കോഴിക്കോട്/മലപ്പുറം/വയനാട്: കാസര്‍കോട് മുതല്‍ പത്തനംതിട്ട ജില്ലവരെ തീവ്രമായ മഴയ്ക്കാണ് കേരളം സാക്ഷിയായത്. കുറഞ്ഞ സമയത്തിനുള്ളില്‍ അധികമായി മഴ പെയ്തതിനെ തുടര്‍ന്ന് മലപ്പുറത്തും വയനാട്ടിലും ഉരുള്‍ പൊട്ടല്‍ തുടര്‍ക്കഥയായി. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പേമാരിയില്‍ തകര്‍ന്നത് നൂറിലധികം വീടുകള്‍. 35 ജീവനുകളാണ് രണ്ട് ദിവസം കൊണ്ട് പൊലിഞ്ഞത്. 38 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. കവളപ്പാറയ്ക്ക് പുറമെ കോട്ടക്കുന്നിലും, വഴിക്കടവിലും കോഴിക്കോട് കക്കയത്തും ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ നിരവധി തവണ ഉരുള്‍ പൊട്ടി.
സംസ്ഥാനത്ത് ഇന്ന് 64013 പേരാണ് വിവിധ ജില്ലകളിലായി തയ്യാറാക്കിയ 738 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. ചാലക്കുടിയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് താഴുന്നുണ്ട്. അതിനാല്‍ ചാലക്കുടിയില്‍ ജലനിരപ്പ് .ഉയരാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട നൂറ്റാണ്ടിലെ വലിയ പ്രളയത്തിന്റെ വാര്‍ഷികത്തില്‍ തന്നെ സമാനമായ ദുരന്തത്തെ നേരിടുകയാണ് കേരളം.