ന്യു യോര്‍ക്ക്: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി അസാധുവാക്കിയതിനെ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ അപലപിച്ചു.
സംസ്ഥാനത്തെ വിഭജിക്കാനും കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്താനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയും ഐഎഎംസി അപലപിച്ചു.
സംസ്ഥാനത്തെ ജനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു. ഒപ്പം സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സാമാന്യ തത്വങ്ങളും കാറ്റില്‍ പറത്തി
മോദി ഭരണകൂടം ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ തിരക്കിട്ടു പാസാക്കി. 1954 മുതല്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളാണ് ഇല്ലാതായിരിക്കുന്നത്.
അവസാന നിമിഷം വരെ മോദി സര്‍ക്കാര്‍ ഇക്കാര്യം പാര്‍ലമെന്റില്‍ നിന്നു മറച്ചു വച്ചു. കമ്മിറ്റികളിലും മറ്റും ചര്‍ച്ച ചെയ്ത് ഭരഘടനാപരവും നിയമപരവുമായ സാധുത പരിശോധിക്കാനും വിസമ്മതിച്ചു.
സംസ്ഥാനത്തെ ജനങ്ങളുടെ സജീവ പങ്കാളിത്തവും അവരുമായി കൂടിയാലോചനയും ഇല്ലാതെ സംസ്ഥാനത്ത് ശാശ്വത സമാധാനം ഉണ്ടാവില്ലെന്നാണ് ഐ.എ.എം.സിയുടെ പണ്ടേയുള്ള നിലപാട്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി കേന്ദ്ര സര്‍ക്കറുകള്‍ സ്വന്തം തീരുമനങ്ങള്‍ അടിച്ചേല്പ്പിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. അത്തരം ശ്രമങ്ങളെല്ലാം സമാധാനം കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനു മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് കനത്ത അടിച്ചമര്‍ത്തല്‍ അഴിച്ചുവിട്ടു. മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ലക്ഷക്കണക്കിന് സൈനികരെ കൂടാതെ പതിനായിരക്കണക്കിന് സൈനികരെ അങ്ങോട്ടു പുതുതായി അയച്ചു. ലോകത്തെ ഏറ്റവും വലിയ സൈനിക സാന്നിധ്യമുള്ള മേഖലയായി കാശ്മീര്‍. രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളെ ഭരണകൂടം അറസ്റ്റ് ചെയ്യുകയും ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപരോധിക്കുകയും സമാധാനപരമായി ഒത്തു കൂടുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നടപടി സ്വേച്ഛാധിപത്യത്തിന്റെതാണ്, ജനാധിപത്യത്തിന്റേതല്ല. മുതിര്‍ന്ന അഭിഭാഷകന്‍ എ.ജി. നൂറാണി വിശേഷിപ്പിച്ചത് സര്‍ക്കാര്‍ നടപടിതീര്‍ത്തും ഭരണഘടനാ വിരുദ്ധവും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ളതും എന്നാണ്.
അന്താരാഷ്ട്ര തലത്തിലും ഈ നടപടി ഇന്ത്യയെ അപകീത്തിപ്പെടുത്തി. ഇത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും മനുഷ്യാവകാശ ലംഘന സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. സംസ്ഥാനത്തും ഇന്ത്യയിലും നിയമവാഴ്ചയ്ക്കും മനുഷ്യാവകാശത്തിനും ഇത് തിരിച്ചടിയാണെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജൂറിസ്റ്റ്‌സും പറഞ്ഞു.
രാജ്യത്തെ 180 മില്യന്‍ ജനങ്ങളുടെ ആശങ്കക്കു സാധുത നല്‍കുന്നതാണ് ഈ നടപടി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ഹിന്ദു സൂപ്രമസിസ്റ്റുകളുടെ ലക്ഷ്യത്തിനു മോദിയുടെ വലതുപക്ഷ ഭരണകൂടം മുസ്ലിംകളെ ഇരകളാക്കുന്നു എന്നവര്‍ ഭയപ്പെടുന്നു.
അടുത്തയിടക്കു പാസാക്കിയ തീവ്രവാദ വിരുദ്ധ നിയമവും (യു.എ.പി.എ) മുസ്ലിംകള്‍ക്കെതിരെ ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. കുറ്റക്രുത്യം നടക്കുന്നതിനു മുന്‍പ് തന്നെ ആരെയും അറസ്റ്റ് ചെയ്ത് വിചാരന കൂടതെ തടങ്കലില്‍ വയ്ക്കാനും വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും അനിവദിക്കുന്നതാണ് ഈ നിയമം.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നും മുസ്ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ രണ്ടാം തരം പൗരന്മാരാക്കണമെന്നുമുള്ളത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നയമാണ്. യുഎപിഎ ഭേദഗതിക്ക് തൊട്ടുപിന്നാലെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനവും സൂചിപ്പിക്കുന്നത് ഹിന്ദു സൂപ്രമസിസ്റ്റുകളുടെ ഈ ലക്ഷ്യം മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുകയണെന്നാണ്.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളണമെന്നും 370-ാം ആര്‍ട്ടിക്കിളിന്റെ ഭരണഘടനാ വിരുദ്ധമായ അസാധുവാക്കലിനും അതിനോടൊപ്പമുള്ള വന്‍ അടിച്ചമര്‍ത്തലിനുംഎതിരെ അന്താരാഷ്ട്ര സമൂഹംരംഗത്തു വരണമെന്നുംകൗണ്‍സില്‍ അഭ്യര്‍ഥിച്ചു.