Image

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ കൊലപാതകം: പ്രതി അറസ്റ്റില്‍

Published on 16 July, 2019
കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറമ്ബില്‍ പൊന്നമ്മ (55) കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ പൊടിക്കുട്ടിയുടെ മകന്‍ സത്യന്‍ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യന്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ രാത്രി 12.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തേ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നുമാസമായി ഇരുവരും തമ്മിലുള്ള ബന്ധം അകല്‍ച്ചയിലായിരുന്നു. സത്യനെ പൊന്നമ്മ ഒഴിവാക്കാന്‍ ശ്രമിച്ചു. രണ്ടുതവണ പൊന്നമ്മ സത്യനെ ഉപദ്രവിക്കുകയും ചെയ്തു. ഈയൊരു വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിനു പിന്നിലെ കാട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: 12 വര്‍ഷമായി പ്രതി സത്യന്‍ മെഡിക്കല്‍ കോളജ് ഭാഗത്ത് എത്തിയിട്ട്. ലോട്ടറി വില്‍പന നടത്തിവന്ന ഇയാള്‍ മറ്റൊരു ലോട്ടറി വില്‍പനക്കാരിയായ പൊന്നമ്മയുമായി അടുത്തു. ഇരുവരും മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ ഒഴിഞ്ഞ വരാന്തയിലാണ് അന്തിയുറങ്ങിയിരുന്നത്.
എന്നാല്‍ മൂന്നുമാസം മുന്‍പ് സത്യനെ പൊന്നമ്മ ഒഴിവാക്കി. തന്നെ വിട്ട് മറ്റു ചിലരുമായി അടുപ്പം കാണിക്കുന്നതിനെ ചൊല്ലി ഇരുവരും പലപ്പോഴും വാക്കുതര്‍ക്കവും വഴക്കും ഉണ്ടാക്കാറുണ്ട്. ഒരിക്കല്‍ സത്യനെ ഹോളോബ്രിക്‌സ് ഉപയോഗിച്ച്‌ പൊന്നമ്മ തലയ്ക്കടിച്ചു. മറ്റൊരു പെണ്ണുമായി സത്യന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു അടിപിടി. രണ്ടാഴ്ച മുന്‍പ് കാലിന് വെട്ടിപരിക്കേല്‍പിച്ചു. ഇതെല്ലാം പൊന്നമ്മയോടുള്ള വൈരാഗ്യത്തിന് കാരണമായി.

എട്ടാം തീയതി രാത്രി ഒന്‍പതോടെ കാന്‍സര്‍ വാര്‍ഡിന്റെ പിന്‍വശത്ത് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തതോടെ സത്യന്‍ കന്പിവടിക്ക് പൊന്നമ്മയുടെ തലയ്ക്കടിച്ചു. അടികൊണ്ട് പൊന്നമ്മ ഓടി ഒരു കുഴിയില്‍ വീണു. അവിടെ വച്ച്‌ വീണ്ടും രണ്ടുതവണ തലയ്ക്കടിച്ചു. ഇതോടെ രക്തം വാര്‍ന്ന് കുഴിയില്‍ കിടന്നു മരിച്ചു.
കൊല്ലാനുപയോഗിച്ച കമ്ബിവടി കാട്ടിലേക്ക് എറിഞ്ഞു കളഞ്ഞതായി പ്രതി പോലീസിന് മൊഴി നല്കി. പൊന്നമ്മയുടെ രണ്ടു പവന്റെ ആഭരണം പ്രതി കൈക്കലാക്കി. ഇത് എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. ലോട്ടറിയും 40 രൂപയുമാണ് പൊന്നമ്മയുടെ പക്കലുണ്ടായിരുന്നത്.

പൊന്നമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ തന്നെ അവരുടെ ഒപ്പമുണ്ടായിരുന്നവരെയാണ് പോലീസ് സംശയിച്ചത്. സത്യനെ ശക്തമായ നിരീക്ഷണത്തിലാക്കി. ഇയാള്‍ ഒളിവില്‍ പോകാതിരിക്കാനുള്ള മുന്‍കരുതലും പോലീസ് സ്വീകരിച്ചു.

ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി.ഐ.റെനീഷ്, എഎസ്‌ഐമാരായ അജിമോന്‍ പി.കെ, അജി എം.പി, നോബിള്‍, സിപിഒമാരായ സന്തോഷ്, ഗിരീഷ്, അംബിക കെ.എന്‍, ഷിജ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക