Image

കുടിവെള്ളത്തിനായുള്ള തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു

Published on 15 July, 2019
കുടിവെള്ളത്തിനായുള്ള തര്‍ക്കത്തിനിടെ സ്ത്രീ അടിയേറ്റ് മരിച്ചു
അമരാവതി: പൊതു ടാപ്പില്‍നിന്ന് വെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ ആന്ധ്രാപ്രദേശില്‍ സ്ത്രീ അടിയേറ്റ് മരിച്ചു. പദ്മ (38) ആണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കടുത്ത ജലക്ഷാമം നേരിടുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. സ്റ്റീല്‍ കുടംകൊണ്ടുള്ള അടിയേറ്റാണ് വീട്ടമ്മ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

കുടിവെള്ളം ശേഖരിക്കാന്‍ കാത്തുനിന്ന സ്ത്രീകളില്‍ ചിലര്‍ ക്യൂ തെറ്റിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. പദ്മ ഇത് ചോദ്യം ചെയ്തതോടെ സ്ത്രീകള്‍ ചേരിതിരിഞ്ഞ് വാക്‌പോര് തുടങ്ങി. ഇതിനിടെ കുടംകൊണ്ട് തലയ്ക്ക് അടിയേറ്റ പദ്മ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇതേത്തുടര്‍ന്ന് സുന്ദരമ്മ എന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

കാലവര്‍ഷം വൈകിയതോടെ ആന്ധ്രാപ്രദേശിലെ മിക്ക പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം നേരിടുകയാണ്. ജലാശയങ്ങള്‍ പലതും വറ്റിവരണ്ടു. ഇതോടെയാണ് ശുദ്ധജലം ശേഖരിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍വരെ കലാശിക്കുന്ന സ്ഥിതിയുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക