തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കും. രാജ്കുമാറിന്റെ നഴ്‌സിങ്ങിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലുലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും സാമ്ബത്തിക സഹായം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷകര്‍ത്താവിന് പിന്‍വലിക്കാനാവും. കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്ബോള്‍ നിക്ഷേപത്തുക ലഭിക്കുന്ന വിധത്തിലാണിത്.
മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സാമ്ബത്തികത്തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് ഇടുക്കി കോലാഹലമേട് സ്വദേശിയായ രാജ്കുമാര്‍ മരിക്കുന്നത്. പോലിസിന്റെ ക്രൂരമര്‍ദനത്തെത്തുടര്‍ന്നാണ് രാജ്മാര്‍ മരിച്ചതെന്ന ആരോപണം വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലും പോലിസ് മര്‍ദനം സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോലിസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായും സ്‌റ്റേഷന്‍ രേഖകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തുകയും ചെയ്തു. രാജ്കുമാറിന്റെ കൊലപാതകത്തിന്റെ പേരില്‍ നെടുങ്കണ്ടം എസ്‌ഐ അടക്കമുള്ള പോലിസുകാര്‍ നടപടി നേരിടുകയാണ്.