ബെംഗളൂരു: വെള്ളപ്പൊക്കത്തില്‍ വിനോദസഞ്ചാര കേന്ദ്രമായ വിരുപാപുര ദ്വീപില്‍ കുടുങ്ങിക്കിടന്ന 500 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഹംപിക്ക് സമീപത്തെ ദ്വീപിലാണ് ഇവര്‍ കുടുങ്ങിക്കിടന്നത്.
സംഭവത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് അവഗണിച്ച ദ്വീപിലെ ഹോട്ടല്‍- റിസോര്‍ട്ട് ഉമകള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
വിനോദസഞ്ചാരികളുടെ ജീവന്‍ അപകടത്തിലാക്കിയ ഹോട്ടല്‍- റിസോര്‍ട്ട്- ഗസ്റ്റ് ഹൗസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോപ്പാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സുനില്‍കുമാര്‍ വ്യക്തമാക്കി
ഇവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനക്കായി ചെലവഴിച്ച തുക കുറ്റക്കാരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കണക്കുകള്‍ പ്രകാരം ഒരു പ്ലറ്റൂണ്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് ഒരു ദിവസത്തിന് 40000 രൂപയാണ് ഈടാക്കുക.
മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം കര്‍ണാടകത്തില്‍ ഇതിനകം 54 പേരാണ് മരിച്ചത്.
ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും ഹോട്ടല്‍ ഉടമകള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. നാലോ അഞ്ചോ വിദേശികള്‍ ഉള്‍പ്പെടെ 200 ഓളം വിനോദസഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഹോട്ടലുകള്‍ അറിയിച്ചത്.
എന്നാല്‍ 450ഓളം പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്. ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ ദ്വീപ് പൂര്‍ണമായി അധികൃതര്‍ ഒഴിപ്പിക്കുകയായിരുന്നു. നിലവില്‍ 16 അംഗീകൃത ഹോട്ടലുകളാണ് ദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. ചിലത് അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ്.
എന്നാല്‍ നഷ്ടം നേരിടേണ്ടിവരുമെന്ന് ഭയന്ന് ഹോട്ടലുകള്‍ ജില്ലാ ഭരണകൂടത്തിന്റെ വെള്ളപ്പൊക്ക മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍ 27 വിദേശികള്‍ ഉള്‍പ്പെടെ 544 വിനോദസഞ്ചാരികളാണ് ദ്വീപില്‍ ഉണ്ടായിരുന്നത്.
തുംഗഭദ്ര നദി കോപ്പാല്‍ ജില്ലയിലേക്ക് കടന്നതോടെയാണ് ദ്വീപില്‍ വെള്ളപ്പൊക്കമുണ്ടായത്. ബെംഗളുരു നഗരത്തില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.