നവരത്‌നങ്ങളിലൊന്നാണ് മാണിക്യം എങ്കില്‍ പാലായുടെ മാണിക്യമായിരുന്നു വിശേഷണങ്ങള്‍ക്കതീതനായ കെ.എം മാണി. 54 കൊല്ലം മാണിസാര്‍ തന്റെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പാലാ മണ്ഡലത്തെ പരിപാലിച്ചത്. കെ.എം മാണിയല്ലാതെ ആരും പാലായെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടില്ല. പാലാ ശരിക്കും മാണിയുടെ പര്യായമായിരുന്നു. കെ കരുണാകരന് മാള എന്ന പോലെ. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം മാണി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും അദ്ദേഹത്തിനുതന്നെ. 2019 ഏപ്രില്‍ ഒന്‍പതിനാണ് ഈ നിയമസഭാ സാമ്രാട്ട് വിടചൊല്ലിയത്.
മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാല നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടക്കും. ഫലപ്രഖ്യാപം 27നാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഈ നടപടി ദുരുദ്ദേശപരമാണെന്ന് സി.പി.എം ആരോപിക്കുന്നു. അതേസമയം മാണിയില്ലാതെ പാലാ ഈ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. മാണിയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണിയും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായി മാണി നിശ്ചയിച്ച പി.ജെ ജോസഫും തമ്മില്‍ അധികാരസ്ഥാനം ഉറപ്പിക്കുന്നത് സംബന്ധിച്ച് ശീതസമരത്തിലാണ്. ഈ അവസരം മുതലാക്കി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഇടതുമുന്നണി.
ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം പിളര്‍പ്പിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എന്നതാണ് അവര്‍ക്കും യു.ഡി.എഫിനും നിര്‍ണായകമാകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പാശ്ചത്തലത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചും പാലാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിനിപ്പോള്‍ തലവാദനയായിരിക്കുകയാണ്. വര്‍ക്കിംങ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ കോടതിയില്‍ കേസ് നടക്കുന്നു. തര്‍ക്കത്തില്‍ നില്‍ക്കുന്ന രണ്ട് വിഭാഗങ്ങളെ എങ്ങനെ കൂട്ടിയോജിപ്പിക്കുമെന്നാണ് യു.ഡി.എഫിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ഇടതുമുന്നണിയില്‍ എന്‍.സി.പിയാണ് സാധാരണ പാലയില്‍ മല്‍സിരിക്കാറുള്ളത്. ഇത്തവണയും അവരുടെ മുന്‍ സഥാനാര്‍ത്ഥിയായ മാണി സി കാപ്പന് തന്നെ നറുക്കു വീഴാനാണ് സാധ്യത. മാണി സി. കാപ്പന് തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് എല്‍.ഡി.എഫിലെ ധാരണ. 4706 വോട്ടുകള്‍ക്കാണ് 2016ല്‍ കെ.എം മാണി മാണി സി കാപ്പനെ തോല്‍പ്പിച്ചത്. ഈ നേരിയ വ്യത്യാസം ഇപ്പോള്‍ മറികടക്കാനാവുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. എന്നാല്‍ കെ.എം മാണിയുടെ സഹതാപ തരംഗം എത്രത്തോളം വോട്ടാക്കിമാറ്റാനാവുമെന്ന് ജോസഫ്-ജോസ് കെ മാണി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രവചിക്കുക പ്രയാസം.
പാലാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നതിനെച്ചെല്ലി ചര്‍ച്ചകളും ഊഹാപോഹങ്ങളും ചൂടുപിടിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയായി യു.ഡി.എഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്നാണ് ജോസഫ് പറഞ്ഞത്. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണിയെ പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ ജോസ് കെ മാണി വിഭാഗം ചെയര്‍മാന്‍ പാര്‍ട്ടിക്കു ബാധ്യതയാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുവച്ചതിലൂടെ എല്ലാ കാര്യങ്ങളും അംഗീകരിക്കാനാകില്ലെന്ന് ജോസഫ് പറയാതെ പറയുന്നുണ്ട്. പാലായിലെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി യു.ഡി.എഫ് ഒരുങ്ങുമ്പോഴാണ് ജോസ് കെ മാണി വിഭാഗത്തിലെ 21 നേതാക്കളെ ജോസഫ് വിഭാഗം പുറത്താക്കിയത്. എന്നാല്‍ കെ.എം മാണി 54 വര്‍ഷം വിജയിച്ചു നിന്ന പാലായിലെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കാനുള്ള ചുമതല ജോസഫ് ഗ്രൂപ്പിന് വിട്ടു നല്‍കില്ലെന്നാണ് ജോസ് കെ മാണി വിഭാഗം കടുപ്പിക്കുന്നത്.
പാലായിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നിഷ സജീവമാണ്. കെ.എം മാണി മന്ത്രിയായിരുന്നപ്പോഴും പാലായിലെ വികസന കാര്യങ്ങളിലടക്കം നിര്‍ണ്ണായക സാന്നിദ്ധ്യമായി നിഷ ജോസ് കെ മാണി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്തേക്ക് താനില്ലെന്ന് നിഷ ജോസ് കെ മാണി നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മനംമാറ്റമുണ്ടാവുമെന്നാണ് പാലായില്‍ നിന്നുള്ള വിശേഷം. അതേസമയം പ്രൊഫ. ഇ.ജെ ആഗസ്തിയുടെ പേരും ചര്‍ച്ചകളിലുണ്ട്. കെ.എം മാണിയെ അഞ്ച് പതിറ്റാണ്ടിലേറെ വിജയിപ്പിച്ച പാലായില്‍ മകന്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് പക്ഷേ പി.ജെ ജോസഫ് അംഗീകരിച്ചെന്ന് വരില്ല. ജോസഫ് വിഭാഗം ഇടഞ്ഞു നില്‍ക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ എല്ലാവരേയും രമ്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
പാലാ മുനിസിപ്പാലിറ്റി കൂടാതെ, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേര്‍ന്നതാണ് പാലാ നിയമസഭാമണ്ഡലം. 1965ല്‍ 9585 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.എം മാണിയുടെ പതിമൂന്നാമത്തെ തെരഞ്ഞെടുപ്പ് വിജയമായിരുന്നു 2016ലേത്. 1996ല്‍ സി.കെ ജീവനെതിരെ 23,790 വോട്ടുകഭൂരിപക്ഷമായിരുന്നു മാണിയുടെ ഏറ്റവും വലിയ വിജയം. 1970 ല്‍ 364 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിത് ഏറ്റവും ചെറിയ വിജയവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാര്‍ കോഴക്കേസിന്റെ നിഴലിലായിരുന്നു അദ്ദേഹം. 2015 നവംബര്‍ 10ന് ബാര്‍ കോഴ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന മാണി രാജി വച്ചു.
സ്വന്തം സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസിനാണ് തലവേദന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വലിയ മേല്‍ക്കൈ പ്രത്യേക സാഹചര്യത്തില്‍ ലഭിച്ചതല്ലെന്ന് പൊതുസമൂഹത്തെയും പാര്‍ട്ടിയെ തന്നെയും ബോധ്യപ്പെടുത്താന്‍ പാലായില്‍ വലിയ വിജയം അനിവാര്യമാണ്. ദേശീയ തലത്തില്‍ ഒരു ബദല്‍ പോലുമല്ലാതെ തകര്‍ന്നുകിടക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ശക്തി സ്ഥായിയാണെന്ന് ബോധ്യപ്പെടാനും പാല വേണം. മാണിയുള്ളപ്പോള്‍ പാലാ ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ നല്ല മല്‍സരം കാഴ്ചവെച്ചത് എല്‍.ഡി.എഫിന് പ്രതീക്ഷയേകുന്നു. ഇതിനിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ എല്‍.ഡി.എഫിന് ഒരിടത്ത് മാത്രമേ വിജയിക്കാനായുള്ളൂവെന്നതാണ് അവരെ അലട്ടുന്നത്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ അനുരണങ്ങള്‍ കേരളത്തിലും ഉണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. കഴിഞ്ഞ തവണ പാലായില്‍ 24,821 വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടിയത്. ഇത്തവണ അത് വലിയ രീതിയില്‍ വര്‍ധിപ്പിക്കാനും കേരളത്തിലെ ഏത് മണ്ഡലത്തിലും ത്രികോണ മത്സരം നടത്താന്‍ ശേഷിയുള്ള പാര്‍ട്ടിയാണ് തങ്ങളെന്ന് തെളിയിക്കേണ്ട ബാധ്യതയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.