ജൂൺ ആദ്യം മഴയെന്ന കേരളത്തിന്റെ പതിവ് ഇക്കുറി തെറ്റിയിരുന്നു. ജൂൺ പിന്നിട്ട് ജൂലൈ പകുതിയും കഴിഞ്ഞിട്ടും മഴയെത്താതിരുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അവസാനം കാത്തിരുന്ന മഴ തെക്കൻ കേരളത്തിൽ ഇന്നലയോടെ ശക്തമായി. കോട്ടയം ഇടുക്കി ജില്ലകളിലാണ് ഏറ്റവും ശക്തമായ മഴയുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും ആലപ്പുഴയിലും ഇന്ന് മുതൽ ശക്തമായ മഴയുണ്ടാകും. ഇതിന് മുന്നറിയിപ്പായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ കേരളത്തിലെമ്പാടും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചു.
ഇതുവരെയും മഴ പെയ്യാതിരുന്നത് കുടിവെള്ള ലഭ്യതയെ സാരമായി ബാധിച്ചിരുന്നു. അണക്കെട്ടുകളിൽ വെള്ളമില്ലാത്ത സ്ഥിതിവിശേഷം വൈദ്യൂതി ദൗർലഭ്യത്തിനും വഴിവെക്കുമെന്ന് കരുതിയിരുന്നു. എന്നാൽ എല്ലാപ്രതിസന്ധികൾക്കും പരിഹാരമായി ശക്തമായ മഴ തന്നെ എത്തിയത് ജനങ്ങൾക്ക് ആശ്വാസമായി.