സംസ്ഥാനത്തു കനത്ത മഴ തുടരുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം രാത്രി 12 വരെ താല്‍ക്കാലികമായി അടച്ചു. റാംപ് ഏരിയയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണു നടപടി. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 40 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്‌റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂര്‍ണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്‌റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ദുരന്തസമയത്ത് എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശക്തമായ വെള്ളത്തില്‍പ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നു കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മഴദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
സൈനിക എന്‍ജിനീയറിങ് ഫോഴ്‌സിന്റെ സഹായവും ആവശ്യപ്പെട്ടു. വയനാട് മുട്ടില്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദമ്പതിള്! മരിച്ചു. പഴശ്ശി ആദിവാസി കോളനിയിലെ മഹേഷ്, ഭാര്യ പ്രീതി എന്നിവരാണു മരിച്ചത്. നാലരയോടെയാണു മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടി വീടിനു മുകളിലേക്കു മണ്ണും കല്ലും വന്നുവീഴുകയായിരുന്നു. വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തില്‍ രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ ഹെവി വെഹിക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. സൈലന്റ് വാലി ദേശിയേ!ാദ്യാനത്തില്‍ സന്ദര്‍ശനം നിരേ!ാധിച്ചു. സഞ്ചാരികള്‍ക്കുള്ള ബുക്കിങും നിര്‍ത്തിവച്ചു.