കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ വിവരങ്ങൾ ചോരുന്നതിൽ അന്വേഷണ സംഘത്തിന് അതൃപ്തി. അന്വേഷണ വിവരങ്ങൾ പുറത്ത് പോകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി എസ്‍പിക്ക് പരാതി നൽകി. കുടുംബത്തെ ഇകഴ്ത്തും വിധം ആരോപണങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം അതൃപ്തിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.
കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത സിപിഎം പാർട്ടി മുഖപത്രം പ്രസിദ്ധീകരിക്കുകയും ഇതിനെതിരെ സാജന്‍റെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. വലിയ മാനസിക സമ്മർദ്ദത്തിലാണ് താനെന്നും, ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും സാജന്‍റെ ഭാര്യ ബീന പറയുകയും ചെയ്തു.
അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പരാതി. ഇതിന് പിന്നാലെയാണ് അന്വേഷണ വിവരങ്ങൾ ചോരുന്നതിലെ അതൃപ്തി തുറന്ന് പറഞ്ഞ് അന്വേഷണ സംഘം തന്നെ രംഗത്തെത്തുന്നത്