നേരമില്ലായ്മയ്ക്കു കാരണം തേടു
മ്പൊഴാരും നിരൂപിച്ചിരിയ്ക്കയില്ല,
കൂട്ടിക്കിഴിച്ചു കുറിയ്ക്കുന്നതത്ര
കടുപ്പമേറീടുന്നതാകുമെന്ന്.
ഉണ്ണാനുടുക്കാനുറങ്ങുവാനും
ഉണ്ണികള്‍ക്കൊപ്പമിരിയ്ക്കുവാനും,
ഉള്ളൊരു കൂട്ടുമായ് കൂടുവാനും
ഉള്ളിലുള്ളല്ലലൊഴിച്ചിടാനും,
വേണ്ടത്രനേരമുണ്ടായിരുന്നെങ്കിലും,
നാലാള്‍ക്കുമുന്‍പിലെക്കേമനാകാന്‍
നേരത്തിന്‍ദാരിദ്ര്യമോതിക്കളഞ്ഞൊരാ
നേരം മതിയാകുമായിരുന്നു.
കാര്യമില്ലാതെക്കളഞ്ഞ നേരത്തിന്റെ
കാല്‍ഭാഗമെങ്കിലും നേരെയെങ്കില്‍,
കാരണവന്മാര്‍ക്കു കാര്യംതിരക്കുവാ
നാരെങ്കിലും കാണുമായിരുന്നു.
ഓടുന്നജീവിത ശകടത്തിനുള്ളിലായ്
ഓടിയോടിത്തീര്‍ത്തമൂല്യ ജന്മം,
പാടേതളര്‍ന്ന നേരത്തുകാലത്തോടു
പരിഭവിച്ചിട്ടിനിയെന്തു നേട്ടം.