Image

ആ മനുഷ്യനെ എങ്ങനെയാണ് ചിലര്‍ മറന്നുപോകുന്നത്? (സന്ദീപ് ദാസ്)

Published on 07 August, 2019
ആ മനുഷ്യനെ എങ്ങനെയാണ് ചിലര്‍ മറന്നുപോകുന്നത്? (സന്ദീപ് ദാസ്)
ശ്രീറാം വെങ്കട്ടരാമന്‍ എന്ന ഐ എ എസ് ഓഫീസറെ സാമാന്യം നല്ല രീതിയില്‍ പിന്തുണയ്ക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ധാരാളം വായനക്കാരും ഫോളോവേഴ്‌സുമുള്ള ഒരു അഭിഭാഷകനാണ് അതെഴുതിയത്. എന്നെ ഞെട്ടിച്ചത് ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മയാണ്. മരിച്ചു കിടക്കുന്ന കെ.എം ബഷീര്‍ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി! ആ എഴുത്തിന് ധാരാളം ലൈക്കുകളും ലഭിച്ചിട്ടുണ്ട് !

ഉദ്യോഗസ്ഥരെ വിഗ്രഹങ്ങളാക്കി മാറ്റുന്ന സംസ്‌കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ ശ്രീറാമിന്റെ ഫാന്‍സില്‍ ഭൂരിഭാഗവും മൗനത്തിലാണ്. പക്ഷേ വരും ദിവസങ്ങളില്‍ അവര്‍ പതിയെ പുറത്തുവരും. തങ്ങളുടെ ആരാധ്യപുരുഷനെ പരോക്ഷമായിട്ടെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കും. സംശയമുള്ളവര്‍ കാത്തിരുന്ന് കണ്ടോളൂ.

ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍,സമൂഹം നിലകൊള്ളേണ്ടത് ഇരയോടൊപ്പമാണ്. പക്ഷേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വേട്ടക്കാരന് പിന്തുണ ലഭിക്കും. കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഒരു സെലിബ്രിറ്റി ആവുമ്പോഴാണ് അങ്ങനെ സംഭവിക്കാറുള്ളത്.

സല്‍മാന്‍ ഖാന്റെ കാര്യം ഓര്‍മ്മയില്ലേ? റോഡരികില്‍ ഉറങ്ങിക്കിടന്ന സാധുമനുഷ്യരുടെ ദേഹത്തിലൂടെ വണ്ടി കയറ്റിയിറക്കിയ കേസ്. പൊതുസ്ഥലത്ത് കിടന്നുറങ്ങാന്‍ ഇവറ്റകളോട് ആരാണ് പറഞ്ഞത്? എന്ന മട്ടിലാണ് സല്ലുവിന്റെ സഹപ്രവര്‍ത്തകര്‍ അന്ന് പ്രതികരിച്ചത് ! ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സല്‍മാനെ ഉപദ്രവിക്കരുതെന്ന വാദം വേറെയും !

ശ്രീറാമിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. ഒരു ഐ.എ.എസ് ഓഫീസര്‍ എന്ന നിലയിലുള്ള പ്രാഗല്ഭ്യമൊക്കെ ഈയവസരത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നത് അത്ര നിഷ്‌കളങ്കമൊന്നുമല്ല. അത് ബഷീര്‍ എന്ന മാദ്ധ്യമപ്രവര്‍ത്തകനോട് കാണിക്കുന്ന അനീതിയാണ്.

എത്ര നിര്‍ഭാഗ്യവാനാണ് ബഷീര്‍! അര്‍ദ്ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് റോഡിന്റെ അരികിലേക്ക് ഒതുക്കിനിര്‍ത്തി സംസാരിക്കുകയാണ് അദ്ദേഹം ചെയ്തത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. പക്ഷേ ഒരു പൗരന്‍ റോഡില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും ബഷീര്‍ കാണിച്ചിരുന്നു. അപ്പോഴാണ് ശ്രീറാമിന്റെ കാര്‍ വന്ന് ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത് !

ഇതിനു വിപരീതമാണ് ശ്രീറാം. ട്രാഫിക് ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുകയും സ്വന്തം ജീവിതത്തില്‍ അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീറാം എന്നത് വ്യക്തമാണ്. ശ്രീറാം മദ്യപിച്ചതും ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്തതും ഒന്നുമല്ല വിഷയം. മദ്യപിച്ച് വാഹനമോടിക്കുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. സ്വബോധമില്ലാതെ ഡ്രൈവ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍ അതിനെ വകവെയ്ക്കാതെ ഹൈസ്പീഡില്‍ വണ്ടിയോടിച്ചു എന്നാണ് സഹയാത്രികയുടെ മൊഴി. അതിന്റെ പേര് ധാര്‍ഷ്ട്യം എന്നാണ്.

സാധാരണ ഗതിയില്‍ നിങ്ങള്‍ ഇതിലാരുടെ കൂടെയാണ് നില്‍ക്കുക? അല്പമെങ്കിലും മനുഷ്യപ്പറ്റുള്ളവര്‍ക്ക് ബഷീറിനെ പിന്തുണയ്ക്കാനേ സാധിക്കൂ. ഒറ്റ ഇടി കൊണ്ട് തകര്‍ന്നുപോയത് ഒരു കുടുംബമാണ്. ബഷീറിന്റെ ഭാര്യയും രണ്ടു കുട്ടികളും അനാഥരായി. പിന്നെ എന്തിനാണ് ചിലരുടെ തൂലികയില്‍നിന്ന് അറസ്റ്റിലായ പ്രതിയ്ക്കുവേണ്ടി വാക്കുകള്‍ അടര്‍ന്നുവീഴുന്നത്? പൊലീസ് അനാസ്ഥ കാണിച്ചുവെന്നും പരാതിയുണ്ട്.

''എപ്പോഴും ചിരിക്കുന്ന മനുഷ്യന്‍'' എന്നാണ് ബഷീറിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയുന്നത്. അദ്ദേഹം സ്വന്തമായി ഒരു വീടുവെച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. എത്രയോ ലേഖനങ്ങള്‍ ഇനിയും എഴുതാന്‍ ബാക്കിയുണ്ടായിരുന്നു !

ബഷീറിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഒന്ന് സന്ദര്‍ശിച്ചുനോക്കൂ. അതില്‍ ആശകളും പ്രതീക്ഷകളും കാണാം. മതങ്ങള്‍ പലതുണ്ടെങ്കിലും മനുഷ്യന്‍ ഒന്നാണെന്ന് ചിന്തിക്കുന്ന വിശാലമനസ്‌കനെയും കാണാം....

ആ മനുഷ്യനെ എങ്ങനെയാണ് ചിലര്‍ മറന്നുപോകുന്നത്.....?
ആ മനുഷ്യനെ എങ്ങനെയാണ് ചിലര്‍ മറന്നുപോകുന്നത്? (സന്ദീപ് ദാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക