Image

കാശ്മീരിലെ തീരുമാനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു: പ്രധാനമന്ത്രി

Published on 14 August, 2019
കാശ്മീരിലെ തീരുമാനങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സര്‍ക്കാര്‍ തീരുമാനങ്ങളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ പിന്തുണച്ചു. കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് ഇപ്പോള്‍ പൊട്ടിച്ചെറിഞ്ഞിരിക്കുന്നതെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു ഇതുവരെ കശ്മീര്‍ ഭരിച്ചവരുടെ ചിന്താഗതി. യുവാക്കള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. 370ാം അനുച്ഛേദം റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോദി പറഞ്ഞു.

കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടികളെ എതിര്‍ത്തവരെ നോക്കൂ പതിവ് തല്‍പരകക്ഷികള്‍, രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ആഗ്രഹിക്കുന്നവര്‍, ഭീകരവാദത്തിന് പിന്തുണ നല്‍കുന്നവര്‍, പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവരാണവര്‍. സര്‍ക്കാര്‍ ജമ്മു കശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി വ്യക്തമാക്കി.

ജനങ്ങളെ കെട്ടിയിട്ടിരുന്ന ചങ്ങലയായിരുന്നു 370ാം അനുച്ഛേദം. ഇപ്പോള്‍ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ഇനി ജമ്മു കശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും അനുസരിച്ച് അവിടെ വികസനങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവും.

ഈ സര്‍ക്കാരിന് 75 ദിവസംകൊണ്ട് ഉണ്ടാക്കാനായ നേട്ടങ്ങള്‍ ശരിയായ ലക്ഷ്യത്തിന്റെയും വ്യക്തമായ നയങ്ങളുടെയും ഫലമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് പണിത അടിത്തറയില്‍നിന്നാണ് ഈ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചത്. വെറും 75 ദിവസംകൊണ്ട് സര്‍ക്കാരിന് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിച്ചു കുട്ടികളുടെ സുരക്ഷ മുതല്‍ ചന്ദ്രയാന്‍2 വരെ, അഴിമതിക്കെതിരായ നടപടികള്‍ മുതല്‍ മുത്തലാഖ് നിരോധനം വരെ, കശ്മീര്‍ മുതല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വരെ. ശക്തമായ ജനപിന്തുണയുള്ള സുസ്ഥിരമായ ഒരു സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവുമെന്നാണ് നാം കാണിച്ചിരിക്കുന്നത്.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് സാധിക്കും. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികളുടെ പഠനഭാരവും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചിലവും കുറയ്ക്കാനും കഴിവുറ്റ കൂടുതല്‍ പേരെ ഈ മേഖയിലേയ്ക്ക് ആകര്‍ഷിക്കാനും ഇത് വഴിയൊരുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക