Image

രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിനെതിരെ ഷാഹിദ കമാല്‍

Published on 23 July, 2019
രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിനെതിരെ ഷാഹിദ കമാല്‍

തിരുവനന്തപുരം:  ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്‌ പിരിവെടുത്ത്‌ കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിനെതിരെ വനിതാ കമ്മിഷന്‍ അംഗംഷാഹിദ കമാല്‍ രൂക്ഷ ഭാഷയില്‍ ബല്‍റാമിനെതിരേ രംഗത്തെത്തി. 

 ഫേസ്‌ ബുക്കിലാണ്‌ ഷാഹിദ കമാല്‍ ബല്‍റാമിനെ അല്‍പനായി ചിത്രീകരിച്ചത്‌. ചില അല്‍പ്പന്‍മാര്‍ അങ്ങനെയാണ്‌. സ്വന്തമായി അഡ്രസില്ലാത്തവര്‍ അഡ്രസുള്ളവരുടെ പേരുപയോഗിച്ച്‌ ചീപ്‌ പബ്ലിസിറ്റിക്ക്‌ ശ്രമിക്കും. അത്‌ അവരുടെ കുറ്റമല്ലെന്നും ചികിത്സ നല്‍കണമെന്നുമാണ്‌ ഷാഹിദ ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

രമ്യ ഹരിദാസ്‌ എം.പിക്ക്‌ കാര്‍ വാങ്ങാനായി യൂത്ത്‌ കോണ്‍ഗ്രസ്‌ പിരിവ്‌ നടത്തിയതിനെതിരേ വിമര്‍ശനമുണ്ടായപ്പോഴാണ്‌ മുഖ്യമന്ത്രിയായിരിക്കെ ഇ.എം.എസ്‌ മകള്‍ക്ക്‌ സാരി നല്‍കാന്‍ വസ്‌ത്ര വ്യാപാരിയോട്‌ കത്തെഴുതിയ കാര്യം ബല്‍റാം ഉന്നയിച്ചത്‌. 

 കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ഇത്തരം കാര്യം ചെയ്യുമ്‌ബോള്‍ ലാളിത്യവും മറ്റുള്ളവര്‍ ചെയ്യുമ്‌ബോള്‍ വിമര്‍ശന വിധേയമാകുന്നതെങ്ങനെയെന്നുമാണ്‌ ബല്‍റാം തന്റെ പോസ്റ്റില്‍ ഉന്നയിച്ചത്‌. എന്നാല്‍ ഇതിനെതിരേ ഇ.എം.എസിന്റെ മകള്‍ ഇ.എം രാധ തന്നെ ഷാഹിദ കമാലിനോട്‌ പരാതി പറഞ്ഞപ്പോഴാണ്‌ അവര്‍ ആ വിഷയം ഫേസ്‌ബുക്കില്‍ എഴുതിയത്‌. കൂട്ടത്തില്‍ തനിക്കറിയാവുന്ന ഇ.എം.എസിന്റെ മകളുടെ ലളിത ജീവിതത്തെക്കുറിച്ചും അവര്‍ ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ?.... മകള്‍ എന്ന നിലയില്‍ വല്ലാത്ത വിഷമം തോന്നി.
ഇത്‌ സഖാവ്‌ ഇ.എം.എസിന്റെ മകള്‍ ശീമതി. രാധ. എന്റെ അടുത്ത സുഹൃത്ത്‌, സഹപ്രവര്‍ത്തക.
ഇപ്പോള്‍ ഈ ഫോട്ടോ ഇവിടെ വേണമെന്ന്‌ എനിക്ക്‌ തോന്നി. പിതാവായ ഇ.എം.എസ്‌ ഒന്നും കാണാന്‍ ഈ ലോകത്ത്‌ ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ്‌ കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ്‌ ഞാനറിയുന്ന രാധേച്ചി.


മിക്കവാറും ഒരുമിച്ചാണ്‌ ഞങ്ങള്‍ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച്‌ പറയാറുണ്ട്‌. പിതാവിന്റെ പേരോ പദവിയോ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദേശത്തില്‍ വളര്‍ത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ്‌ പറഞ്ഞിരുന്നത്‌. അമ്മയാണ്‌ ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തന്നിരുന്നത്‌.

മക്കളായ ഞങ്ങള്‍ക്ക്‌ സാരി വാങ്ങാന്‍ കത്തെഴുതിയത്‌ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാന്‍ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ....
വില കുറഞ്ഞ പ്രശസ്‌തിക്കു വേണ്ടി തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത്‌ ഒരു മകള്‍ എന്ന നിലയില്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്‌ വളരെ വിഷമത്തോടെ ഇന്ന്‌ അവര്‍ എന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട. 

ചില അല്‍പന്‍മാര്‍ അങ്ങനയാണ്‌. സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച്‌ ചീപ്‌ പബ്ലിസിറ്റിക്ക്‌ ശ്രമിക്കും. അത്‌ അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നല്‍കിയാല്‍ മതി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക