ബംഗളൂരു: ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി അഞ്ച് വിമത എംഎൽഎമാർ കൂടി രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയിൽ. കെ.സുധാകർ, റോഷൻ ബെയ്ഗ്, എം.ടി.ബി നാഗരാജ്, മുനിരത്ന നായിഡു, ആനന്ദ് സിംഗ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇതോടെ സ്പീക്കർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച എംഎൽഎമാരുടെ എണ്ണം 15 ആയി. സുധാകർ, റോഷൻ ബെയ്ഗ്, എം.ടി.ബി നാഗരാജ് എന്നിവരുമായി കോൺഗ്രസും കുമാരസ്വാമിയും ചർച്ചനടത്തിവരുന്നതിനിടെയാണ് പുതിയ നീക്കം.
മുംബൈയിലേക്കുപോയ 10 എംഎൽഎമാരാണ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയായിരുന്നു ഹർജി. വൈകുന്നേരം ആറിനകം സ്പീക്കറെ കണ്ട് രാജി സമർപ്പിക്കാൻ ഇതോടെ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയി ലെത്തി. ഇതിനെ തുടർന്ന് വിമത എംഎൽഎമാരുടെ രാജിയിലും അവർക്കെതിരായ അയോഗ്യതാ നടപടികളിലും തത്സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്ത രവിട്ടു.
എംഎൽഎമാരുടെ കൂട്ടരാജിയെത്തുടർന്നുള്ള പ്രതിസന്ധിക്കിടയിലും വിശ്വാസവോട്ട് തേടാൻ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരുന്നു. പതിനൊന്നു ദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഭരണകക്ഷിയിലെ പതിനാറ് എം എൽഎമാരുടെ രാജിയെത്തുടർന്നു സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ഘട്ടത്തിലാണു സമ്മേളനം. കോൺഗ്രസിലെ 13 എംഎൽഎമാരും ജനതാദളിലെ മൂന്നുപേരുമുൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്ന 16 എംഎൽഎമാർ രാജിവച്ചതോടെയാണു സർക്കാർ പ്രതിസന്ധിയിലായത്. മന്ത്രിസ്ഥാനം നൽകി സംര ക്ഷിച്ചിരുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളും ഇതിനു പിന്നാലെ രാജിവച്ചു.
കോൺഗ്രസിന്റെ 78 അംഗങ്ങളുടെയും ജനതാദളിലെ 37 അംഗങ്ങളുടെതുമുൾപ്പെടെ 116 പേരുടെ പിന്തുണയാണു ഭരണകക്ഷിക്കുണ്ടായിരുന്നത്. സ്പീക്കർക്കു പുറമേയാണിത്. രണ്ട് സ്വതന്ത്ര അംഗങ്ങളുൾപ്പെടെ ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 224 അംഗസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്.