Image

ഡെറ്റോള്‍ സോപ്പിട്ടു കഴുകി കളഞ്ഞാല്‍ തീരുന്ന കറ..

Kala Mohan/FB Published on 23 August, 2019
ഡെറ്റോള്‍ സോപ്പിട്ടു കഴുകി കളഞ്ഞാല്‍ തീരുന്ന കറ..

എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ബന്ധം..
വീട്ടില് അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യം ഞാന്‍ ഏറെ ഉപയോഗിച്ചു.
ഒന്‍പതാം ക്ലാസ്സിലെ അവധി കാലത്ത് എന്റെ കന്യകാത്വം നഷ്ടമായി..
അച്ഛന്റെ പെങ്ങളുടെ മകനായിരുന്നു എന്റെ കാമുകന്‍..

അവരങ്ങള്‍ ഏറെ ഇടപെടാന്‍.. ഞങ്ങള്‍ അതു ഉപയോഗിക്കുകയും ചെയ്തു...
പ്രണയം കടലോളം, വാനോളം വ്യാപിച്ചു മനസ്സിന്റെ അറകളില്‍ നിറഞ്ഞു തുളുമ്പിയ നാളുകള്‍..

അച്ഛനും കൊച്ചച്ചന്മാര്‍ക്കും ഒരേയൊരു പെങ്ങളായിരുന്നു ചേട്ടന്റെ അമ്മ..
അവര്‍ നടത്തികൊണ്ടിരുന്ന ബിസിനസ്സില്‍ ഇടിവുണ്ടായപ്പോള്‍ അമ്മാവന്‍ മാനസികമായ സംഘര്ഷത്തിലായി..
മൂത്ത ആങ്ങളയായ അച്ഛന്‍ ആ കുടുംബത്തെ വീട്ടിലേക്ക് കൊണ്ട് വന്നു...

ചേട്ടനും എനിക്കും അതു കൂടുതല്‍ സൗകര്യം ഒരുക്കി..
ഞങ്ങള്‍ ഒന്നിച്ചുള്ള ജീവിതം.
എന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ ആഗ്രഹം അതായിരുന്നു..
ഞാന്‍ നന്നായി പഠിക്കുമായിരുന്നു..
കണക്കു മാത്രം കുറച്ചു പാട്..
അമ്മാവന്‍ ആയിരുന്നു എനിക്ക് ട്യൂഷന്‍ തന്നിരുന്നത്..

വീട്ടില്‍ താമസമയത്തില്‍ അങ്ങേരുടെ നോട്ടം, ഭാവം ഒക്കെ എനിക്ക് വല്ലാതെ തോന്നി..
ആരോടും പറയാനും വയ്യ..
അച്ഛന്‍ ബഹുമാനം കൊണ്ട് ഇരിക്കില്ല, അമ്മാവന്റെ മുന്നില്‍..
കുടുംബത്തില്‍ എല്ലാവര്‍ക്കും അങ്ങേരു അത്രയും മാന്യനാണ്..

പക്ഷെ, എന്റെ അനുഭവം മറ്റൊന്നായിരുന്നു..
നോട്ടം, പിന്നെ തട്ടലും മുട്ടലും ആയി..
ഒരുദിവസം എന്നെ കടന്നു പിടിച്ചു..
മാറിടത്തില്‍ പിടിച്ച അയാളെ തട്ടിമാറ്റി ഞാന്‍ ഓടി..

മരിച്ചു പോയെങ്കില്‍ എന്ന് കൊതിച്ച നിമിഷങ്ങള്‍..
മഹാവ്യാധി പിടിപെട്ടത് പോലെ ഞാന്‍ തളര്‍ന്നു പോയി..
നാളെ എന്റെ ഭാര്തതാവിന്റെ അച്ഛന്‍ ആകേണ്ട ആള് കൂടി ആണ്..
ചേട്ടനെ വിട്ടു മറ്റൊരു ജീവിതം ചിന്തിക്കാന്‍ പോലും കഴിയാത്ത ഞാന്‍..

സ്വപ്നങ്ങള്‍ കരിഞ്ഞു തുടങ്ങുന്നു എന്ന് ഞാന്‍ അറിയുക ആണ്.. അസഹ്യമായ വേദന ആരോടാണ് പങ്കു വെയ്ക്കുക?
പാവം എന്റെ അമ്മയോടോ?
സ്വന്തം അച്ഛന് വേണ്ടി ജീവനകളയുന്ന എന്റെ കാമുകനോടോ?
പെങ്ങളുടെ ഭാര്തതാവിനു കുടുംബത്തിലെ കാരണവരുടെ സ്ഥാനം നല്‍കുന്ന എന്റെ അച്ഛനോടോ?

എന്റെ ഉള്ളിലെ ആത്മീയ സംഘര്ഷങ്ങളും പിരിമുറുക്കങ്ങളും കൂടി..
എന്നിരുന്നാലും
പത്താം ക്ലാസ്സില്‍ എനിക്കു നല്ല മാര്‍ക്കുണ്ടായിരുന്നു..
സാമ്പത്തിക പ്രശ്‌നം മാറി, അമ്മാവനും കുടുംബവും സ്വന്തം വീട്ടില്‍ പോയി..

അതു വരെ സത്യത്തില്‍ എനിക്ക് ജീവനുണ്ടായിരുന്നില്ല..
ചേട്ടന്‍ എന്നിലെ മാറ്റങ്ങള്‍ കണ്ടെത്തി..
കാരണം ചോദിച്ചു..
പറയാന്‍ എനിക്ക് ശക്തി ഉണ്ടായില്ല..

കോളേജില്‍ എത്തിയ ശേഷം ഉറ്റ കൂട്ടുകാരിയോട് ഞാന്‍ ഇത് പങ്കു വെച്ചു..
അവള്‍ തന്ന പിന്തുണയില്‍ ഞാന്‍ ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു..

ഒന്നും മിണ്ടിയില്ല..
കേട്ടിരുന്നു.. തലകുനിച്ചു ഇരിക്കുന്ന ആ ശരീരത്തില്‍
ദുര്‍ബലമായ ഒരു ശ്വാസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നെനിക്കു തോന്നി

നമുക്കിനി പിരിയാം.. ഒരു അപേക്ഷ..ഇതാരോടും പറയരുത്..
നമ്മളില്‍ ഇത് ഒതുങ്ങണം..
അത്രയും മാത്രം പറഞ്ഞു...

എന്നില്‍ ഒരു മാന്ദ്യമോ മരവിപ്പോ ഗ്രസിച്ചത് പോലെ..
ഞാന്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു..
അപമാനിക്കപെട്ടിരിക്കുന്നു...
അഭിമാനത്തിന്റ അടിത്തട്ടിനെപ്പോലും വെട്ടി മുറിവേല്‍പ്പിക്കുന്ന ഒന്നാണ് ഞാന്‍ നേരിട്ട അനുഭവം..
നിര്‍വീര്യമായി പോകുന്നല്ലോ..
ദേഹത്തില്‍ പാതി തണുത്ത പോലെ..
തോല്‍ക്കാന്‍ മനസ്സില്ല..
ഞാന്‍ പിന്നെ പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചു..ഡിഗ്രി യ്ക്കും നല്ല മാര്‍ക്ക് ഉണ്ടായിരുന്നു..

ഇപ്പൊ, ചേട്ടന്റെ വിവാഹം ഉറപ്പിച്ചു..
ഞങ്ങളെ തമ്മില്‍ കെട്ടിച്ചൂടെ എന്ന് കുടുംബത്തില്‍ പലരും ചോദിച്ചപ്പോള്‍,
ആങ്ങള ആയിട്ടേ കണ്ടിട്ടുള്ളു എന്ന് ഞാനും,
പെങ്ങളാണ് എന്ന് ചേട്ടനും പറഞ്ഞു ഒഴിഞ്ഞു..

അവള്‍ പറഞ്ഞു തീരും വരെ കൗണ്‍സിലര്‍ ആയ ഞാന്‍ ഒന്നും മിണ്ടിയില്ല..
ഒന്ന് ചോദിച്ചോട്ടെ ചേച്ചി?
ആദ്യമായി ശരീരം പങ്കു വെച്ച പുരുഷനെ പെണ്ണിന് മറക്കാന്‍ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്..
തിരിച്ചു ആണിനും അതു ബാധകമല്ലേ?

ആദ്യമായി ശരീരം പങ്കു വെച്ചവന്‍ അതു അര്‍ഹിക്കുന്നവന്‍ അല്ല എങ്കില്‍ പിന്നെ ഓര്‍ക്കുന്നത് എന്തിനാ.?
ഞാന്‍ ചിരിച്ചു..
ഒന്ന് മുക്കി മുള്ളി മൂത്രമൊഴിച്ചു, ഡെറ്റോള്‍ സോപ്പിട്ടു കഴുകി കളഞ്ഞാല്‍ തീരുന്ന കറ..
മാധവിക്കുട്ടിയെ നീ വായിച്ചിട്ടില്ലേ?
ഇത്തരം അവസരങ്ങളില്‍ അതു ഓര്‍ത്തോളൂ.. .

നിമിഷങ്ങളോളം നീണ്ട നിശ്ശബ്ദതയ്ക്കു ഒടുവില്‍,
അവള്‍ മൊബൈലില്‍ കാമുകന്‍ ആയിരുന്നവന്റെ പടം കാണിച്ചു..
ഒന്നല്ല, ഒരുപാട്..

ഇതൊക്കെ എന്തിനാ ഇങ്ങനെ സൂക്ഷിക്കുന്നത്?
ആ ഹൃദയവ്യഥയുടെ ആഴം എനിക്കു ഊഹിക്കാന്‍ പറ്റിയില്ല എങ്കില്‍ മറ്റാര്‍ക്കാണ് പറ്റുക..
എങ്കിലും ചോദിച്ചു..

ആ പുരുഷന്‍... തല്‍ക്കാലത്തേക്ക് എങ്കിലും അവനെ മറക്കാനോ വെറുക്കാനോ അവള്‍ക്കു ആകില്ല..

തങ്ങളുടേതല്ലാത്ത കാര്യങ്ങള്‍ കൊണ്ട് മുറിവേറ്റവര്‍... പിരിയേണ്ടി വന്നവര്‍...

പ്രണയം എന്ന പരമയായ സത്യം, അതു മറ്റെന്തോ ആണെന്ന് ചില നേരങ്ങളില്‍ തോന്നിയാലും,
സ്‌നേഹിക്കാതിരിക്കാന്‍ വയ്യല്ലോ..

പൊന്ന് പോലെ കാത്തതാണ്..
കണ്ണ് പോലെ നോക്കിയതാണ്..
അതിരുകള്‍ ഇല്ലാത്ത വാത്സല്യമാണ്, പ്രണയത്തിന്റെ, രതിയുടെ അങ്ങേയറ്റത്,
ഒരു സ്ത്രീ യ്ക്ക് പുരുഷന് കൊടുക്കാന്‍ കഴിയുന്ന വലിയ സമ്മാനം..
തിരിച്ചും, ന്റെ പെണ്ണാണ് നീ എന്ന
അഹന്തയോടെ കൊടുക്കുന്ന കൊച്ചു ചുംബനങ്ങളും, സ്വകാര്യ ഇഷ്ടങ്ങളും..

വേണമെങ്കില്‍ നിനക്ക്,
ഓര്‍മ്മയുള്ള കാലം വരെ മറക്കാതിരിക്കാം..
ഇനിയൊരു ജന്മം ഉണ്ടേല്‍, കാത്തിരിക്കാം.. !
ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു..
വേണ്ട...
ഒന്ന് എല്ലാം തുറന്നു പറഞ്ഞപ്പോള്‍ ഒരു ആശ്വാസം ഉണ്ട്..
എനിക്ക് ഇത്രയുമേ വേണ്ടു...
എന്തോ,കൗണ്‍സിലര്‍ ആയ എന്റെ ഉള്ളില്‍ വല്ലാത്ത ഒരു സന്തോഷം അലയടിച്ചു.. അവള്‍ ജയിച്ചു,
ഞാനും.. !?
അല്ല,
അവളെന്നെ ജയിപ്പിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക