ഹുസ്റ്റനില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രാസംഗികനാണ് മാര്‍ പാംപ്ലാനി
മനുഷ്യാവകാശങ്ങളുടെ പേരില്‍ സ്വവര്‍ഗരതിയെയും സ്വവര്‍ഗ വിവാഹത്തെയും തോളിലേറ്റുന്ന പരിഷ്‌കൃത സമൂഹം, അത്തരക്കാര്‍ ദത്തെടുക്കുന്ന കുട്ടികളുടെ അവകാശങ്ങളെപ്പറ്റി തെല്ലും ബോധവാന്മാരാകാത്തതു ലജ്ജാകരമെന്നു മാര്‍ ജോസഫ് പാംപ്ലാനി.
ഭ്രൂണം എഡിറ്റ് ചെയ്തു കുട്ടികളെ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്ന ഇക്കാലത്ത്, എല്‍.ജി. ബി. റ്റി. ക്വു (Lesbian, Gay, Bisexual, Transgender and Queer)
ബന്ധങ്ങളെക്കുറിച്ച് പുതിയൊരു അവബോധം പടര്‍ന്നു പന്തലിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നീതി പീഠങ്ങള്‍ അതിനെ പിന്തുണക്കുന്നു. എന്നാല്‍ ഇത്തരം ബന്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന നിഷ്‌കളങ്കരായ കുട്ടികളുടെ അവകാശങ്ങള്‍ക്ക് കാര്യമായ പരിഗണന നല്‍കുന്നില്ല. ഇത് ഏറ്റവും ഭീകരമായ മനുഷ്യാവകാശലംഘനമാണെന്നു തലശ്ശേരി അതിരൂപതാ സഹായമെത്രാനും പ്രശസ്ത സാമൂഹ്യ വിമര്‍ശകനുമായ മാര്‍ പാംപ്ലാനി ഇ-മലയാളിയോട് പറഞ്ഞു.
കുടുംബം ആണ് ജീവിതത്തിന്റെ ആധാര ശില എന്ന് മാര്‍ പാംപ്ലാനി എടുത്തു പറയുന്നു. അതിനു ശൈഥില്യം സംഭവിച്ചാല്‍ സമൂഹം തന്നെ തകര്‍ന്നു പോകും. കുടുംബം എന്ന വിശുദ്ധ സങ്കല്‍പം ഇല്ലാതാക്കാന്‍ എല്‍ജിബിടി പോലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ അനുവദിക്കരുതെന്ന് അദ്ദേഹം ഊന്നിപറയുന്നു. ജന്മസിദ്ധമായ വൈകല്യങ്ങള്‍ ഉള്ളവരെ വിദഗ്ധ ചികിത്സ കൊണ്ട് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൂട്ടിക്കൊണ്ടു വരണം.
വിവാഹം എന്നത് ആജീവനാന്തം ഒന്നിച്ചു ജീവിക്കാനുള്ള പ്രതിജ്ഞയാണ്. അത് സ്വര്‍ഗത്തില്‍ കെട്ടപെടുന്നു. മനുഷ്യന്റെ ചാപല്യങ്ങള്‍ക്കനുസൃതമായി പൊട്ടിച്ചെറിയാനുള്ള ഒരു കോമഡി അല്ല വിവാഹം.വിവാഹ ജീവിതത്തിന്റെ വിശുദ്ധി ഒരിക്കലും അണയാത്ത ദീപശിഖയായി കുടുംബത്തില്‍ ജ്വലിച്ചു നില്‍ക്കണം--മാര്‍ പാംപ്ലാനി ഉദ്‌ബോധിപ്പിച്ചു.
ആറു നൂറ്റാണ്ടു പഴക്കമുള്ള, 28000 പേര്‍ പഠിക്കുന്ന, ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ 2001 മുതല്‍ അഞ്ചു വര്‍ഷം പഠിച്ചു സേക്രഡ് സ്‌ക്രിപ്‌ച്ചേഴ്സില്‍ ഡോക്ടരേറ് നേടിയ മാര്‍ പാംപ്ലാനി, ആധുനിക ജീവിത പ്രശ്‌നങ്ങളെ ബൈബിള്‍ സിദ്ധാന്തങ്ങളുടെ അലകും പിടിയും ഉപയോഗിച്ച് ലളിത സുന്ദരമായി വിശകലം ചെയ്യാന്‍ സമര്‍ഥനാണ്.
''മനുഷ്യന്റെ കയ്യിലിരിപ്പുകൊണ്ടാണ് നാം തരികിടകളായി മാറിയത്. കുട്ടികള്‍ മാതാപിതാക്കളോട് മറുതലിക്കുന്നു. ഇവിടെ കുട്ടികള്‍ തന്നെയാണ് പ്രതികള്‍.'
ഗുരുതരമായ ഒരു വിഷയം ഇതിലും സരളമധുരമായി എങ്ങിനെ പറഞ്ഞു ഫലിപ്പിക്കാന്‍! മലയാളവും ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മനും നന്നായി കൈകാര്യം ചെയ്യും.
ഓഗസ്റ്റ് ആദ്യം ഹുസ്റ്റനില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രാസംഗികനാണ് മാര്‍പാമ്പ്‌ലാനി.
മലബാറിന്റെ ആസ്ഥാന നഗരിയായിരുന്ന തലശ്ശേരിയില്‍ കത്തോലിക്കാ കുടിയേറ്റക്കാര്‍ക്ക് ആല്മീയ ദര്‍ശനം നല്‍കുന്ന വലിയൊരു ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കുകയാണ് അദ്ദേഹം. തലശ്ശേരി രൂപതക്കു ബീജാവാപം ചെയ്ത മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ കാലടിപ്പാടുകള്‍ പിന്തുടരുന്ന ആര്‍ച്ച്ബിഷപ് ജോര്‍ജ് ഞരളക്കാട്ടിന്റെ സഹായിയായി.
ഇരുവരും കുടിയേറ്റക്കാരുടെ സന്തതികളാണ്. മാര്‍ ഞരളക്കാട്ട് മാനന്തവാടി കല്ലോടി ഇടവകാംഗമാണെങ്കില്‍ പാംപ്ലാനി പാലാക്കടുത്ത് പൈകയില്‍ നിന്ന് എണ്‍പതു വര്‍ഷം മുമ്പ് കണ്ണൂരില്‍ ഇരുട്ടിക്കടുത്ത് ചരലിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ്. പ്രഗത്ഭരായ പതിനഞ്ചു വൈദികര്‍ പാംപ്ലാനി കുടുംബത്തിലുണ്ട്. നിരവധി കന്യാസ്ത്രീകളും.
ഒന്നാമന്‍ മാര്‍ പാംപ്ലാനി തന്നെ. അനുജനും സിഎസ് ടിസഭാംഗവും പ്രശസ്ത ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റുമായ ഡോ. അഗസ്റ്റിന്‍ പാംപ്ലാനി, സഹോദരി സിസ്റ്റര്‍ ഡോ. ഷൈനി എന്നിവരാണ് മറ്റു രണ്ടു പേര്‍..
മൂന്ന് സീകള്‍--ക്രിക്കറ്റും കേക്കും സര്‍ക്കസും--മലബാറിന് സമ്മാനിച്ച പാരമ്പര്യമാണ്തലശ്ശേരിക്കുള്ളത്. 1862-ല്‍ എഡ്വേഡ് ബ്രെണ്ണന്‍ സായിപ്പ് ആരംഭിച്ച സൗജന്യ വിദ്യാലയമാണ് ബ്രണ്ണന്‍ കോളേജായി വളര്‍ന്നത്.
ജര്‍മ്മന്‍മിഷനറി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരി പള്ളിക്കുന്നില്‍ താമസിച്ചുകൊണ്ടു മലയാളത്തിലെ ആദ്യത്തെ നിഘണ്ടു എഴുതി. കാര്‍ഷിക സംസ്‌കൃതിക്കും തലശ്ശേരി ഒരുകാലത്ത് പ്രസിദ്ധിനേടി. ലോകത്തിലെ ഏറ്റവും വലിയ കറുവാതോട്ടം തലശ്ശേരിയിലായിരുന്നുവത്രെ.
ഇരിട്ടിയില്‍ നിന്ന്13 കി.മീ അകലെയാണ്ചരല്‍എന്ന ഗ്രാമം. പാംപ്ലാനിതോമസിന്റെയും രാമപുരം പേരുക്കുന്നേല്‍ മേരിയുടെയം ഏഴുമക്കളില്‍നാലാമത്തെയാളാണ് മാര്‍പാമ്പ്‌ലാനി. അങ്ങാടിക്കടവ് എസ്എച് ഹൈ സ്‌കൂള്‍ ഹെഡ്മാസ്‌റര്‍ ആയിരുന്ന പിടി സെബാസ്‌റ്യന്‍, കേന്ദ്ര ഗവ. നഴ്‌സിംഗ് സൂപ്രണ്ട് ആയിരുന്ന ആന്‍സ്ലി, ബെല്‍ത്തങ്ങാടി കക്കിഞ്ചിയില്‍ വിവാഹിതയായ ഡയിസി, ഫാ. അഗസ്‌റിന്‍, വിജയവാഡയില്‍ സെന്റ് അലോഷ്യസ്പ്രിന്‍സിപ്പല്‍ ആയിരുന്ന സിസ്‌റര്‍ ഡോ. ഷൈനി, അരിസോണയിലെ ഫിനിക്‌സില്‍ പ്രാക്ടീസ് ചെയ്യുന്നസര്‍ട്ടിഫൈഡ് അക്കൗണ്ടന്റ് ഷാജി പി. ടോംസ്എന്നിവര്‍ സഹോദരങ്ങള്‍.
ലുവെയ്നില്‍ കൂടെ പഠിച്ചവരില്‍ ആലുവ സെമിനാരിയിലെ ജേക്കബ് ചാണിക്കുഴി, താമരശ്ശേരിയിലെഷിബു ജോസഫ് കളരിക്കല്‍, വടവാതൂരിലെ സ്‌കറിയ കന്യാകോണില്‍, ക്‌നാനായ അതിരൂപതയിലെ വി ജെ സ്റ്റീഫന്‍ ചങ്ങനാനാശ്ശേരി അതിരൂപതയിലെ തോമസ് പാടിയത്ത് എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാവരും അവരവരുടെ മേഖലകളില്‍ ഉന്നത ശ്‌റെണികളിലേക്കു കയറിക്കൊണ്ടിരിക്കുന്നു.
പാംപ്ലാനി കുടുംബത്തില്‍ പതിനഞ്ചു വൈദികരുടെ പരമ്പരയിലെ ഒടുവിലത്തെ ആളാണ് മാര്‍ ജോസഫ്.പൈക സെന്റ് ജോസഫ്‌സ് പള്ളി പണിത പാമ്പ്‌ലാനി മാത്തുള്ളയാണ് കുടുംബക്കാരണവര്‍. അഞ്ചാം തലമുറയില്‍ പെട്ടപി.എസ്. സെബാസ്‌റ്യന്‍ (ഭരണങ്ങാനം) ആണ് കുടുംബയോഗത്തിന്റെ അധ്യക്ഷന്‍. പി.ജെ. ജോസഫ് (കോട്ടയം) സെക്രട്ടറിയും രാജി മാത്യു (ഭരണങ്ങാനം) ട്രഷററും.
ഒടുവിലത്തെ കണക്കനുസരിച്ചു പാമ്പ്‌ലാനി കുടുംബത്തില്‍ മുന്നൂറോളം അംഗങ്ങള്‍ ഉണ്ട്. തലശ്ശേരി രൂപതാകൗണ്‍സിലറായി സേവനം ചെയ്ത ഫാ. ഏവരിസ്റ്റസ് സി എം ഐ ആണ് കുടുംബയോഗ സ്ഥാപകന്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും കന്യസ്ത്രീകളെയും സംഭാവനചെയ്ത രൂപതയില്‍ നിന്ന് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പടര്‍ന്നു പന്തലിക്കുന്ന ഒരു കുടുംബത്തിലെ ആല്‍മീയ ഗുരുവെന്ന നിലയില്‍ അഭിമാനമുണ്ടെന്നു മാര്‍ പാമ്പ്‌ലാനി പറയുന്നു.അതിരൂപതാ ആസ്ഥാനത്തുനിന്ന് അര മണിക്കൂര്‍ അകലെ കേരളത്തിലെ നാലാമത്തെഅന്താരാഷ്ട്ര വിമാനത്താവളം ഉയര്‍ന്നുവെന്നതു ദൈവത്തിന്റെ പുതിയ വരദാനമാണ്. ചരലിലെ തറവാട്ടില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കു ഏകദേശം ഒരേ ദൂരം.