Image

കശ്മീരി സുന്ദരികളെ ഇനി ബിജെപിക്കാര്‍ക്ക് വിവാഹം കഴിക്കാമെന്നത് ആവേശമുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി യു.പി എംഎല്‍എ

Published on 07 August, 2019
കശ്മീരി സുന്ദരികളെ ഇനി ബിജെപിക്കാര്‍ക്ക് വിവാഹം കഴിക്കാമെന്നത് ആവേശമുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി യു.പി  എംഎല്‍എ

മുസഫര്‍നഗര്‍: അനുഛേദം 370ലെ ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. ഇനി കശ്മീരിലെ സുന്ദരികളെ വിവാഹം കഴിക്കാം എന്ന തിരിച്ചറിവ് ബി.ജെ.പി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നുണ്ടെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. 

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ എം.എല്‍.എയായ വിക്രം സൈനിയാണ് പരമാര്‍ശം നടത്തിയത്. ഈ പരാമര്‍ശം നടത്തുന്ന എം.എല്‍.എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതുമയി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പൊതുയോഗത്തിലാണ് എം.എല്‍.എ ഈ പരാമര്‍ശം നടത്തുന്നത്. ''അവിടെ പോയി വിവാഹം കഴിക്കാം എന്നതില്‍ അവിവാഹിതരായ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഇപ്പോള്‍ അതൊരു പ്രശ്‌നമല്ല, നേരത്തെ അവിടെ സ്ത്രീകള്‍ക്കെതിരെ ഒരുപാട് പീഡനങ്ങള്‍ നടന്നിരുന്നു.'' എം.എല്‍.എ പറഞ്ഞു.

കശ്മീരിലെ ഒരു യുവതിയെ യു.പിക്കാരനായ ഒരു യുവാവ് വിവാഹം കഴിച്ചാല്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യക്കും കശ്മീരിനും വ്യത്യസ്തമായ പൗരത്വമായിരുന്നു. മുസ്ലീം പ്രവര്‍ത്തകര്‍ ഇത് ആഘോഷിക്കണം, സുന്ദരിയായ കശ്മീരി യുവതിയെ വിവാഹം കഴിക്കാം. ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കണം. രാജ്യത്തിനാകെ സന്തോഷിക്കാനുള്ള വകയുണ്ടെന്നും ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തില്‍ എം.എല്‍എ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക