 

കമ്‌ബിളിക്കണ്ടത്തുനിന്ന്‌ യാത്രപുറപ്പെട്ട്‌ പുലര്‍ച്ചെ മൂന്നോടെ മൂന്നാറിലെത്തിയ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക്‌ കൈമാറുകയായിരുന്നു. വന്യജീവികളുടെ സജീവസാന്നിധ്യമുള്ള പ്രദേശമാണിതെന്നാണ്‌ വനംവകുപ്പ്‌ പറയുന്നത്‌.

\
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക