കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മുന്നണി വീതംവയ്പ്പിൽ പാലാ മണ്ഡലം എൻസിപിക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ വലിയ മത്സരമാണ് കെഎം മാണിക്കെതിരെ കാഴ്ച വച്ചത്. സ്ഥാനാര്‍ത്ഥി കെഎം മാണി ആയിരുന്നിട്ടും ശ്രദ്ധേയമായ മത്സരം ആണ് കഴിഞ്ഞ തവണ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ കാഴ്ച വച്ചതെന്ന വിലയിരുത്തൽ ഇടതുമുന്നണിക്കുണ്ട്. എൻസിപിക്കകത്ത് മറ്റ് ആശയക്കുഴപ്പങ്ങളോ അട്ടിമറികളോ നടന്നില്ലെങ്കിൽ മാണി സി കാപ്പൻ തന്നെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് ആദ്യ സൂചന.
എൻസിപി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാൽ അത് ഇടത് മുന്നണി യോഗത്തിൽ അവതരിപ്പിച്ച് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നതാണ് കീഴ്വഴക്കം. ബുധനാഴ്ചയാണ് ഇടത് മുന്നണിയോഗം ചേരുന്നത്. നേരത്തെ എൻസിപി മത്സരിച്ച സീറ്റാണെന്നും ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് ഇടതുമുന്നണി തീരുമാനിക്കും എന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പാലായിൽ ശുഭ പ്രതീക്ഷയാണ് എൽഡിഎഫിന് ഉള്ളതെന്നും കോടിയേരി പറഞ്ഞു.