വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. 31 പേരുടെ മരണത്തിനിടയാക്കിയ എല്‍ പാസോ, ഒഹായോ വെടിവെപ്പുകളെത്തുടര്‍ന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം.
ഒരൊറ്റ ശബ്ദത്തില്‍, നമ്മുടെ രാഷ്ട്രം വര്‍ഗ്ഗീയതയെയും വൈറ്റ് സൂപ്രമസി വാദങ്ങളെയും അപലപിക്കണം. ഈ ദുഷിച്ച പ്രത്യയ ശാസ്ത്രങ്ങളെ പരാജയപ്പെടുത്തണം. വിദ്വേഷത്തിന് അമേരിക്കയില്‍ സ്ഥാനമില്ല.
ഈ വെടിവയ്പുകള്‍ക്കു പിന്നില്‍ 'മാനസിക പ്രശ്‌ന'മാണെന്നും അദ്ദേഹം പറഞ്ഞു. തോക്ക് അല്ല മാനസിക പ്രശ്‌നങ്ങളാണു കൂട്ടക്കൊലക്കു കാരണം. മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് തോക്ക് ലഭിക്കാതിരിക്കാന്‍ നിയമം വേണമെന്നും നിര്‍ദേശിച്ചു. കൂട്ടക്കൊല നടത്തുന്നവര്‍ക്ക് വധശിക്ഷ നല്കണം.
രണ്ടിടത്തും പെട്ടെന്നുതന്നെ പ്രതികരിച്ച പോലീസിനെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. പോലീസിന്റെ പെട്ടെന്നുള്ള ഇടപെടലാണ് മരണസംഖ്യ കുറച്ചത്. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും നിര്‍ത്താനാവണമെന്നും അദ്ദേഹം പറഞ്ഞു
വെടിവെപ്പുണ്ടായ ഉടന്‍ ടെക്‌സസിലെയും ഒഹായോവിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാറുമായും കോണ്‍ഗ്രസ് അംഗങ്ങളുമായും സംസാരിച്ചു.
കുടിയേറ്റക്കാരോടുള്ള വിരോധമാണ് ടെക്‌സസില്‍ 22 പേരെ കൊലപ്പെടുത്താന്‍ പാട്രിക്ക് ക്രൂസിയസ് എന്ന ഇരുപത്തൊന്നുകാരനെ പ്രേരിപ്പിച്ചതെന്ന റിപ്പോര്‍ട്ടിനോട് അദ്ദേഹം പ്രതികരിച്ചില്ല.
ആക്രമണത്തിനുമുമ്പ് ക്രൂസിയസ് ഓണ്‍ലൈനില്‍ മെകിസ്‌ക്കോയില്‍ നിന്നുള്ള കുടിയേറ്റത്തെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഹിസ്പാനിക്കുകള്‍ വന്ന് ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ പര്‍ട്ടിയുടെ ഭൂരിപക്ഷം ഇല്ലാതാകുമെന്നും മറ്റുമായിരുന്നു ഇയാളുടെ ഭീതി
ഒഹായോയിലെ ഡെയ്റ്റണില്‍ 10 പേര്‍ മരിച്ചതിനെപറ്റി പറഞ്ഞപ്പോള്‍ ഡെയ്റ്റന്‍ എന്നതിനു പകരം ടോലിഡോ എന്നു ട്രമ്പ് പറഞ്ഞത് വിമര്‍ശിക്കപ്പെടുകയും ചെയ്തു.
സര്‍ക്കാര്‍ ഏജന്‍സികളും സോഷ്യല്‍ മീഡിയയും തമ്മിലുള്ള കൂടുതല്‍ സഹകരണം, മാനസികാരോഗ്യ നിയമങ്ങളില്‍ മാറ്റങ്ങള്‍, അമേരിക്കന്‍ സംസ്‌കാരത്തിലെ 'അക്രമത്തിന്റെ മഹത്വവല്‍ക്കരണം' അവസാനിപ്പിക്കുക എന്നിവയടക്കം വിവിധ നിര്‍ദേശങ്ങള്‍ പ്രസിഡന്റ് മുന്നോട്ടു വച്ചു
തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഭീഷണിയാണെന്ന് കരുതുന്ന വ്യക്തികളെ കണ്ടെത്തുകയും അവര്‍ക്ക് തോക്ക് ലഭിക്കുന്നത് തടയുകയും വേണം. അത്തരക്കരെ കരുതല്‍ തടങ്കലിലാക്കണമെന്നും ട്രമ്പ് അഭിപ്രായപ്പെട്ടു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ഗെയിമുകളെയും അദ്ധേഹം വിമര്‍ശിച്ചു.