സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായര്‍ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തില്‍ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല.
അതേസമയം, മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലര്‍ട്ടില്ല. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരളത്തിന് മുകളിലെ കനത്ത മേഘാവരണം നീങ്ങി. ഒറ്റപ്പെട്ട കനത്തമഴയ്ക്കും പരക്കെ ചെറിയ മഴയ്ക്കും സാധ്യതയുണ്ടെങ്കിലും അന്തരീക്ഷം കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തെളിയുമെന്നാണു പ്രതീക്ഷ. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ സഹായകരമാകും
കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേര്‍ കഴിയുന്നു. 75,636 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ്– 317. തൃശൂര്‍ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,395 പേര്‍ ക്യാംപുകളില്‍ കഴിയുന്നു. കേരളത്തിലാകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു.
പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.