Image

തട്ടികൊണ്ടുപോയ മലയാളി മാത്യു കൊരട്ടിയാലിന്റെ മൃതദേഹം കണ്ടെത്തി

പി പി ചെറിയാന്‍ Published on 06 August, 2019
തട്ടികൊണ്ടുപോയ മലയാളി മാത്യു കൊരട്ടിയാലിന്റെ മൃതദേഹം കണ്ടെത്തി

ഫ്ളോറിഡ യുഎസില്‍ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. മാത്യു കൊരട്ടിയാല്‍ എന്ന അറുപത്തിയേഴുകാരന്‍ ആണു കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 6 ചൊവ്വാഴ്ച രാവിലെ 10 :30നു ആണു സംഭവം. ജൂലൈ മാസം ജയിലില്‍ നിന്നും വിട്ടയക്കപെട്ട ജെയ്‌സണ്‍ ഹനസന്‍ ജൂനിയറിനെ(36) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാള്‍ പല കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു .

ഹൈവേ 60 നു സമീപമുള്ള 'സെന്റര്‍ സ്റ്റേറ്റ് ബാങ്ക് 'കൊള്ളയടിച്ച ശേഷം പുറത്തിറങ്ങിയ പ്രതി, ബാങ്കിന്റെ പാര്‍ട്ടിക്കിങ് ലോട്ടില്‍ കാറിനുളളില്‍ ഇരിക്കുകയായിരുന്ന മാത്യു കൊരട്ടിയാലിനെ തോക്കു ചൂണ്ടി പാസ്സഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനവും തട്ടിയെടുത്തു രക്ഷപെടുകയായിരുന്നു .

തട്ടികൊണ്ടുപോയ മാത്യുവിനു (67) വേണ്ടിയുള്ള തിരച്ചില്‍ ഊര്ജിതമായി നടക്കുന്നതിനിടയില്‍ വൈകിട്ട് നാലു മണിയോടെ വാഷിങ്ടന്‍ റോഡിലുള്ള കവര്‍ച്ച ചെയ്ത ബാങ്കില്‍ നിന്നും അഞ്ചു മിനിറ്റു ദൂരെയുള്ള സേക്രട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പുറകില്‍ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തി.

വാഹനത്തിനകത്തു നിന്നല്ല മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരണം നടന്നത് എങ്ങനെയെന്നോ കമ്യൂണിറ്റി സെന്റററിനു പിറകില്‍ എങ്ങനെ എത്തിയെന്നോ അറിയില്ലെന്നും പൊലീസ് പറഞ്ഞു.

ഉച്ചയോടെ ഹൈവേയില്‍ പൊലീസ് പ്രതിയുടെ വാഹനം കണ്ടെത്തി പിന്തുടരുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ഒരു വശത്തേക്കു മറിഞ്ഞു .പരുക്കേല്‍ക്കാതെ വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ട പ്രതിയെ പൊലീസ് പിന്നീട് ഓടിച്ചിട്ടു പിടികൂടി

സേക്രട് ഹാര്‍ട് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് അംഗമാണ് മരണമടഞ്ഞ മാത്യു. ഇവിടെ സ്വന്തമായി ഒരു കണ്‍വീനിയന്റ് സ്റ്റോറും അദ്ദേഹത്തിനുണ്ടായിരുന്നു .ഭാര്യ ലില്ലികുട്ടി തെക്കനാട്ട് കുടുംബാംഗമാണ് , മക്കള്‍ മെല്‍ബിന്‍ , മേല്‍സണ്‍ , മഞ്ജു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക